ഉന്നതി നേടാനുതകണം ഉന്നത വിദ്യാഭ്യാസം
ഉന്നത വിദ്യാഭ്യാസരംഗത്തു പുതിയ കോഴ്സുകളും പഠനരീതികളും കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. തിടുക്കത്തിൽ നടപ്പാക്കേണ്ടവയല്ല അവയിൽ പലതും. നടപ്പാക്കുന്നതിനു മുന്പു വേണ്ടത്ര തയാറെടുപ്പുകൾ ഉണ്ടാവണം

ഉന്നത വിദ്യാഭ്യാസരംഗത്തു ചില പരിഷ്കാരങ്ങൾ നടപ്പാക്കാനുള്ള നീക്കത്തിലാണു സംസ്ഥാന സർക്കാർ. ഈ അധ്യയനവർഷംതന്നെ 200 കോളജുകളിൽ 200 പുതിയ കോഴ്സുകൾ തുടങ്ങാനാണത്രേ തീരുമാനം. ഇതിനു പ്രത്യേക അനുമതിക്കായി ഗവർണർക്ക് അപേക്ഷ നൽകിക്കഴിഞ്ഞു. സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശിപാർശകളുടെ അടിസ്ഥാനത്തിലാണീ പരിഷ്കാരങ്ങൾ. പുതിയ കോഴ്സുകളും വിവിധ വിഷയങ്ങളുടെ പ്രാധാന്യം മനസിലാക്കിയുള്ള ഘടനാപരമായ സന്നിവേശവും നിർദേശങ്ങളുടെ ശാസ്ത്രീയത വ്യക്തമാക്കുന്നുണ്ടെങ്കിലും തിടുക്കത്തിൽ അവ നടപ്പാക്കണമോ എന്നു സംശയം ഉയരുന്നുണ്ട്. നിർദേശങ്ങൾ സമർപ്പിച്ച സമിതിയുടെ വൈദഗ്ധ്യത്തെയും ആധികാരികതയെയുംകുറിച്ചു വിയോജിപ്പില്ലെങ്കിലും ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇത്തരം സുപ്രധാന മാറ്റങ്ങൾ നടപ്പാക്കുന്പോൾ കുറെക്കൂടി സൂക്ഷ്മതയും വിശദമായ ചർച്ചകളും ആവശ്യമല്ലേ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.

ഗവേഷണത്തിനുകൂടി അവസരം നൽകുന്ന നാലുവർഷ സ്പെഷലൈസ്ഡ് ബിരുദ കോഴ്സുകൾ തുടങ്ങുകയെന്നതാണു നിർദേശങ്ങളിൽ പ്രധാനം. മൂന്നു വിഷയങ്ങൾക്കു തുല്യപ്രാധാന്യമുള്ള ട്രിപ്പിൾ മെയിൻ കോഴ്സുകളും ആരംഭിക്കും. ഇത്തരം പാഠ്യരീതി നിലവിൽ ചില സ്വാശ്രയ കോളജുകൾ പിന്തുടരുന്നുണ്ട്. ത്രിവത്സര ബിരുദ കോഴ്സുകൾ പാസാകുന്നവർക്കു വിദേശ സർവകലാശാലകളിൽ തുടർവിദ്യാഭ്യാസത്തിനുണ്ടായിരുന്ന തടസം നീക്കുകയാണു പുതിയ നാലു വർഷ കോഴ്സിന്‍റെ ഒരു ലക്ഷ്യം. നാക് എ ഗ്രേഡുള്ള കോളജുകളിലോ എൻഐആർഎഫ് റാങ്കിംഗിൽ ആദ്യത്തെ നൂറിൽ ഇടം പിടിച്ച കോളജുകളിലോ ആണു ചതുർവർഷ ഓണേഴ്സ് ബിരുദ കോഴ്സ് അനുവദിക്കുക. എംജി സർവകലാശാലാ വൈസ് ചാൻസലർ ഡോ. ബാബു തോമസ് ചെയർമാനായുള്ള വിദഗ്ധ സമിതിയാണു റിപ്പോർട്ട് സമർപ്പിച്ചത്.

