തൊടുപുഴ: എല്ലാവരും പറഞ്ഞു മടുത്തു, ഇനി ഞങ്ങൾ വിദ്യാർഥികൾ പറഞ്ഞാലെങ്കിലും ഇതൊന്നു നടപ്പാക്കിത്തരുമോ? കോടികൾ മുടക്കി പാലം പണി കഴിഞ്ഞിട്ട് വർഷം രണ്ട്... പക്ഷേ, പാലത്തിലേക്കു കയറാൻ വഴി പണിതില്ല. മാരിക്കലുങ്ക്- കാഞ്ഞിരമറ്റം പാലത്തിന്റെ ഗതികേടാണിത്.
കാരണം പലത്
പറയുന്ന കാരണങ്ങൾ പലതാണ്. പ്രവേശനപാതയ്ക്കുവേണ്ടി സ്ഥലംകൊടുക്കാൻ മൂന്നു വ്യക്തികൾ ഇനിയും തയാറായിട്ടില്ലത്രേ. സർക്കാർ സംവിധാനങ്ങളുടെ മെല്ലെപ്പോക്കുകൂടി ആകുന്പോൾ ജനങ്ങൾക്ക് ഉപകാരപ്പെടേണ്ട ഒരു പാലം വെറും നോക്കുകുത്തി. പി.ജെ. ജോസഫ് എംഎൽഎയുടെ ശ്രമഫലമായിട്ടാണ് പാലം നിർമാണം തുടങ്ങിയത്. മുനിസിപ്പൽ കൗണ്‍സിലർമാർ ഇതൊന്നു തുറന്നുകിട്ടാൻ ചില ശ്രമങ്ങൾ നടത്തുന്നുണ്ട്.
പാലം തുറന്നാൽ
ഈ പാലം തുറന്നാൽ തൊടുപുഴ ടൗണിലെ തിരക്കും ബ്ലോക്കും പകുതി തീരും. മൂലമറ്റം, ഈരാറ്റുപേട്ട ഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങൾക്കു ടൗണ്‍ ചുറ്റാതെ മങ്ങാട്ടുകവല വഴി മൂവാറ്റുപുഴ, കരിമണ്ണൂർ, വണ്ണപ്പുറംവഴികളിലേക്കു പോകാൻ സാധിക്കും. കൂടാതെ ഏറെ പ്രയോജനപ്പെടുന്നത് വിമല പബ്ലിക് സ്കൂളിലെ കുട്ടികളായ ഞങ്ങൾക്കാണ്. മാരിക്കലുങ്ക്, മുട്ടം, ഉറവപ്പാറ, മ്രാല, മലങ്കര ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽനിന്നു നിരവധി കുട്ടികൾ വിമലയിൽ പഠിക്കുന്നുണ്ട്. ഈ അപ്രോച്ച് റോഡ് തീർന്നാൽ ലക്ഷ്മിസ്റ്റോർ മുതലിയാർമഠം വഴി ടൗണ്‍ ചുറ്റാതെ സ്കൂളിൽ നേരിട്ടെത്താൻ സാധിക്കും.
കോടികൾക്കു വിലയില്ലേ..
അഞ്ചുകോടി 27 ലക്ഷം രൂപയാണ് പദ്ധതിക്കുണ്ടായിരുന്നത്. ഇതിൽ 4.80 കോടി മുടക്കി പാലം തീർത്തു. ബാക്കി തുക പ്രവേശനപാതയ്ക്കുള്ളതാണ്. മാരിയിൽ കലുങ്ക് ജംഗഷനിൽ പ്രവേശന പാത നിർമാണം ഇടയ്ക്ക് ആരംഭിച്ചിരുന്നു. എന്നാൽ, കാഞ്ഞിരമറ്റം ഭാഗത്തു യാതൊരുവിധ നിർമാണവും നടത്തിയിട്ടില്ല. സ്ഥലവിലയെച്ചൊല്ലി തർക്കങ്ങൾ ഉണ്ടായിരുന്നു. സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കിയ ശേഷമേ പണം നൽകൂ എന്ന നിലപാട് ഉടമകൾ അംഗീകരിച്ചില്ല. ഇതോടെ നിർമാണം വഴിമുട്ടി. സ്ഥലം ഏറ്റെടുക്കാനുള്ള ഫയൽ കളക്ടറേറ്റിൽ തയാറായി വരികയാണെന്നാണ് അധികൃതർ പറയുന്നത്.