കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
Friday, April 19, 2024 12:00 AM IST
48 ലക്ഷത്തിനു വാങ്ങിയ പോളവാരൽ യന്ത്രം ഉദ്ഘാടനസമയത്തല്ലാതെ കാര്യമായി ഉപയോഗിച്ചില്ല. അതു വാടകയ്ക്കെടുത്ത് പഞ്ചായത്തുകൾ പോള വാരിയിരുന്നെങ്കിൽ ടൂറിസ്റ്റുകളുമായി ബോട്ടുകൾ കുതിക്കുമായിരുന്നു. ഭാവനയും ദീർഘവീക്ഷണവുമില്ലാത്ത പഞ്ചായത്ത് അധികാരികളെ ബോധവത്കരിക്കാൻ ആളില്ലാതെപോയി.
ചിലിയൻ കാടുകളെ അറിയാത്തവർ ഭൂമിയെന്ന ഗ്രഹത്തെ അറിഞ്ഞിട്ടില്ലെന്നു പറഞ്ഞത് പാബ്ലോ നെരൂദയാണ്. കോട്ടയത്തുനിന്ന് ആലപ്പുഴയിലേക്ക് ബോട്ടിൽ സഞ്ചരിച്ചിട്ടുള്ളവർക്ക് നെരൂദയുടെ വാക്കുകളുടെ കേരള ഭാഷ്യം ഓളപ്പരപ്പിലെ ജലാകാശത്തിൽനിന്നു വായിച്ചെടുക്കാം.
അതേ, ഇത്തരമൊരു യാത്ര നടത്തിയിട്ടില്ലാത്തവർ കേരളത്തെ അറിഞ്ഞിട്ടില്ല. പക്ഷേ നിർഭാഗ്യമെന്നു പറയട്ടെ, പ്രകൃതിയുടെ അസാധാരണമായ ആ കാൻവാസിലേക്ക് ചെളിവാരിയെറിഞ്ഞതുപോലെ കുളവാഴ(പോള)യും മാലിന്യങ്ങളും നിറഞ്ഞിരിക്കുന്നു. അവയിൽ കുടുങ്ങി ബോട്ടുകൾ നിശ്ചലമാകുന്നു. രാത്രി മുഴുവൻ വിദേശികൾ ഉൾപ്പെടെ ബോട്ടിലിരിക്കുന്നു.
വർഷങ്ങളായി ഇതാണു സ്ഥിതി. മാധ്യമങ്ങളും സംഘടനകളും യാത്രക്കാരുമൊക്കെ ഓർമിപ്പിച്ചിട്ടും രക്ഷയില്ല. പ്രദേശത്തെ ജനജീവിതം ദുഃസഹമായി. വിനോദയാത്രികരും പിൻവാങ്ങുകയാണ്. എത്ര മഹത്തായൊരു ടൂറിസം സാധ്യതയെയാണ് കെടുകാര്യസ്ഥതയുടെ പോളയിൽ കുരുക്കി സർക്കാർ മരണത്തിനു വിട്ടുകൊടുക്കുന്നത്! പലവിധത്തിൽ സംസ്ഥാനത്തൊട്ടാകെയുണ്ട് ഈ അനാസ്ഥ.
ഇക്കഴിഞ്ഞ വിഷുത്തലേന്ന് പോളയിൽ കുടുങ്ങിയ ബോട്ട് കായലിൽ കിടന്നത് എട്ടു മണിക്കൂർ! വൈകുന്നേരം അഞ്ചിന് ആലപ്പുഴയിൽനിന്നു കോട്ടയത്തേക്കു പുറപ്പെട്ട ബോട്ട് ഏഴേകാലിനു കോടിമതയിൽ എത്തേണ്ടതായിരുന്നു. പക്ഷേ, യാത്ര അവസാനിക്കാൻ അര മണിക്കൂർ അവശേഷിക്കെ ബോട്ടിന്റെ പ്രൊപ്പല്ലറിൽ പോള കുരുങ്ങി. 18 യാത്രക്കാരുണ്ടായിരുന്നു.
