ഇസ്ലാമിക് സ്റ്റേറ്റ്, ബോക്കോ ഹറാം, താലിബാൻ, അൽ-ഖ്വയ്ദ തുടങ്ങിയ ഭീകരപ്രസ്ഥാനങ്ങളാണ് ഇസ്ലാമിക രാജ്യങ്ങൾക്കുള്ള പിച്ചച്ചട്ടികൾ നിർമിച്ചുകൊണ്ടിരിക്കുന്നത്. ഇതര മതവിഭാഗങ്ങളെയാണ് തീവ്രവാദികൾ ലക്ഷ്യമിടുന്നതെങ്കിലും മുസ്ലിംകളും തിക്തഫലങ്ങൾ അനുഭവിക്കുന്നു.
യുദ്ധം ദാരിദ്ര്യമുണ്ടാക്കുമെങ്കിൽ മറ്റു മതങ്ങൾക്കും മനുഷ്യത്വത്തിനുമെതിരേയുള്ള യുദ്ധമായ മതതീവ്രവാദവും ദാരിദ്ര്യമേ ഉണ്ടാക്കൂ. തങ്ങൾ പിച്ചച്ചട്ടിയുമായി തെണ്ടുകയാണെന്ന പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന്റെ വിലാപത്തിന്റെ അടിസ്ഥാനവും അതുതന്നെയാണ്. മതരാഷ്ട്രമോ അധികാരത്തിലെത്താൻ മതതീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമോ ആകട്ടെ, ഗതിപിടിക്കില്ല. അത് അവിടത്തെ ജനങ്ങളുടെ തലയിൽ മതഭ്രാന്തന്മാർ എഴുതിച്ചേർത്ത വിധിയാണ്. സാമ്രാജ്യത്വം, മുതലാളിത്വം എന്നൊക്കെ വിളിച്ചുകൂവി സമാനമനസ്കരെ ആകർഷിക്കാമെങ്കിലും പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമുൾപ്പെടെയുള്ള രാജ്യങ്ങളുടെ സാന്പത്തികത്തകർച്ച മതതീവ്രവാദത്തിന്റെ സ്വയംകൃതാനർഥമാണ്.
പാക്കിസ്ഥാനിൽ അടുത്തയിടെയുണ്ടായ പ്രളയത്തിൽ 1500 പേർ മരിച്ചു. വൻ കൃഷിനാശവും വളർത്തുമൃഗങ്ങളുടെ നാശവും മൂലം ഭക്ഷ്യോത്പാദനത്തിൽ കുറവുണ്ടായിട്ടുണ്ട്. അവരെ സഹായിക്കാൻ മറ്റു രാജ്യങ്ങൾ മുന്നോട്ടു വരികയും വേണം. പക്ഷേ, രാഷ്ട്രരൂപീകരണത്തിനുശേഷം ഇന്നും സാന്പത്തിക സ്വയംപര്യാപ്തത കൈവരിക്കാൻ അവർക്കു കഴിയാത്തതിന്റെ പ്രധാന കാരണം തീവ്രവാദമാണ്. ""കഴിഞ്ഞ 75 വർഷമായി ഞങ്ങൾ പിച്ചച്ചട്ടിയുമായി തെണ്ടുകയാണ്.
ഞങ്ങളേക്കാൾ ചെറിയ രാജ്യങ്ങളുടെ സന്പദ്വ്യവസ്ഥ പാക്കിസ്ഥാനെ മറികടന്നു. സൗഹൃദരാഷ്ട്രങ്ങൾപോലും പാക്കിസ്ഥാനെ എപ്പോഴും പണത്തിനായി യാചിക്കുന്ന രാജ്യമായി കണ്ടുതുടങ്ങി. പാക്കിസ്ഥാനിൽനിന്ന് ഒരു ഫോൺവിളി ചെന്നാൽ അതു പണത്തിനുവേണ്ടിയായിരിക്കുമെന്നു സൗഹൃദരാജ്യങ്ങൾപോലും കരുതിത്തുടങ്ങി.’’ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ഇത്രയും പറയണമെങ്കിൽ അവിടത്തെ യഥാർഥ സ്ഥിതി എത്ര ഭയാനകമായിരിക്കാമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കഴിഞ്ഞ ജൂണിൽ ആസൂത്രണവിഭാഗം മന്ത്രി അഹ്സാൻ ഇഖ്ബാൽ പറഞ്ഞത്, വിദേശവിനിമയ റിസർവ് താഴ്ന്നിരിക്കുന്നതിനാൽ തേയില ഇറക്കുമതി ചെയ്യാൻ പണം കടം വാങ്ങേണ്ട സ്ഥിതിയാണെന്നും ജനങ്ങൾ ചായകുടി കുറയ്ക്കണമെന്നുമായിരുന്നു. വൈദ്യുതിക്ഷാമം പരിഹരിക്കാൻ കടകൾ രാത്രി എട്ടരയ്ക്ക് അടയ്ക്കണമെന്ന നിർദേശവുമുണ്ടായിരുന്നു. ഐഎംഎഫിൽനിന്നും ചൈനയിൽനിന്നും വാങ്ങിക്കൂട്ടുന്ന വായ്പകളെ ആശ്രയിച്ച് എത്രകാലം മുന്നോട്ടു പോകാനാകുമെന്നതാണ് പാക്കിസ്ഥാനുമുന്നിലുള്ള ചോദ്യം. ചൈനയിൽനിന്നു വായ്പ വാങ്ങി കടക്കെണിയിൽ മുങ്ങിയ ശ്രീലങ്ക ഇന്നും തിരികെ കയറിയിട്ടില്ല.
