ഭരണഘടനയോടും മതേതരത്വത്തോടും ജനാധിപത്യത്തോടുമൊക്കെ പ്രതിജ്ഞാബദ്ധമാണെന്നു പറയുന്ന ഭരണകൂടം ഇത്തരം മതേതരത്വ വിരുദ്ധ സമീപനങ്ങളോടു കണ്ണടയ്ക്കുന്നത് ഭൂഷണമല്ല; പ്രത്യേകിച്ചും ന്യൂനപക്ഷങ്ങൾ പലയിടത്തും ആക്രമിക്കപ്പെടുന്ന വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കെ.
ഒരു രാഷ്ട്രമെന്ന നിലയിൽ ഇന്നലെകളിൽ നാം ആർജിച്ച ജനാധിപത്യ, മാനുഷിക മൂല്യങ്ങളുടെ നീതിശാസനങ്ങളോടു ചേർന്നുനിൽക്കാൻ ഭരണാധികാരികളെയും മറ്റു പൗരന്മാരെയും ഓർമിപ്പിച്ചുകൊണ്ട് വീണ്ടുമൊരു റിപ്പബ്ലിക് ദിനം. 1950 ജനുവരി 26ന് ഭരണഘടന നിലവിൽ വന്നതിന്റെ അഭിമാനദിനമാണിന്ന്. ഇന്ത്യാ ഗേറ്റിനു മുന്നിലെ വർണശബളമായ പരേഡ് പ്രതീകാത്മകമായ ഒരാഘോഷം മാത്രമാണ്. എല്ലാ പ്രതിസന്ധികൾക്കിടയിലും നമ്മെ ഒരൊറ്റ ജനതയായി നിലനിർത്തുന്ന ഭരണഘടനയിലാണ് അതിന്റെ ആത്മാവ് കുടികൊള്ളുന്നത്. അതിനെ പണയം വയ്ക്കാനുള്ള ഏതൊരു പ്രലോഭനവും നാശത്തിലേക്കുള്ള ആഹ്വാനമല്ലാതെ മറ്റൊന്നുമല്ല.
റിപ്പബ്ലിക് ദിനാചരണം ചരിത്രസ്മരണ മാത്രമല്ല, ഭരണഘടനാനുസൃതമായ വർത്തമാനകാല വിശകലനവും അപഥസഞ്ചാരങ്ങളൊഴിവാക്കി ഭാവിയിലേക്കുള്ള ചുവടുവയ്പുകളുമാകണം. ബ്രിട്ടീഷുകാരിൽനിന്ന് ഇന്ത്യക്ക് അധികാരം കൈമാറുന്നതിനായി രൂപീകരിച്ച കാബിനറ്റ് മിഷനാണ് ഡോ. രാജേന്ദ്രപ്രസാദ് അധ്യക്ഷനും ബി.എൻ. റാവു നിയമോപദേഷ്ടാവുമായി 1946 ജൂലൈയിൽ ഭരണഘടനാ നിർമാണസഭ രൂപീകരിച്ചത്. സ്വാതന്ത്ര്യം ലഭിച്ച അതേ മാസം 29ന് നിയമമന്ത്രിയായിരുന്ന ഡോ. ബി.ആർ. അംബേദ്കറുടെ നേതൃത്വത്തിൽ ഭരണഘടനാ കരട് സമിതി (ഡ്രാഫ്റ്റിംഗ് കമ്മിറ്റി) രൂപീകരിച്ചു.
