കേരള സർക്കാർ യാത്രക്കാരുടെ സുരക്ഷ ലാക്കാക്കി തലങ്ങും വിലങ്ങും എഐ കാമറകൾ പിടിപ്പിച്ചു ജനത്തെ "സംരക്ഷിക്കുകയും' തദ്വാര ലഭിക്കുന്ന പിഴത്തുകകൊണ്ടു ഖജനാവ് നിറയ്ക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയുമാണല്ലോ.
ഇപ്പോൾ ബസിലും സീറ്റുബെൽറ്റ് നിർബന്ധമാക്കുകയാണ്. ഇത്രയും കൃത്യമായി യാത്രക്കാരുടെ സുരക്ഷയിൽ ഉത്സുകരായ കേരള സർക്കാർ ഓട്ടോറിക്ഷയിൽ യാത്രചെയ്യുന്ന പാവം യാത്രക്കാരുടെ സുരക്ഷ എന്തുകൊണ്ടാണ് കാണാതെ പോകുന്നത്? വെറും മൂന്നു ചക്രങ്ങളിൽ തീരെ സ്ഥിരതയില്ലാതെ തലങ്ങും വിലങ്ങും ഓടുന്ന ഈ വാഹനത്തിലെ യാത്രയ്ക്കല്ലേ ഏറ്റവും അപകടസാധ്യത കൂടുതലുള്ളത്.
പാവം ഓട്ടോ യാത്രക്കാരുടെ സുരക്ഷയ്ക്കാണ് സത്യത്തിൽ, സർക്കാർ കൂടുതൽ ശ്രദ്ധവയ്ക്കേണ്ടത്. അതിനു പകരം, കുറേക്കൂടി വലുതും സുരക്ഷിതവുമായ മറ്റു വാഹനങ്ങളിലെ യാത്രക്കാരുടെ മേൽ, സുരക്ഷാചട്ടങ്ങൾ അടിച്ചേൽപ്പിക്കുവാൻ നടത്തുന്ന ഈ പ്രഹസനം, ഏതോ ദുരൂഹ രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടാണെന്നത് വ്യക്തം. നമ്മുടെ ഈ സർക്കാരിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയലാഭം, പൗരസുരക്ഷയേക്കാളും വളരെ പ്രധാനമാണല്ലോ.
റ്റോം കെ. ജോസ്, പൂമംഗലം