പട്ടികവർഗ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കു തടയാൻ നടപടി
1560596
Sunday, May 18, 2025 6:06 AM IST
കൽപ്പറ്റ: ജില്ലയിൽ ഹയർ സെക്കൻഡറി പഠനത്തിന് യോഗ്യത നേടിയ പട്ടികവർഗ വിദ്യാർഥികളുടെ സന്പൂർണ പ്രവേശനം ഉറപ്പാക്കി കൊഴിഞ്ഞുപോക്കു തടയാൻ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ഡി. ആർ. മേഘശ്രീ.
പട്ടികവർഗ വിദ്യാർഥികൾക്ക് പ്ലസ് വണ് പ്രവേശനം സാധ്യമാക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ ചേർന്ന വിവിധ വകുപ്പുദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഇക്കുറി 2,292 ഗോത്ര വിദ്യാർഥികൾ ഹയർ സെക്കൻഡറി പഠനത്തിന് യോഗ്യത നേടി.
വിദ്യാർഥികളുടെ സന്പൂർണ പ്രവേശനം ലക്ഷ്യമാക്കി ഫോക്കസ് പോയിന്റ് ക്രമീകരിച്ചതായും വിദ്യാലയതല സമിതിയുടെ നേതൃത്വത്തിൽ ഉന്നതികൾ കേന്ദ്രീകരിച്ച് ഗൃഹസന്ദർശനം ആരംഭിച്ചതായും അധികൃതർ യോഗത്തിൽ അറിയിച്ചു.
ഏകജാലകം പ്രവേശനത്തിന്റെ ഭാഗമായ അലോട്മെന്റുകൾ പൂർത്തീകരിച്ചശേഷമുള്ള സീറ്റുകളിലേക്ക് അതത് സ്കൂൾ പരിധികളിലെ ഗോത്രവിഭാഗം വിദ്യാർഥികളെ പരിഗണിക്കും. കൽപ്പറ്റ വൊക്കേഷണൻ ഹയർ സെക്കൻഡറി സ്കൂൾ, ബത്തേരി സർവജന ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ ഹ്യൂമാനിറ്റീസ് വിഷയത്തിൽ അധിക ബാച്ച് അനുവദിക്കാൻ സർക്കാകിനോട് ആവശ്യപ്പെടും.
ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി വിദ്യാർഥികൾക്ക് ബ്രിഡ്ജ് ക്ലാസ് നൽകും. എസ്എസ്എൽസി പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർഥികൾക്ക് സേ പരീക്ഷ എഴുതാൻ പ്രത്യേക പരിശീലനം നൽകും.
ഹയർ സെക്കൻഡറി തലത്തിലേക്ക് യോഗ്യത നേടിയ 50,000 രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ള മുഴുവൻ പട്ടികവർഗ വിദ്യാർഥികൾക്കും 5,000 രൂപ വീതവും ഹോസ്റ്റലുകളിൽ പഠിക്കുന്ന 50 കുട്ടികൾക്ക് 1,000 രൂപ വരെ സാന്പത്തിക സഹായവും നൽകും.
അധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാർഥികൾക്ക് ആധാർ എൻട്രോൾമെന്റ് ക്യാന്പ് സംഘടിപ്പിക്കും. വിദ്യാവാഹിനി വാഹന സൗകര്യം ആവശ്യമുള്ളവർക്ക് പ്രാദേശിക സാഹചര്യങ്ങൾക്ക് അനുസൃതമായി വാഹന സൗകര്യം ഉറപ്പാക്കാൻ ഐടിഡിപി പ്രോജക്ട് ഓഫീസർക്ക് കളക്ടർ നിർദേശം നൽകി.