സെന്ന നിർമാർജനം, വയൽ പരിചരണം; പട്ടികവർഗ തൊഴിലാളികളെ ഉപയോഗപ്പെടുത്തും
1560852
Monday, May 19, 2025 6:20 AM IST
കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിലടക്കം നൈസർഗിക വനത്തിന്റെ നാശത്തിന് കാരണമാകുന്ന അധിനിവേശ ഇനം സസ്യമായ സെന്നയുടെ(മഞ്ഞക്കൊന്ന)നിർമാർജനത്തിനും കാടിനകത്ത് വയൽ പരിചരണത്തിനും വനം-വന്യജീവി സംരക്ഷണ വകുപ്പ് പട്ടികവർഗ തൊഴിലാളികളെ വ്യാപകമായി ഉപയോഗപ്പെടുത്തും.
ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണന്റെ അധ്യക്ഷതയിൽ ബത്തേരി ഫോറസ്റ്റ് ഐബിയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം. സെന്ന നിർമാർജനത്തിന് ഉപയോഗപ്പെടുത്തുന്നതിലൂടെ പട്ടികവർഗക്കാർക്ക് തൊഴിൽ നൽകും.
ജില്ലയിലെ വന്യജീവി പ്രശ്നം ലഘൂകരിക്കുന്നതിന് സ്വീകരിച്ച നടപടികൾ യോഗം ചർച്ച ചെയ്തു. വന്യജീവി പ്രതിരോധത്തിന് വനാതിർത്തികളിൽ സ്ഥാപിച്ച സോളാർ ഫെൻസിംഗിന്റെ പ്രവർത്തനവും തൂക്കുവേലി നിർമാണ പുരോഗതിയും വിലയിരുത്തി. വനപാതകളുടെ വശങ്ങളിലെ അടിക്കാട് ലഭ്യമായ ഫണ്ട് ഉപയോഗിച്ച് വെട്ടുന്നതിനും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്നതിനും തുടർ നിർദേശം നൽകി.
വനത്തിനകത്തുള്ള വയലുകളിലെ അധിനിവേശ കളകൾ പരിസ്ഥിതി പുനഃസ്ഥാപനത്തിന്റെ ഭാഗമായി നീക്കം ചെയ്യാനും ഇതുവഴി വന്യജീവികൾക്കു ഭക്ഷണവും വെള്ളവും സുലഭമാക്കുന്നതിനും ആവിഷ്കരിച്ച പദ്ധതി പ്രവർത്തനം ഊർജിതമാക്കാനും വയനാടിനായി തയാറാക്കുന്ന ലാൻഡ്സ്കേപ് പ്ലാൻ വൈകാതെ സമർപ്പിക്കാനും തീരുമാനിച്ചു. ബയോളജിക്കൽ രീതിയിൽ സെന്ന നിർമാർജനം നടത്തുന്നതിനുള്ള സാധ്യത ചർച്ച ചെയ്തു.
ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ അഞ്ജൻകുമാർ, പാലക്കാട് വന്യജീവി വിഭാഗം ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ ടി. ഉമ, വയനാട് വൈൽഡ് ലൈഫ് വാർഡൻ വരുണ്‍ ഡാലിയ, നോർത്ത് വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവൽ, കോഴിക്കോട് വർക്കിംഗ് പ്ലാൻ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സർവേറ്റർ പി. ധനേഷ്കുമാർ, വയനാട് വന്യജീവി സങ്കേതം ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സർവേറ്റർ സൂരജ് ബെൻ,
അഡീഷണൽ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സർവേറ്റർ അരുൾ സെൽവൻ, അസി.ഫോറസ്റ്റ് കണ്‍സർവേറ്റർ എ. ഷജ്ന, സൗത്ത് വയനാട് ഡിഎഫ്ഒ അജിത്ത് കെ. രാമൻ, വയനാട് സോഷ്യൽ ഫോറസ്ട്രി അസി. ഫോറസ്റ്റ് കണ്‍സർവേറ്റർ എം.ടി. ഹരിലാൽ, കെഎഫ്ആർഐ ചീഫ് സയന്റിസ്റ്റുമാരായ ഡോ. സജീവ്, ഡോ. ഹൃത്വീക്,
വെള്ളായണി അഗ്രികൾച്ചറൽ കോളജ് എന്റമോളജി വിഭാഗം അസോസിയേറ്റ് പ്രഫ.ഡോ.കെ.ഡി. പ്രതാപൻ, നാഷണൽ ബ്യൂറോ ഓഫ് അഗ്രികൾച്ചറൽ ഇൻസെക്ട് റിസോഴ്സസിലെ ഡോ.ശ്രീദേവി, കെപിപിഎൽ ഡിപ്പാർട്ട്മെന്റ് ഹെഡ് ജയിംസ് ചാക്കോ, റേഞ്ച് ഫോറസ്റ്റ് ഓഫീസർമാർ, സന്നദ്ധസംഘടനാ പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.