ഗോത്രക്ഷേമത്തിനായി ആരംഭിച്ച വനലക്ഷ്മി കുരുമുളകുതോട്ടങ്ങൾ ഓർമയായി
1560595
Sunday, May 18, 2025 6:06 AM IST
ജോജി വർഗീസ്
സുൽത്താൻ ബത്തേരി: ഗോത്രവർഗക്കാർക്ക് തൊഴിലും വരുമാനവും ലഭ്യമാക്കുന്നതിന് വനം വകുപ്പ് പതിറ്റാണ്ടുകൾ മുന്പ് വള്ളുവാടി, പച്ചാടി, വടക്കനാട്, നാലാംമൈൽ, അഞ്ചാംമൈൽ, അന്പതേക്കർ എന്നിവിടങ്ങളിൽ ആരംഭിച്ച കുരുമുളകുതോട്ടങ്ങൾ ഓർമയായി. ടണ് കണക്കിനു കുരുമുളക് വിളഞ്ഞ തോട്ടങ്ങൾ ഇപ്പോൾ ഡെഡ് ഫോറസ്റ്റ്. ഈ സ്ഥലങ്ങളിൽ ഏകദേശം 1,300 ഏക്കറിലാണ് വനം വകുപ്പ് കുരുമുളകുകൃഷി നടത്തിയത്.
1990കളിൽ ഉണ്ടായ കീടബാധയും ദ്രുതവാട്ടവുമാണ് കുരുമുളകുകൃഷിയുടെ നാശത്തിനു കാരണമായത്. തൊഴിൽ നൽകി പട്ടികവർഗത്തിലെ പണിയ, കുറുമ, നായ്ക്ക, ഉൗരാളി വിഭാഗങ്ങളിലുള്ളവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയായിരുന്നു വനലക്ഷി പദ്ധതിയിലൂടെ വനം വകുപ്പ് ലക്ഷ്യമിട്ടത്.
പച്ചാടിയിലാണ് ആദ്യം തോട്ടം തുടങ്ങിയത്. കുരുമുളകുവള്ളികൾക്കു താങ്ങുകാലായി സിൽവർ ഓക് മരങ്ങളാണ് നട്ടുപിടിപ്പിച്ചത്. എല്ലാ തോട്ടങ്ങളിലുമായി 16 വാച്ചർമാരടക്കം 300 ഓളം തൊഴിലാളികളാണ് ഉണ്ടായിരുന്നത്. കൃഷി നശിച്ചതോടെ ഇവർ ദുരിതത്തിലായി. സിൽവർ ഓക് മരങ്ങൾ മാത്രമാണ് ഇപ്പോൾ തോട്ടത്തിൽ അവശേഷിക്കുന്നത്. കൃഷിഭൂമികൾ അധിനിവേശ സസ്യങ്ങൾ കീഴടക്കിയത് സിൽവർ ഓക് മരങ്ങൾ ഉണങ്ങി നശിക്കുന്നതിനു കാരണമാകുന്നുണ്ട്.
പച്ചാടിയിൽ നിലവിൽ അനിമൽ ഹോസ്പിസ് പ്രവർത്തിക്കുന്ന സ്ഥലം വിളവെടുക്കുന്ന കുരുമുളക് മെതിക്കുന്നതിനും ഉണക്കുന്നതിനും ഉപയോഗപ്പെടുത്തിയിരുന്നതാണ്. തോട്ടങ്ങളിൽ പഴുത്തുണങ്ങി വീഴുന്ന കുരുമുളക് വിളവെടുപ്പുകാലത്തിനുശേഷം ശേഖരിച്ചുവിറ്റ് ഉപജീവനത്തിന് പ്രയോജനപ്പെടുത്തുന്ന തദ്ദേശവാസികൾ നിരവധിയായിരുന്നു.
ഗോത്രവർഗക്കാർക്കും നാട്ടുകാർക്കും ഗുണകരമായിരുന്ന വനലക്ഷ്മിയുടെ നാശം വനം വകുപ്പ് കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്തത്. നശിച്ച തോട്ടങ്ങളുടെ പുനരുജ്ജീവനത്തിനും ഗോത്രവർഗക്കാർക്കായി ക്ഷേമ പ്രവർത്തനങ്ങൾ തുടരുന്നതിനും നടപടി ഉണ്ടായില്ല.
വനലക്ഷ്മി പദ്ധതിക്ക് ഉപയോഗപ്പെടുത്തിയ സ്ഥലം അധിനിവേശ സസ്യങ്ങൾ പൂർണമായും നശിപ്പിച്ച് സ്വാഭാവിക വനമാക്കി മാൻ പാർക്ക് ആക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ ഉയരുന്നുണ്ട്.