പരമാധികാര രാഷ്ട്രങ്ങളുടേതിൽ ഏറ്റവും വലുതെന്ന് അറിയപ്പെടുന്ന ഭരണഘടന 1946 നവംബർ 26ന് അംഗീകരിക്കപ്പെടുകയും 1950 ജനുവരി 26ന് നിലവിൽ വരികയും ചെയ്തു. 1976ൽ അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി മന്ത്രിസഭയാണ് 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ ആമുഖത്തിൽ കൂട്ടിച്ചേർത്തത്. രണ്ടു വാക്കുകളാൽ ഭരണഘടനയുടെ മാറ്റു കൂട്ടിയ ഇന്ദിരാഗാന്ധിതന്നെ 352-ാം വകുപ്പ് ദുരുപയോഗം ചെയ്ത് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ പിന്നീടുവന്ന പൊതുതെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവകവുമായി നടത്താൻ ഇന്ദിര തയാറായി. ജനം കോൺഗ്രസിനെ തൂത്തെറിഞ്ഞു. തുടർന്ന് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ സർക്കാരിന്റെ കെടുകാര്യസ്ഥതയിൽ മനംമടുത്ത ജനം അവരെയും സ്ഥാനഭ്രഷ്ടരാക്കി. ഏതൊരു ഏകാധിപത്യപ്രവണതയെയും ദുഷ്ചെയ്തികളെയും ചെറുക്കാൻ തക്കവിധം പൗരന്മാരെ ജനാധിപത്യബോധമുള്ളവരാക്കിയ ഭരണഘടനയാണ് ഇതൊക്കെ സാധ്യമാക്കുന്നതെന്നു മറക്കരുത്.
ആ ഭരണഘടനയുടെ ആമുഖംപോലും ഇന്ത്യക്കാരെന്ന നിലയിൽ നമ്മുടെ ആത്മാഭിമാനമുയർത്തി. “നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ, മതേതരത്വ, ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഭാരതത്തിലെ എല്ലാം പൗരന്മാർക്കും സാമൂഹികവും സാന്പത്തികവും രാഷ്ട്രീയവുമായി നീതി; ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം; സ്ഥാനമാനങ്ങൾ അവസരങ്ങൾ എന്നിവയിലുള്ള സമത്വം എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന സാഹോദര്യം എല്ലാവരിലും വളർത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട് നമ്മുടെ ഭരണാഘടനാസഭയിൽവച്ച് 1949 നവംബറിന്റെ ഈ ഇരുപത്തിയാറാം ദിവസം ഈ ഭരണഘടനയെ അംഗീകരിക്കുകയും നിയമമാക്കുകയും നമുക്കായിത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു.’’ഒറ്റ വാചകത്തിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഭരണഘടനയ്ക്ക് എഴുതിച്ചേർത്ത ആമുഖം നമ്മുടെ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടായിരുന്നു. എല്ലാവർക്കും ഒരുപോലെ വാഗ്ദാനം ചെയ്യപ്പട്ട ആ സ്വാതന്ത്ര്യവും സ്ഥാനമാനങ്ങളും അവസരങ്ങളുമൊക്കെ വെല്ലുവിളി നേരിടുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തുന്നതിനുള്ള അവസരംകൂടിയാണ് റിപ്പബ്ലിക് ദിനം.
പൗരന്മാരെ തുല്യരായി കാണുന്ന ഭരണഘടനയുടെ ആമുഖത്തിലെ സോഷ്യലിസ, മതേതരത്വ വാക്കുകളോടു ബിജെപിക്കുള്ള നീരസം രഹസ്യമല്ല. 2015ൽ കേന്ദ്ര വാർത്താവിതരണ മന്ത്രാലയം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു നൽകിയ പരസ്യത്തിലെ ഭരണഘടനാ ആമുഖത്തിൽ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ ഒഴിവാക്കിയതു വിവാദമായിരുന്നു. സോഷ്യലിസം എന്ന വാക്ക് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി 2008ൽ സുപ്രീംകോടതി തള്ളിയതാണെങ്കിലും 2020ൽ ബിജെപി എംപി രാകേഷ് സിൻഹ സോഷ്യലിസം എന്ന വാക്ക് നീക്കം ചെയ്യുന്നതിന് രാജ്യസഭയിൽ പ്രമേയം അവതരിപ്പിച്ചെങ്കിലും സാധിച്ചില്ല. ഈ വാക്കുകൾ നീക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ രാജ്യസഭാംഗമായിരുന്ന സുബ്രഹ്മണ്യൻ സ്വാമി ഫയൽ ചെയ്ത ഹർജി സുപ്രീംകോടതിയിലുണ്ട്. ഭരണഘടനയോടും മതേതരത്വത്തോടും ജനാധിപത്യത്തോടുമൊക്കെ പ്രതിജ്ഞാബദ്ധമാണെന്നു പറയുന്ന ഭരണകൂടം ഇത്തരം മതേതരത്വ വിരുദ്ധ സമീപനങ്ങളോടു കണ്ണടയ്ക്കുന്നത് ഭൂഷണമല്ല; പ്രത്യേകിച്ചും ന്യൂനപക്ഷങ്ങൾ പലയിടത്തും ആക്രമിക്കപ്പെടുന്ന വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കെ. ഒരേസമയം മതേതരത്വത്തെയും ന്യൂനപക്ഷ വിരുദ്ധതയെയും പ്രോത്സാഹിപ്പിക്കാൻ ആർക്കുമാകില്ല.