സ്വതന്ത്ര രാഷ്ട്രമായതു മുതൽ പാക്കിസ്ഥാനിൽ മതതീവ്രവാദവും ശക്തമാണ്. സ്വന്തം രാജ്യത്ത് ആക്രമണങ്ങൾ നടത്തിയും ബോംബ് പൊട്ടിച്ചും പൊതുമുതൽ തകർത്തും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിച്ചും അവർക്കിടയിൽ ഭീതി പരത്തിയും അഴിഞ്ഞാടുന്ന മതതീവ്രവാദികളെ നിലയ്ക്കു നിർത്താൻ സർക്കാരിനു കഴിഞ്ഞിട്ടില്ലെന്നതു മാത്രമല്ല, എല്ലാ രാഷ്ട്രീയ പാർട്ടികളും സർക്കാരും പട്ടാളവും അവർക്കു മുന്നിൽ കീഴടങ്ങിയിരിക്കുകയുമാണ്. ഇപ്രകാരം, ദാരിദ്ര്യത്തിൽ പൊറുതിമുട്ടിയ അറബിരാജ്യങ്ങളിലാണ് മുല്ലപ്പൂ വിപ്ലവമൊക്കെ നടന്നത്. ഏതു വിപ്ലവം നടന്നാലും മതമൗലികവാദത്തിൽ അധിഷ്ഠിതമായ ആ രാജ്യങ്ങളിലൊന്നും നവോത്ഥാനവും വികസനവുമൊന്നും സംഭവിക്കാറുമില്ല. ടുണീഷ്യയും ഈജിപ്തും ലിബിയയുമൊക്കെ ഉദാഹരണങ്ങളാണ്. അതേസമയം മൗലികവാദമുണ്ടെങ്കിലും തീവ്രവാദം സമ്മതിക്കാത്ത ഗൾഫ് രാജ്യങ്ങൾ ഉന്നതിയിലായിട്ടുമുണ്ട്.
ഇറാക്ക്, നൈജീരിയ, യെമൻ, സിറിയ തുടങ്ങിയ രാജ്യങ്ങളും തീവ്രവാദത്തെയും പട്ടിണിയെയും വരിച്ചിരിക്കുകയാണ്. ഇതര മതവിഭാഗങ്ങളെയാണ് തീവ്രവാദികൾ ലക്ഷ്യമിടുന്നതെങ്കിലും മുസ്ലിംകളും തിക്തഫലങ്ങൾ അനുഭവിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റ്, ബോക്കോ ഹറാം, താലിബാൻ, അൽ-ഖ്വയ്ദ തുടങ്ങിയ ഭീകരപ്രസ്ഥാനങ്ങളാണ് ഇസ്ലാമിക രാജ്യങ്ങൾക്കുള്ള പിച്ചച്ചട്ടികൾ നിർമിച്ചുകൊണ്ടിരിക്കുന്നത്. അതു തങ്ങളുടെ കൈയിൽ എങ്ങനെയെത്തിയെന്ന് പാക്കിസ്ഥാനെപ്പോലെയുള്ള രാജ്യങ്ങൾ ആത്മപരിശോധന നടത്തിയാൽ അവർക്കു കൊള്ളാം. പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും സർക്കാർ സ്ഥാപനങ്ങളും വിദ്യാലയങ്ങളും സർവകലാശാലകളും മാർക്കറ്റുകളുമൊക്കെ ബോംബിട്ടു തകർക്കുന്നത് ആരാണ്? എല്ലാം തല്ലിത്തകർക്കുന്നവരുടെ നാട്ടിൽ ഇൻഷ്വറൻസ് ഉൾപ്പെടെയുള്ള സാന്പത്തിക സുരക്ഷാസംവിധാനങ്ങൾ എങ്ങനെ പച്ചപിടിക്കും? ഇത്തരം രാജ്യങ്ങളിലേക്ക് ആരെങ്കിലും ടൂറിസത്തിനെത്തുമോ? വിദേശനിക്ഷേപത്തിന് ആരെങ്കിലും ധൈര്യപ്പെടുമോ? സ്ത്രീകളെ വിദ്യാഭ്യാസത്തിനും തൊഴിലിനും അനുവദിക്കാത്തവർ നശിപ്പിക്കുന്നത് രാജ്യത്തിന്റെ മനുഷ്യവിഭവശേഷിയല്ലേ? സോവിയറ്റ് യൂണിയനും അമേരിക്കയുമൊക്കെ അഫ്ഗാനിസ്ഥാന്റെ ഇന്നത്തെ ദുരവസ്ഥയ്ക്കു കാരണമായിരിക്കാം. പക്ഷേ, അവരൊന്നുമില്ലാതെ ഒരു നൂറ്റാണ്ടുകൂടി കഴിഞ്ഞാലും ഇസ്ലാമിക ഭീകരപ്രസ്ഥാനങ്ങളെ താലോലിക്കുന്നവർ ഈ പതംപറച്ചിൽ തുടരുകയേയുള്ളൂ.
സാമ്രാജ്യത്വം എന്ന് ഉറക്കത്തിലും വിളിച്ചുകൂവുന്ന ഇത്തരക്കാർക്ക് ആ സാമ്രാജ്യത്വങ്ങൾ വച്ചനീട്ടുന്ന ധനഹായമില്ലെങ്കിൽ അതിനും പരാതിയായിരിക്കും. മറ്റുള്ളവർക്കു മാത്രമല്ല, മതാധിഷ്ഠിത വിദ്യാഭ്യാസവും ഇതര മതവിദ്വേഷവും മതഭരണവുമൊക്കെ തങ്ങൾക്കുമുണ്ടാക്കുന്ന നാശമെന്തെന്ന് തിരിച്ചറിയുവോളം അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനുമൊന്നും പിച്ചച്ചട്ടി താഴെവയ്ക്കാനാവില്ല.