വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ : ആരോപണങ്ങൾ ഉചിതമായ രീതിയിൽ നേരിടുമെന്ന് കെപിസിസി അധ്യക്ഷൻ
1560326
Saturday, May 17, 2025 5:41 AM IST
കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ ബത്തേരി പൂമല എൻ.എം. വിജയനും മക്കളിൽ ഒരാളും വിഷം അകത്തുചെന്നു മരിച്ചതുമായി ബന്ധപ്പെട്ട് കോണ്ഗ്രസ് നേതൃത്വത്തിനെതിരേ ഉയർന്ന ആരോപണങ്ങളെ ഉചിതമായ രീതിയിൽ നേരിടുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എംഎൽഎ.
ഡിസിസി ഓഫീസിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയന്റെ കുടുംബത്തിന്റെ ബാധ്യത പാർട്ടി വീട്ടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ആലോചിക്കുമെന്ന് സണ്ണി ജോസഫ് പ്രതികരിച്ചു.
സഹകരണ ബാങ്കുകളിൽ നിയമനം വാഗ്ദാനം ചെയ്ത് പലരിൽനിന്നും വാങ്ങി കോണ്ഗ്രസ് നേതാക്കളിൽ ചിലരെ ഏൽപ്പിച്ച തുകയാണ് വിജയന്റെ ബാധ്യതയായി മാറിയത്. കെപിസിസി നേതാക്കൾക്കടക്കം കത്ത് നൽകിയിട്ടും ബാധ്യത വീട്ടുന്നതിനു ഇടപെടൽ ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് വിജയനും മക്കളിൽ ഒരാളും വിഷം അകത്തുചെന്നു മരിച്ചത്.
ഇത് ജില്ലയിൽ കോണ്ഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. വിജയന്റെ ബാധ്യതകൾ പാർട്ടി ഏറ്റെടുക്കുമെന്ന് നേതാക്കളിൽ ചിലർ കുടുംബാംഗങ്ങളെ അറിയിച്ചെങ്കിലും കാര്യപ്രസക്തമായ നീക്കം ഉണ്ടായില്ല.
ഏറ്റവും ഒടുവിൽ ബത്തേരിയിലെത്തിയ പ്രിയങ്ക ഗാന്ധി എംപിയെ നേരിൽക്കണ്ട് നിവേദനം നൽകാൻ വിജയന്റെ മകന്റെ ഭാര്യ നടത്തിയ ശ്രമം വിഫലമായി. പ്രിയങ്കയെ കാണാൻ അവർക്ക് അവസരം ലഭിച്ചില്ല. ഇതേത്തുടർന്ന് വിജയന്റെ ബാധ്യതയുടെ കാര്യത്തിൽ പാർട്ടി നേതൃത്വം വഞ്ചിച്ചെന്ന ആരോപണം മകനും മരുമകളും പരസ്യമായി ഉന്നയിച്ചിരുന്നു.
വിജയന്റെയും മകന്റെയും മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കാൻ കെപിസിസി നിയോഗിച്ച സമിതിയിൽ സണ്ണി ജോസഫ് അംഗമായിരുന്നു. എന്നിരിക്കേയായിരുന്നു കെപിസിസി അധ്യക്ഷനായതിനുശേഷം ആദ്യമായി ഡിസിസി ഓഫീസിലെത്തിയ സണ്ണി ജോസഫിനോട് മാധ്യമപ്രവർത്തകരുടെ ചോദ്യം.
കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്നു മാറേണ്ട സമയമായില്ലെന്ന് കെ. സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞത് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഇക്കാര്യത്തിൽ മറുപടി പറയാൻ ആളല്ലെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് സഭയുടെ പ്രതിനിധിയാണെന്നു ചിലർ പറയുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ നിയമസഭയിലുള്ള ടി. സിദ്ദിഖും ഐ.സി. ബാലകൃഷ്ണനും മറ്റും തന്റെ പേരാണ് മുകളിലേക്കു നിർദേശിച്ചതെന്നാണ് മനസിലാക്കുന്നതെന്നായിരുന്നു മറുപടി.
ശശി തരൂർ എംപി നടത്തുന്ന ബിജെപി അനുകൂല പ്രസ്താവനകളെക്കുറിച്ച് ആരാഞ്ഞപ്പോൾ ഹൈക്കമാൻഡ് അക്കാര്യത്തിൽ പ്രതികരിച്ചിട്ടുണ്ടെന്ന് സണ്ണി ജോസഫ് പറഞ്ഞു. സംസ്ഥാനത്ത് പാർട്ടിയെ കൂടുതൽ കരുത്തുള്ളതാക്കുമെന്നും മുഴുവൻ കോണ്ഗ്രസ് പ്രവർത്തകരുടെയും സഹകരണം ഉറപ്പുവരുത്തുമെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, നേതാക്കളായ ടി. സിദ്ദിഖ് എംഎൽഎ, കെ.എൽ. പൗലോസ്, പി.പി. ആലി, എം.എ. ജോസഫ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.