എല്ലാ വിഭാഗം ജനങ്ങളും നീതി-ന്യായ സംവിധാനങ്ങളും മാധ്യമങ്ങളുമൊക്കെ ഭരണഘടനാനുസൃതമായ സ്വാതന്ത്ര്യം അനുഭവിക്കുന്ന ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യ നിലനിൽക്കേണ്ടതുണ്ട്. നാം ആത്മപരിശോധന നടത്തണം: ജനങ്ങൾ മതത്തിന്റെയോ ജാതിയുടെയോ പേരിൽ വിവേചനം നേരിടുന്നുണ്ടോ? ജനമനസുകളിൽ അദൃശ്യമായ വിഭജനരേഖകൾ രൂപംകൊണ്ടിട്ടുണ്ടോ? നീതി-ന്യായ സംവിധാനങ്ങൾക്കു സ്വതന്ത്രമായി പ്രവർത്തിക്കാനാകുന്നുണ്ടോ? ആവശ്യപ്പെടാതെതന്നെ ഭരണാധികാരികൾക്കു ഹിതകരമായതു ചെയ്യാൻ ന്യായാധിപന്മാരിൽ ചിലരെങ്കിലും വെന്പൽകൊള്ളുന്നുണ്ടോ? മാധ്യമസ്വാതന്ത്ര്യം സർക്കാരിനെ ഭയപ്പെടുത്തുന്നുണ്ടോ? സർക്കാരിനെ വിമർശിക്കുന്ന പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും കടന്നാക്രമിക്കുന്ന ഭരണാനുകൂല മാധ്യമങ്ങളുടെ എണ്ണം മുന്പില്ലാത്തവിധം വർധിക്കുന്നുണ്ടോ? മാധ്യമനിയന്ത്രണവും എതിരഭിപ്രായങ്ങളോടുള്ള അസഹിഷ്ണുതയും വാർത്താനിരോധനങ്ങളും അതിരു കടക്കുകയാണോ? ഭരണാധികാരികളെ വിമർശിക്കുന്നത് അറിയാൻ ജനങ്ങൾക്ക് അവകാശമില്ലേ? വിവരാവകാശനിയമത്തിന്റെ ചക്രവാളത്തെയും ഹ്രസ്വമാക്കുകയാണോ... ഇത്തരം അടിസ്ഥാനപരമായ ചോദ്യങ്ങൾ ഓരോ റിപ്പബ്ലിക് ദിനത്തിലും ഉയരേണ്ടതുണ്ട്.
ജനങ്ങളുടേതാണ് ചോദ്യങ്ങൾ. സർക്കാരിന്റേതാവണം ഉത്തരങ്ങൾ. തെരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ ഇത്തരം ചോദ്യങ്ങൾക്കൊന്നും ഉത്തരം കൊടുക്കേണ്ടതില്ല. പക്ഷേ, ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ, മതേതരത്വ, ജനാധിപത്യ റിപ്പബ്ലിക്കായി നിലനിർത്താൻ അനിവാര്യമാണുതാനും. അത്തരമൊരു റിപ്പബ്ലിക്കിലേക്കുള്ള പരേഡാവട്ടെ ഇന്നത്തേത്. എല്ലാ സഹപൗരന്മാർക്കും ദീപികയുടെ റിപ്പബ്ലിക് ദിനാശംകൾ!