അബ്ദുല്‍ റഹീമിന് ഒരു വര്‍ഷം കൂടി തടവുശിക്ഷ; അടുത്ത വർഷം മോചനം
Monday, May 26, 2025 2:37 PM IST
റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന് ഒരു വര്‍ഷത്തിനുള്ളില്‍ മോചനം ലഭിക്കും. നേരത്തെ വധശിക്ഷയ്ക്ക് വിധിച്ചിരുന്ന റഹീമിന്റെ ശിക്ഷ 20 വർഷം തടവായി കുറച്ചു.
റിയാദ് ക്രിമിനൽ കോടതിയിൽ സൗദി സമയം ഇന്ന് രാവിലെ 9.30ന് നടന്ന സിറ്റിംഗിലാണ് നിർണായക വിധിയുണ്ടായത്. റഹീം ഇതിനോടകം ജയിലിൽ 19 വർഷം പൂർത്തിയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇനി ഒരു വർഷം കൂടി തടവ് ശിക്ഷ അനുഭവിച്ചാൽ മതിയാകും.
ഇതോടെ 2026 ഡിസംബറിൽ റഹീമിന്റെ ശിക്ഷാ കാലാവധി പൂർത്തിയാകും. 2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിന്റെ കൊലപാതകക്കേസിൽ അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. 2012ലാണ് വധശിക്ഷ വിധിച്ചത്.
സ്വകാര്യ അവകാശത്തിന്റെ അടിസ്ഥാനത്തിൽ വിധിച്ച വധശിക്ഷയാണ് 1.5 കോടി റിയാൽ (ഏകദേശം 34 കോടി ഇന്ത്യൻ രൂപ) ദയാധനം സ്വീകരിച്ച് വാദി ഭാഗം മാപ്പ് നൽകിയതോടെ ഒമ്പത് മാസം മുമ്പ് ഒഴിവായത്.
എന്നാൽ പബ്ലിക് റൈറ്റ് പ്രകാരം തീർപ്പാവാത്തതാണ് ജയിൽ മോചനം വീണ്ടും നീളാൻ ഇടയാക്കിയിരുന്നത്.