കനത്ത കാറ്റും മഴയും യാത്രക്കാരുടെയും അവരുടെ ബന്ധുക്കളുടെയും ഭയം ഇരട്ടിയാക്കി. പോള നീക്കാനുള്ള ജീവനക്കാരുടെ പതിവു ശ്രമം വിജയിക്കാതെ വന്നതോടെ അഗ്നിശമനസേനയെ വിവരമറിയിച്ചു. സ്കൂബ ടീം പോള നീക്കിയശേഷം ബോട്ട് വെട്ടിക്കാട്ട് കരയിലെത്തിച്ച് യാത്രക്കാരെ ഇറക്കിയപ്പോൾ പുലർച്ചെ 3.30. പ്രശ്നം തത്കാലത്തേക്കു പരിഹരിച്ചിട്ടുണ്ട്. ഉച്ചയ്ക്കുശേഷമുള്ള ബോട്ടുകൾ റദ്ദാക്കി. ബോട്ട് ഓടിയില്ലെങ്കിൽ പോളയിൽ കുരുങ്ങില്ല്ലല്ലോ!
സമാനതകളില്ലാത്ത സൗന്ദര്യക്കാഴ്ചകളുടെ രണ്ടര മണിക്കൂറാണ് യാത്രക്കാർക്ക് കോട്ടയം-ആലപ്പുഴ ബോട്ട് യാത്ര സമ്മാനിക്കുന്നത്. തദ്ദേശീയരും ഉത്തരേന്ത്യക്കാരും വിദേശികളും ഈ വിസ്മയ യാത്രയെക്കുറിച്ചു കേട്ടറിഞ്ഞ് എത്തിയിരുന്നു. നാട്ടുകാരായ സ്ഥിരം യാത്രികർക്കൊപ്പം അനുഭവങ്ങൾ പങ്കുവച്ചും തോടുകളും പുഴയും കായലും കണ്ടുള്ള യാത്രയുടെ ചെലവ് 29 രൂപയാണ്.
ബോട്ടെത്തുന്പോൾ ഉയർത്തുന്ന പാലങ്ങളും വയലോരത്തെ വീടുകളും മീൻപിടിത്തക്കാരും നെൽകർഷകരും തൊഴിലാളികളും കള്ളുചെത്തുകാരും, ചെറുവള്ളങ്ങളിൽ കക്കയും പുല്ലും പലവ്യഞ്ജനങ്ങളുമായി തുഴഞ്ഞുപോകുന്നവരുമൊക്കെ ലോകത്ത് മറ്റൊരിടത്തുമില്ലാത്ത അപൂർവതകളാണ്. കൈത്തോടുകളിലൂടെ പ്രത്യക്ഷപ്പെടുന്ന കൊതുന്പുവള്ളങ്ങൾക്കു മുന്നിൽ താറാവുകൂട്ടത്തിന്റെ റോക്ക് മ്യൂസിക്. മീൻപിടിത്തക്കാരായ പക്ഷികളുടെ പ്രകടനങ്ങളും ചൂണ്ടയിടുന്ന കുട്ടികളുടെ ധ്യാനാത്മകതയും കാണേണ്ടതുതന്നെയാണ്.
ആർ ബ്ലോക്കും കൊടൂരാറും പള്ളിക്കായലുമൊക്കെ എത്തുന്നതോടെ ആകാശവും ഭൂമിയും ജലവും അതിന്റെ തനിനിറം കാണിക്കും. അവിടെവച്ച് നമുക്ക് നെരൂദയോടു പറയാം, “ഇതാ ഭൂമിയെന്ന ഗ്രഹത്തെ ഞാനറിഞ്ഞിരിക്കുന്നു.” കണ്ണടയ്ക്കരുത്, വിശാലമായ പാടങ്ങൾക്ക് അതിരിട്ടു നിൽക്കുന്ന തെങ്ങിൻനിരകൾ വെള്ളത്തിലേക്ക് തലകീഴായി ഊളിയിടുന്നതു കാണാം. അതിനും താഴെ ജലാകാശത്തിൽ സൂര്യന്റെ ഇളകിയാട്ടമുണ്ട്.
ആലപ്പുഴയടുക്കുന്പോൾ, ഒഴുക്കുന്ന കൊട്ടാരങ്ങൾപോലെ ഹൗസ് ബോട്ടുകളും അവയിലെ യാത്രക്കാരുടെ രാജാ പാർട്ടും സ്ഥലജലഭ്രമങ്ങളും കാണാം. പറഞ്ഞാൽ തീരില്ല ഈ യാത്രയുടെ സ്വർഗീയാനുഭവങ്ങൾ. പക്ഷേ, മിക്കതും സംസ്കരിച്ചു കുളവാഴ വച്ചിരിക്കുന്നു. യാത്ര അസാധ്യമായിരിക്കുന്നു.
