അനിയന്ത്രിത ടൂറിസത്തിനെതിരേ രംഗത്തിറങ്ങണം: പ്രകൃതി സംരക്ഷണ സമിതി
1560853
Monday, May 19, 2025 6:20 AM IST
കൽപ്പറ്റ: അനിയന്ത്രിത ടൂറിസത്തിനെതിരേ വയനാടൻ ജനത ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ആദിവാസികൾക്കും കർഷകർക്കും വനത്തിനും വന്യജീവികൾക്കും വിരുദ്ധമായ ടൂറിസം പ്രവർത്തനങ്ങളാണ് ജില്ലയിൽ നടക്കുന്നത്. നിയമവിരുദ്ധ ടൂറിസം കേന്ദ്രങ്ങൾ മനുഷ്യരുടെ കുരുതിക്കളങ്ങളായി മാറുകയാണ്.
ഏറ്റവും ഒടുവിൽ മേപ്പാടി തൊള്ളായിരംകണ്ടിയിൽ റിസോർട്ടിലെ ഷെഡ് തകർന്ന് ടെന്റിനു മുകളിൽ വീണ് മലപ്പുറത്തുനിന്നുള്ള 24കാരി മരിച്ചു. ഇതിന്റെ പേരിൽ ജനപ്രതിനിധികളടക്കം ഒഴുക്കുന്നത് മുതലക്കണ്ണീരാണ്. ജില്ലയിലെ രാഷ്ട്രീയ, ഉദ്യോഗസ്ഥ സംവിധാനം മണ്ണിനെയും മനുഷ്യരെയും കൊല്ലാക്കൊല ചെയ്യുന്ന ടൂറിസത്തിന്റെ സംരക്ഷകരും ഗുണഭോക്താക്കളുമാണ്.
ജില്ലയിൽ 2,500ൽ അധികം റിസോർട്ടുകൾ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുണ്ട്. ഇതേക്കുറിച്ച് രാഷ്ട്രീയ നേതാക്കൾക്കും പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾക്കും എംഎൽഎമാർക്കും മന്ത്രിമാർക്കും ജില്ലാ ഭരണകൂടത്തിനും വനം വകുപ്പിനും പോലീസിനും ടൂറിസം വകുപ്പിനും ബോധ്യമുണ്ട്. പക്ഷേ, അനധികൃത ടൂറിസം സംരംഭങ്ങൾക്കെതിരേ ചെറുവിരൽ പോലും ഇവരാരും അനക്കുന്നില്ല.
ജില്ലയിൽ വർധിക്കുന്ന വന്യജീവി ആക്രമണത്തിനു മുഖ്യകാരണം ഇത്തരം റിസോർട്ടുകളാണ്. ഭക്ഷണം കൊടുത്തും മറ്റുവിധത്തിലും റിസോർട്ട് നടത്തിപ്പുകാർ വന്യജീവികളെ ജനവാസ മേഖലകളിലേക്ക് ആകർഷിക്കുകയാണ്. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയും നിയമങ്ങൾ ലംഘിച്ചും വനം വകുപ്പ് നടത്തുന്ന ഇക്കോ ടൂറിസവും ജനവാസ കേന്ദ്രങ്ങളിൽ വന്യജീവി സാന്നിധ്യം വർധിക്കുന്നതിനു കാരണമാണ്. പ്രമുഖ കർഷക സംഘടനകൾ ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ്.
ഇന്നത്തെ അവസ്ഥ തുടർന്നാൽ വൈകാതെ വയനാടിനൊപ്പം ടൂറിസവും അകാല ചരമമടയും. നാടിന്റെയും ടൂറിസത്തിന്റെയും നിലനിൽപ്പിന് ഉതകുന്ന മാസ്റ്റർ പ്ലാൻ തയാറാക്കാനും നടപ്പാക്കാനും സർക്കാർ തയാറാകണം. അനിയന്ത്രിത ടൂറിസത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് എൻ. ബാദുഷ അധ്യഷത വഹിച്ചു. തോമസ് അന്പലവയൽ, എം. ഗംഗാധരൻ, ബാബു മൈലന്പാടി, സണ്ണി മരക്കടവ്, പി.എം. സുരേഷ്, എ.വി. മനോജ്, രാമകൃഷ്ണൻ തച്ചന്പത്ത് എന്നിവർ പ്രസംഗിച്ചു.