കഴിഞ്ഞ ഓണാവധിയുടെ പത്തു ദിവസവും ഞങ്ങൾ സ്കൂളിൽത്തന്നെ ചെലവഴിച്ച് നോട്ട് ബുക്കുകൾ ഉണ്ടാക്കുകയായിരുന്നു. ഉൗഞ്ഞാലും പൂക്കളവും ഓണക്കളിയുമൊക്കെ പ്രളയബാധിതരായ കുട്ടികളെ സഹായിക്കാൻ വേണ്ടെന്നുവച്ചു.
പ്രളയത്തിൽ നോട്ടുബുക്കുകൾ നഷ്ടമായ കുട്ടികൾക്കു നല്കാനായിരുന്നു ആ നോട്ടുബുക്കുകളെല്ലാം. ഒന്നോ രണ്ടോ അല്ല പതിനായിരം മനോഹരമായ നോട്ട്ബുക്കുകളുണ്ടാക്കി എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ കുട്ടികൾക്ക് ആശ്വാസമായി ഞങ്ങൾ സമ്മാനിച്ചു. കോട്ടയം പാന്പാടി വെള്ളൂർ ഗവണ്മെന്റ് വൊക്കേഷണൽ എച്ച്എസ്എസിലെയും ടെക്നിക്കൽ ഹൈസ്കൂളിലെയും 200 കുട്ടികൾ പ്രളയത്തിലെ കാരുണ്യഹസ്തത്തിന് നല്കിയ പേരാണു സ്നേഹാക്ഷരം.
പ്രളയദുരിതം അനുഭവിക്കുന്ന കുട്ടികളെ സഹായിക്കാൻ കുട്ടികളായ ഞങ്ങൾക്ക് എന്തു ചെയ്യാനാകും എന്ന ആലോചനയിൽ സൂപ്രണ്ട് സി.ജി. അനിൽകുമാർ സാറും വിഎച്ച്എസ്സി സ്കൂളിലെ പ്രിൻസിപ്പൽ രതീഷ് ജി. ബാബു സാറും മറ്റ് അധ്യാപകരും നല്കിയ ആശയമായിരുന്നു നോട്ടുബുക്ക് നിർമാണം. കടലാസ് വാങ്ങാൻ ഞങ്ങൾ പിരിവെടുത്തു. അധ്യാപകരും സഹായിച്ചു.
ഞങ്ങളുടെ ആത്മാർഥത കണ്ടപ്പോൾ നാട്ടുകാരും സഹായവുമായി മുന്നോട്ടുവന്നു. ഹയർ സെക്കൻഡറിയിലെ ചേട്ടന്മാരും ചേച്ചിമാരും എട്ടു മുതൽ പത്തു വരെ ക്ലാസുകളിലെ കൊച്ചുകൂട്ടുകാരെ നോട്ടുബുക്കുണ്ടാക്കാൻ പഠിപ്പിച്ചു. ഓണാവധി കഴിഞ്ഞിട്ടും തീർന്നില്ല ഞങ്ങളുടെ ബുക്കുപണി. രാവിലെ എട്ടിന് സ്കൂളിലെത്തുന്ന ഞങ്ങൾ ഇടവേളകളിലും, ക്ലാസിനുശേഷവും ജോലി തുടർന്നു. അങ്ങനെ 200, 100 പേജുകളിൽ വരയിട്ടതും വരയിടാത്തതുമായി പതിനായിരം നോട്ടുബുക്കുകൾ നിർമിച്ചു. ഇതേസമയം പോളിമർ ടെക്നോളജി വിഭാഗത്തിലെ വിദ്യാർഥികൾ നിർമിച്ച കൈയുറകൾ ചെങ്ങന്നൂർ, ആറൻമുള പ്രദേശത്ത് സൗജന്യമായി നല്കി.
ബുക്കു പണി തീർന്നപ്പോഴാണു മറ്റൊരു ചിന്തയുണ്ടായത്. നോട്ടു ബുക്കുകൾ മാത്രം മതിയോ എല്ലാം നഷ്ടപ്പെട്ട മേഖലയിലെ കുട്ടികൾക്ക്. വീണ്ടും ഞങ്ങൾ ഒന്നു ചേർന്നു പേനയും പെൻസിൽ ബോക്സുമൊക്കെ സ്വരൂപിച്ചു. അങ്ങനെ പഠനസാമഗ്രികൾ നഷ്ടമായ കുട്ടികൾക്ക് ആറു നോട്ടുബുക്കുകൾ വീതം വലിയൊരു സമ്മാനപ്പൊതി കൊടുക്കാൻ ഞങ്ങൾ ഇറങ്ങിത്തിരിച്ചു. സങ്കടപ്പെട്ടു ക്ലാസുകളിൽ ഇരുന്ന ആ കുട്ടികൾക്കൊക്കെ മിഠായിയും സന്തോഷവും ആശ്വാസവും സമ്മാനിച്ചശേഷമാണു വെള്ളൂരിൽ മടങ്ങിയെത്തി പഠനം പുനരാരംഭിച്ചത്.