നാളെ ഓണമാണ്. അർഥശൂന്യമായ ഓണാശംസകൾക്കു പകരം, മരണഭയമില്ലാതെ മലയാളിക്കു വഴിയിലിറങ്ങാനുള്ള നടപടിയാണ് സർക്കാരിൽനിന്ന് ഉണ്ടാകേണ്ടത്.
വന്ധ്യംകരണ-വാക്സിൻ-കൂടിയാലോചന-വിദഗ്ധസമിതിയൊക്കെ അവിടെ നിൽക്കട്ടെ, തെരുവുനായ്ക്കളെ എത്രയും വേഗം സംരക്ഷണകേന്ദ്രങ്ങളിലേക്കു മാറ്റണം. സർക്കാരിന്റെ ചർച്ചകളും പഠനങ്ങളും മാലിന്യനിർമാർജനവും കോടതികളിലെ ഹർജികൾ തീർപ്പാക്കുന്നതുമൊക്കെ കഴിഞ്ഞു നടപടിയെടുക്കാനാണെങ്കിൽ റാന്നിയിലെ അഭിരാമിയെയും പാലക്കാട്ടെ ശ്രീലക്ഷ്മിയെയും പേരാന്പ്രയിലെ ചന്ദ്രികയെയുംപോലെ ഇനിയും നിരവധി മനുഷ്യരെ കുരുതി കൊടുക്കേണ്ടിവരും. ദേശീയമാധ്യമങ്ങളുൾപ്പെടെ പത്രങ്ങളും ചാനലുകളും സോഷ്യൽ മീഡിയയുമെല്ലാം ഈ ദുരവസ്ഥയെക്കുറിച്ച് നിരന്തരം ചൂണ്ടിക്കാണിക്കുകയും വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലെത്തുകയും ചെയ്തിട്ടും നോക്കുകുത്തിയായി നിൽക്കാൻ എങ്ങനെയാണ് ഒരു സർക്കാരിനു കഴിയുക?
മുന്നറിയിപ്പുകൾ അവഗണിക്കാതെ സർക്കാർ ഉത്തരവാദിത്വം കാണിച്ചിരുന്നെങ്കിൽ, അഭിരാമിയെന്ന പെൺകുട്ടി നാളെ ഓണപ്പൂക്കളമിടാൻ വീട്ടിലുണ്ടാകുമായിരുന്നു. പേവിഷബാധയേറ്റു കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽ അകാലത്തിൽ പൊലിഞ്ഞ ആ പൊന്നോമന, ഓണാഘോഷങ്ങൾക്കു മങ്ങലേൽപ്പിക്കുംവിധം, വീണുടയാത്തൊരു കണ്ണീർത്തുള്ളിയായി കേരളത്തിന്റെ മിഴി നിറയ്ക്കുന്നു.
രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം മാധ്യമങ്ങൾ ഒരേ വിഷയത്തിൽ ഏറ്റവും കൂടുതൽ വാർത്തകളും മുഖപ്രസംഗങ്ങളും പ്രസിദ്ധീകരിച്ചത് തെരുവുനായ ആക്രമണങ്ങളെക്കുറിച്ചാണ്. ഫലപ്രദമായ നടപടികളൊന്നുമുണ്ടായില്ല. ഈ നിഷ്ക്രിയതത്തിന്റെ ഇരകളാണ് ഈ വർഷം ഇതുവരെ നായകടിയേറ്റു മരിച്ച 21 മനുഷ്യർ, പരിക്കേറ്റ പതിനായിരങ്ങൾ. മരിച്ചതിൽ അഞ്ചുപേർ വാക്സിനെടുത്തവരായിരുന്നു. പേവിഷബാധയേറ്റുള്ള മരണം മാത്രമല്ല ഇപ്പോൾ കേരളം നേരിടുന്ന പ്രതിസന്ധി. മരിച്ചതിന്റെ ആയിരം മടങ്ങ് ആളുകൾ അതിഭീകരമാംവിധം പട്ടികടിയേറ്റവരുണ്ട്. 2016 ജനുവരി മുതൽ 2021 ജൂലൈവരെ സംസ്ഥാനത്ത് 8,09,629 തെരുവുനായ ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതിനുശേഷം തെരുവ് നായ ആക്രമണം വർധിച്ചിരിക്കുകയാണ്. അവസാന അഞ്ചു വർഷത്തെ കണക്ക് 10 ലക്ഷത്തിലെത്തിയെന്നാണ് ഇക്കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ നൽകിയ ഹർജിയുമായി ബന്ധപ്പെട്ട് അഡ്വ. വി.കെ. ബിജു പറഞ്ഞത്. തെരുവുനായകൾ കുറുകെ ചാടിയുണ്ടായ ഇരുചക്രവാഹനാപകടങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം വേറെയാണ്. വാക്സിനിലേക്കും വന്ധ്യംകരണത്തിലേക്കും മാത്രമായി വിഷയം ചുരുക്കരുത്. ജനപ്രതിനിധികളും നായ്പ്രേമികളും ഉൾപ്പെടെ കാറിൽ പായുന്ന ഉന്നതർക്കും വീട്ടുകാർക്കുമൊന്നും ഇതുവരെ പട്ടികടിയേറ്റിട്ടില്ലെന്നതും കൂട്ടിവായിക്കണം. പ്രശ്നപരിഹാരം വൈകുന്നതിന്റെ കാരണങ്ങളിലൊന്ന് അതാണ്.
