തൊടുപുഴ: ഓണക്കാലത്ത് പച്ചക്കറി, പലചരക്ക് സാധനങ്ങളുടെ വിലവർധന തടയുന്നതിന്റെ ഭാഗമായി ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ മൂന്നാർ ടൗണ്‍, ചന്തകൾ, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിലെ പച്ചക്കറി, പലചരക്ക് സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. 82,000 രൂപ പിഴ ഈടാക്കി.
സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. വിവിധ വകുപ്പുകളിലായി 52 കേസുകൾ രജിസ്റ്റർ ചെയ്തു.
ഇതിൽ 39 ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് 82,000 രൂപ പിഴ ഈടാക്കിയത്.
ജില്ലാ സപ്ലൈ ഓഫീസർ ബൈജു കെ.ബാലൻ, താലൂക്ക് സപ്ലൈ ഓഫീസർമാരായ റോയി തോമസ്, സഞ്ജയ് നാഥ്, റേഷനിംഗ് ഇൻസ്പെക്ടർമാരായ ആർ. ബിനീഷ്, അജേഷ്, ജോഷി, ജയകുമാർ, സുധാകുമാരി , ദേവികുളം ഫുഡ് സേഫ്റ്റി ഇൻസ്പെക്ടർ ആൻ മേരി ജോണ്സണ്, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ കെ. ഷാജൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തുടർന്നുള്ള ദിവസങ്ങളിലും പരിശോധന നടത്തും.