ഇടുക്കിയിലും വിയറ്റ്നാം വരാൽ
Monday, March 17, 2025 12:15 PM IST
ഇടുക്കിക്കാരെ വിയറ്റ്നാം വരാൽ കൃഷി പരിചയപ്പെടുത്തുകയാണു മലപ്പുറത്തു നിന്നുള്ള യുവ കർഷകർ. രാജകുമാരിയിലെ പാടശേഖരത്താണ് ഇവർ പരീക്ഷണ അടിസ്ഥാനത്തിൽ വരാൽ കൃഷി ഇറക്കിയിരിക്കുന്നത്.
ഹൈറേഞ്ചിൽ ആദ്യമായാണ് വിയറ്റ്നാം വരാൽ വ്യാപകമായി വളർത്തുന്നത്. തണുപ്പുള്ള കാലാവസ്ഥയിൽ അതിവേഗം വളരുന്നവയാണു വിയറ്റ്നാം വരാലുകൾ. ആറുമാസം കൊണ്ട് ഒരു വരാൽ കുഞ്ഞ് ഒരു കിലോ വരെ തൂക്കം വയ്ക്കും.
മലപ്പുറം പെരുന്തൽമണ്ണ സ്വദേശികളായ ജാഫർ കിഴക്കേതിൽ, സുനിൽ ദാസ് എന്നിവരാണ് രാജകുമാരിയിൽ സ്ഥലം പാട്ടത്തിന് എടുത്ത് വരാൽ കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരിക്കുന്നത്.
മാസങ്ങൾക്കു മുന്‍പ് ഒരു കുളത്തിൽ നൂറോളം കുഞ്ഞുങ്ങളെ ഇവർ നിക്ഷേപിച്ചു പരിപാലിച്ചു പോന്നിരുന്നു. ഇവയുടെ വളർച്ചയും മറ്റു കാര്യങ്ങളും കണ്ട് മനസിലാക്കിയ ശേഷമാണ് കൂടുതൽ കുളങ്ങളിൽ വരാൽ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.
രുചിയിലും വിലയിലും ഏറെ മുന്നിലാണ് വിയറ്റ്നാം വരാൽ. സാധാരണ മത്സ്യക്കൃഷിയിൽ നിന്ന് ഏറെ വ്യത്യസ്ഥമാണു കൃഷി രീതി. കൃത്യതയും സാങ്കേതിക ജ്ഞാനവും കൂടുതൽ വേണം.
തെളിഞ്ഞ ശുദ്ധമായ വെള്ളമാണ് അനുയോജ്യം. ഒരു സെന്റിൽ 300 കുഞ്ഞുങ്ങളെ വരെ നിക്ഷേപിക്കാം. ഒരു കിലോ തൂക്കമുള്ള വരാലുകൾക്കാണ് മാർക്കറ്റിൽ ഡിമാൻഡ്.
അതുകൊണ്ടുതന്നെ വിളവെടുപ്പ് ആ തൂക്കം വരുന്പോഴാണ്. ഹൈദരാബാദിൽ നിന്നാണ് ഇവർ മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടുവന്നത്. ആറു കുളങ്ങളിലായി 12000 കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചിരിക്കുന്നത്.
കടുത്ത തണുപ്പിനെ അതിജീവിക്കുന്ന ഇവയ്ക്ക് പ്രതിരോധ ശേഷിയും കൂടുതലാണ്. ജലം ടെസ്റ്റ് നടത്തിയും കാലാവസ്ഥയും മറ്റും വിശദമായി പഠിച്ച ശേഷമാണ് ജാഫറും സുനിലും ഇടുക്കിയിൽ കൃഷി ചെയ്യാൻ തീരുമാനിച്ചത്.
മാർക്കറ്റിൽ നിന്നു വാങ്ങുന്ന മത്സ്യത്തീറ്റകളാണു പ്രധാനമായും നൽകുന്നത്. അഞ്ചുനേരം പെല്ലറ്റ് തീറ്റകൾ നൽകണം. നല്ല വെള്ളവും നല്ല തീറ്റയുമാണ് പ്രധാനം. ഏറ്റവുമധികം പ്രതിരോധശേഷി ഉള്ള ഇവ മറ്റു മീനുകളുമായി ഫൈറ്റിംഗ് നടത്തുകയും ചെയ്യും.
വിയറ്റ്നാം വരാലിന് കിലോ 500 രൂപ വരെ വിലയുണ്ട്. ഇപ്പോൾ തന്നെ മറ്റിനം മീനുകളെ വളർത്തുന്നവരും വിയറ്റ്നാം മീനിന്റെ കൃഷി രീതികളെ പറ്റി അറിഞ്ഞ് അവയുടെ കുഞ്ഞുങ്ങൾക്കായി ഇവരെ സമീപിക്കുന്നുണ്ട്. ആവശ്യക്കാർ ഏറിയതോടെ ഇവർ കുഞ്ഞുങ്ങളുടെ വില്പനയും തുടങ്ങി.
പെണ് മത്സ്യങ്ങളെ തെരഞ്ഞെടുത്തു ഹോർമോണ്‍ നൽകിയാണ് മുട്ടകൾ ഉത്പാദിപ്പിക്കുന്നത്. ആരോഗ്യമുള്ള പെണ്‍മത്സ്യം ഹോർമോണ്‍ സ്വീകരിച്ച് 24 മണിക്കൂറിനുള്ളിൽ മുട്ടയിടും.
ഇവ വിരിഞ്ഞു വരുന്ന കുഞ്ഞുങ്ങളെ പടുതാക്കുളങ്ങളിൽ ശ്രദ്ധയോടെ വളർത്തി 40-50 ദിവസം കഴിയുന്പോൾ വിൽക്കുന്നതാണ് രീതി. ഒരു ബ്രീഡിംഗ് വഴി 15,000 കുഞ്ഞുങ്ങളെ ലഭിക്കും.
ഓരോ കുഞ്ഞിനും നിശ്ചിത വില ഈടാക്കി വിൽപന നടത്തുവാനും കഴിയും.
ഫോണ്‍: 8943919334