വാക്സിനെടുക്കാത്ത വളർത്തുനായകളാണ് മറ്റൊരു ശാപം. 2019ലെ കണക്കനുസരിച്ച് ഒൻപതു ലക്ഷം വളർത്തുനായ്ക്കളുണ്ട് കേരളത്തിൽ. കോവിഡ് കാലത്ത് ഇതിൽ 20 ശതമാനം വർധനയുണ്ടായി. ഇതിലേറെയും വാക്സിനെടുക്കാത്തതാണ്. ഇക്കഴിഞ്ഞ മേയ് 30ന് പാലക്കാട് മങ്കരയിൽ ശ്രീലക്ഷ്മിയെന്ന കോളജ് വിദ്യാർഥിനിയെ ആക്രമിച്ചത് അയൽവീട്ടിലെ നായയാണ്. മുഴുവൻ വാക്സിനുകളും എടുത്തെങ്കിലും ജൂൺ അവസാനം പെൺകുട്ടി മരിച്ചു.
പട്ടികടിയേറ്റു മരണമുണ്ടാകുന്പോൾ പ്രസ്താവനയിറക്കിയാൽ തീരുന്നതല്ല സർക്കാരിന്റെ ഉത്തരവാദിത്വം. അഭിരാമിയുടെ മരണത്തെ തുടർന്നും പ്രസ്താവനയ്ക്കു പഞ്ഞമില്ല. റാബീസ് വാക്സിനെ അതിജീവിക്കാൻ തക്കവിധം വൈറസിനു വകഭേദം ഉണ്ടായോ എന്നു പരിശോധിക്കുമെന്നാണ് ആരോഗ്യമന്ത്രി തിങ്കളാഴ്ച പറഞ്ഞത്. പേവിഷബാധ സംബന്ധിച്ചു പഠനം നടത്തുന്നതിനു വിദഗ്ധ സമിതി രൂപീകരിച്ചെന്നും പറഞ്ഞു.
കുറച്ചു ദിവസങ്ങൾക്കുമുന്പ് മറ്റൊരു വന്പൻ പ്രസ്താവനയുണ്ടായിരുന്നു. പേവിഷബാധ നിയന്ത്രിക്കാൻ ആരോഗ്യ, തദ്ദേശ സ്വയംഭരണ, മൃഗസംരക്ഷണ മന്ത്രിമാരുടെ നേതൃത്വത്തിൽ മൂന്നു വകുപ്പുകളും ചേർന്ന് കർമപദ്ധതി ആവിഷ്കരിച്ചു നടപ്പാക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനമെടുത്തെന്ന്. ഓരോ ബ്ലോക്കിലും വന്ധ്യംകരണ സെന്ററുകൾ സ്ഥാപിക്കുമെന്നും തീരുമാനിച്ചിരുന്നു. അതൊക്കെ എന്തായി? ഈ പരിശോധനയും പഠനവും സമിതി രൂപീകരിക്കലും കേട്ടു ജനം മടുത്തു. പൊതുവഴികൾ, മത്സ്യ-മാംസ ചന്തകൾ, മൈതാനങ്ങൾ, വിദ്യാലയ വളപ്പുകൾ, ഇടവഴികൾ... എല്ലായിടത്തും നായ്ക്കൾ നിറഞ്ഞു. ഇവയെ നിയന്ത്രിക്കാൻപോലും കഴിവില്ലെങ്കിൽ എന്തു വികസനവിപ്ലവത്തിനാണ് നിങ്ങൾക്കു ശേഷിയുള്ളത്?
ഗോഡ്സ് ഓൺ കൺട്രിയെന്നാണ് നമ്മുടെ നാട് അറിയപ്പെടുന്നത്. സർക്കാരിന്റെ നിഷ്ക്രിയത്വമെന്ന അക്ഷരത്തെറ്റുകൊണ്ട് അതിനെ ‘ഡോഗ്സ് ഓൺ കൺട്രി’യാക്കരുത്. ആവർത്തിച്ചു പറയട്ടെ, കൊല്ലാനാവില്ലെങ്കിൽ തെരുവുനായ്ക്കളെ പഞ്ചായത്തുകളുടെ ചുമതലയിൽ സംരക്ഷണകേന്ദ്രങ്ങളിലേക്കു മാറ്റണം. അല്ലെങ്കിൽ, മനുഷ്യർക്കു യാതൊരുപദ്രവവും വരുത്താത്ത ജീവികളെ കൊന്നുതിന്നാൻ യാതൊരു മടിയുമില്ലാത്ത നായ്പ്രേമികളുടെ വീടുകളിലേക്കു വീതംവച്ചു കൊടുക്കണം. എന്തായാലും പ്രശ്നത്തിനു പരിഹാരമുണ്ടായേ തീരൂ. നാളെ ഓണമാണ്. അർഥശൂന്യമായ ഓണാശംസകൾക്കു പകരം, മരണഭയമില്ലാതെ മലയാളിക്കു വഴിയിലിറങ്ങാനുള്ള നടപടിയാണ് സർക്കാരിൽനിന്ന് ഉണ്ടാകേണ്ടത്.