ആർട്ടിഫിഷൽ ഇന്‍റലിജൻസ് ആൻഡ് റോബോട്ടിക്സ്, സ്പേസ് സയൻസ്, ഡിസാസ്റ്റർ മാനേജ്മെന്‍റ് തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തരബിരുദ കോഴ്സുകളും സ്പോർട്സ് മാനേജ്മെന്‍റ്, ഫിനാൻ‌ഷ്യൽ മാർക്കറ്റ്, മൾട്ടിമീഡിയ കമ്യൂണിക്കേഷൻ, ഓഡിയോളജി തുടങ്ങിയ വിഷയങ്ങളിൽ ബിരുദകോഴ്സുകളും തുടങ്ങാൻ നിർദേശമുണ്ട്. എൻജിനിയറിംഗ് ഇന്നവേഷൻ, മീഡിയ എൻജിനിയറിംഗ് ആൻഡ് ടെക്നോളജി, എൻവയൺമെന്‍റൽ എൻ‌ജിനിയറിംഗ്, അഗ്രിക്കൾ‌ച്ചർ എൻജിനിയറിംഗ്, ഹെൽത്ത് സയൻസ് ടെക്നോളജി, എജുക്കേഷണൽ ടെക്നോളജി തുടങ്ങിയ വിഷയങ്ങളിൽ എംടെക് കോഴ്സുകളും തുടങ്ങും. പഠനസന്പ്രദായങ്ങൾ‌ക്കൊപ്പം പരീക്ഷാസന്പ്രദായത്തിലും മാറ്റമുണ്ടാകണമെന്നാണു സമിതിയുടെ ശിപാർശ. വിദ്യാർഥികളുടെ ഓർമ പരിശോധിക്കുന്നതിനപ്പുറം കഴിവു വിലയിരുത്തുന്ന അസൈൻമെന്‍റുകൾ, അവതരണങ്ങൾ, രചനകൾ എന്നിവ അടിസ്ഥാനമാക്കിയുള്ള പരീക്ഷാരീതിയും മൂല്യനിർണയവുമാണു സമിതി നിർദേശിക്കുന്നത്. സ്വാഗതാർഹവും ശാസ്ത്രീയവുമായ നിർദേശമാണിതെങ്കിലും അതു നടപ്പാക്കുന്നതിലെ കാര്യക്ഷമതയും സുതാര്യതയും പ്രധാനമാണ്.

സംയോജിത പഞ്ചവത്സര ബിരുദാനന്തരബിരുദ കോഴ്സുകൾ തുടങ്ങാനും വിവിധ സർവകലാശാലകളുമായി സഹകരിച്ചു പിജി കോഴ്സുകൾ നടത്താനും നിർദേശമുണ്ട്. ഓരോ സെമസ്റ്ററും ഓരോ സർവകലാശാലയിലായിരിക്കും. അവസാന സെമസ്റ്റർ, വിഷയവുമായി ബന്ധപ്പെട്ട ഏതെങ്കിലും സ്ഥാപനത്തിൽ പ്രോജക്‌ട് വർക്കിനായി ഉപയോഗിക്കണം.

നിലവിലുള്ള കോഴ്സുകളും പഠനരീതികളും നിലനിർത്തിക്കൊണ്ടുതന്നെ ഈ വർഷം പുതിയ കോഴ്സുകൾ ആരംഭിക്കാനാണു സർക്കാർ ആലോചിക്കുന്നത്. കോവിഡും ലോക്ക്‌ഡൗണും വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാക്കിയിട്ടുള്ള അനിശ്ചിതത്വം മാറുന്നതിനു മുന്പു തിരക്കുപിടിച്ച് ഇത്തരമൊരു പരിഷ്കാരം നടപ്പാക്കേണ്ടതുണ്ടോ എന്നു സർക്കാർ ഗൗരവപൂർവം ചിന്തിക്കണം. പാഠ്യപദ്ധതി തയാറാക്കൽ, മികച്ച ഫാക്കൽട്ടിയെ കണ്ടെത്തൽ, പഠനരീതികളുടെ ശാസ്ത്രീയമായ നടത്തിപ്പ് എന്നിവയൊക്കെ തയാറെടുപ്പ് ആവശ്യമുള്ള കാര്യങ്ങളാണ്. പുതുതായി നിർദേശിക്കപ്പെട്ട കോഴ്സുകളിൽ പലതിലും വിദഗ്ധരായ അധ്യാപകരെ കണ്ടെത്തുക എളുപ്പമല്ല. പാഠ്യപദ്ധതികളിൽ മാറ്റമുണ്ടാകുന്പോഴും പുതിയ കോഴ്സുകൾ ഏർപ്പെടുത്തുന്പോഴും നിലവിലെ അധ്യാപകരെക്കൊണ്ടു കാര്യങ്ങൾ നടത്തുന്ന ഏർപ്പാട് നമ്മുടെ കോളജ് വിദ്യാഭ്യാസരംഗത്തുണ്ട്. വേണ്ടത്ര പരിശീലനമോ പഠനമോ നടത്താതെ ഇത്തരം ക്ലാസുകൾ കൈകാര്യം ചെയ്യാൻ അധ്യാപകർക്കും പ്രയാസമായിരിക്കും.