അഞ്ചുകൊല്ലം മുന്പ് കോട്ടയം നഗരസഭയും ജില്ലാ പഞ്ചായത്തും പോള നിർമാർജനത്തിനു മുടക്കിയത് ഒരുകോടി രൂപയാണ്. 48 ലക്ഷത്തിനു വാങ്ങിയ പോളവാരൽ യന്ത്രം ഉദ്ഘാടനസമയത്തല്ലാതെ കാര്യമായി ഉപയോഗിച്ചില്ല. അതു വാടകയ്ക്കെടുത്ത് പഞ്ചായത്തുകൾ പോള വാരിയിരുന്നെങ്കിൽ ടൂറിസ്റ്റുകളുമായി ബോട്ടുകൾ കുതിക്കുമായിരുന്നു. ഭാവനയും ദീർഘവീക്ഷണവുമില്ലാത്ത പഞ്ചായത്ത് അധികാരികളെ ബോധവത്കരിക്കാൻ ആളില്ലാതെപോയി. പോള സംസ്കരിച്ച് ഉത്പന്നങ്ങൾ, വൈദ്യുതി... പദ്ധതികൾ പലതായിരുന്നു.
പണമെല്ലാം വെള്ളത്തിലായപ്പോൾ പോള മാത്രം പൊങ്ങിക്കിടന്നു. പരിപാലനസ്ഥിരതയില്ലാതെ ടൂറിസം വകുപ്പും തദ്ദേശ സ്ഥാപനങ്ങളും നശിപ്പിച്ച കേരളത്തിലെ ടൂറിസത്തിന്റെ കുട്ടനാടൻ ചരമഫോട്ടോയാണ് അനാസ്ഥയുടെ ചുവരിൽ സർക്കാർ തൂക്കിയിരിക്കുന്നത്. കോട്ടയത്തും കുട്ടനാട്ടിലും ആലപ്പുഴയിലും മാത്രമല്ല, നമ്മുടെ ജലാശയങ്ങളെല്ലാം മാലിന്യത്തെ ഗർഭം ധരിച്ചിരിക്കുന്നു.
മാലിന്യം ഇടരുതെന്ന ബോർഡുകളല്ല, ഇടാനുള്ള പാത്രങ്ങളാണു വേണ്ടത്. അതില്ലാത്തതുകൊണ്ടാണ് കാണുന്നിടത്തൊക്കെ ജനം മാലിന്യം വലിച്ചെറിയുന്നത്. ഉദ്ഘാടനങ്ങളിലും പ്രസംഗങ്ങളിലുമാണ് നമുക്കു താത്പര്യം. ഒന്നും സംരക്ഷിക്കില്ല. നല്ല ശുചിമുറികളുണ്ടെങ്കിലും പലയിടത്തും മൂക്കു പൊത്താതെ കയറാനാവില്ല. വിനോദസഞ്ചാര കേന്ദ്രങ്ങളിലെങ്കിലും അലഞ്ഞുതിരിയുന്ന നായക്കൂട്ടങ്ങളെ ഒഴിവാക്കാനായിരുന്നെങ്കിൽ!
അടിസ്ഥാനസൗകര്യങ്ങളും അവയുടെ പരിപാലനവും ഉറപ്പാക്കിയാൽ ടൂറിസം മതി കേരളത്തിന് അതിജീവിക്കാൻ. കടം വാങ്ങി സ്വയം മുടിയുകയും നികുതി ചുമത്തി ജനങ്ങളെ മുടിപ്പിക്കുകയും ചെയ്യുന്ന സർക്കാർ ടൂറിസത്തെ തിരിച്ചുപിടിക്കണം. കേരളത്തിന്റെ അത്തരം അപാര സാധ്യതകളിലൊന്നിനെയാണ് കുളവാഴയ്ക്കടിയിൽ മുക്കിക്കളയുന്നത്. ഇച്ഛാശക്തിയുണ്ടെങ്കിൽ അവസരം ഇനിയുമുണ്ട്.