ആഗോളതലത്തിൽ മത്സരക്ഷമതയുള്ള വിദ്യാഭ്യാസരീതി രൂപപ്പെടുത്താൻ നമുക്കു കഴിയണം. പ്രവേശന പരീക്ഷകളിലും മത്സരപ്പരീക്ഷകളിലും നമ്മുടെ കുട്ടികൾ വേണ്ടത്ര മികവു പ്രകടിപ്പിക്കുന്നില്ല. ക്യാറ്റിലും നീറ്റിലും എന്നുവേണ്ട, ദേശീയതലത്തിലുള്ള പല പരീക്ഷകളിലും നമുക്കു വേണ്ടത്ര ശോഭിക്കാൻ കഴിയുന്നില്ല എന്നതു നമ്മെ ചിന്തിപ്പിക്കേണ്ട വിഷയമാണ്.

ഈ വർഷംതന്നെ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പുതിയ കോഴ്സുകൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ അഫിലിയേറ്റഡ് കോളജുകളിൽ ലഭ്യമാണോ എന്ന പരിശോധന ആവശ്യമാണ്. പുതിയ കോഴ്സുകളും പഠനസന്പ്രദായവും വിദ്യാർഥികളെ ആകർഷിക്കുമെങ്കിലും ഇവയുടെ തൊഴിൽ സാധ്യത, ഉന്നത പഠനത്തിനും ഗവേഷണത്തിനും സൗകര്യം എന്നിവയൊക്കെ പ്രധാനമാണ്.

സ്വാ‍ശ്രയവിദ്യാഭ്യാസം കേരളത്തിലെ വിദ്യാഭ്യാസരംഗത്തു വലിയ മാറ്റത്തിനു കാരണമായെങ്കിലും ഈ മേഖല ഇപ്പോൾ നേരിടുന്ന വെല്ലുവിളികൾ നാം കണ്ടില്ലെന്നു നടിക്കരുത്. നിലവിലെ പാഠ്യപദ്ധതികളും പരന്പരാഗത ബിരുദകോഴ്സുകളും നിലനിർത്തിക്കൊണ്ടുതന്നെ നവീന കോഴ്സുകൾ ആരംഭിക്കാനാണു സർക്കാർ ഉദ്ദേശിക്കുന്നത്. ഒരേ കാന്പസിൽ വ്യത്യസ്തമായ പഠനരീതികളും വിദ്യാഭ്യാസ സംസ്കാരങ്ങളും സമന്വയിപ്പിച്ചു കൊണ്ടുപോവുക ദുഷ്കരമാണ്. കാന്പസ് രാഷ്‌ട്രീയവും കലാപ രാഷ്‌ട്രീയവുമൊക്കെ ഇപ്പോഴും തിളച്ചുനിൽക്കുന്ന കേരളത്തിൽ കോളജ് വിദ്യാഭ്യാസം വേണ്ടത്ര അക്കഡേമിക് നിലവാരം ആർജിക്കണമെങ്കിൽ ഇവിടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സാമൂഹ്യ കാഴ്ചപ്പാടിലും മാറ്റമുണ്ടാകണം. അനുക്ഷണം വികസിച്ചുകൊണ്ടിരിക്കുന്ന വിജ്ഞാനാന്തരീക്ഷത്തിലാണു നാം ജീവിക്കുന്നതെന്നതും മറക്കരുത്. മാനവിക മൂല്യങ്ങളും സാമൂഹ്യാവബോധവും ഉൾക്കൊണ്ട് ഉന്നതിയിലേക്കു കുതിക്കുന്നൊരു തലമുറയുടെ രൂപവത്കരണം ഉന്നത വിദ്യാഭ്യാസത്തിലൂടെ സാധിക്കണം.