വിമാനത്താവള വികസനം: 12 ഏക്കർ അനുവദിക്കണമെന്ന് അഥോറിറ്റി
1565404
Saturday, June 7, 2025 1:00 AM IST
കോയമ്പത്തൂർ: വിമാനത്താവള വികസനത്തിന് 12 ഏക്കർ കൂടി അനുവദിക്കണമെന്ന് വിമാനത്താവള അഥോറിറ്റി ആവശ്യപ്പെട്ടു. വിമാനത്താവളം 632.95 ഏക്കർ ഭൂമിയിൽ വികസിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ തമിഴ്നാട് സർക്കാർ എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ആവശ്യമായ ഭൂമി യാതൊരു നിബന്ധനകളും കൂടാതെ നൽകിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ഏറ്റെടുത്ത സ്ഥലങ്ങൾക്ക് സമീപം 12 ഏക്കർ ഭൂമി വിപുലീകരണ പ്രവർത്തനങ്ങൾക്കായി നൽകണമെന്ന് എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ തമിഴ്നാട് സർക്കാരിനോട് അഭ്യർത്ഥിച്ചതായി റിപ്പോർട്ടുണ്ട്.
സർക്കാർ ഇതുവരെ ഈ അഭ്യർഥന അംഗീകരിച്ചിട്ടില്ല. വിമാനത്താവള വികസന പ്രവർത്തനങ്ങൾക്കായി തമിഴ്നാട് സർക്കാർ ഏറ്റെടുത്ത് അഥോറിറ്റിക്ക് നൽകിയ ഭൂമിയിൽ 451.74 ഏക്കർ പാട്ടക്കാലാവധി ഭൂമിയിലും 20.58 ഏക്കർ പുറംഭൂമിയിലും പ്രവൃത്തി നടത്താൻ ഇതിനകം അനുമതി നൽകിയിട്ടുണ്ട്.
അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഈ പ്രവൃത്തിക്കായി 15 ഏക്കർ ഭൂമി അഥോറിറ്റിക്ക് നൽകാൻ റവന്യൂ വകുപ്പ് നടപടികൾ സ്വീകരിച്ചുവരികയാണ്. 134.32 ഏക്കർ സംരക്ഷണഭൂമി അഥോറിറ്റിക്ക് നൽകിയിട്ടുണ്ട്.
നിയമപരമായ പ്രശ്നങ്ങൾ കാരണം 8 ഏക്കർ പാട്ടഭൂമി ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. കേസ് അവസാനിച്ചതിനുശേഷം മാത്രമേ 8 ഏക്കർ ഭൂമി കൈമാറുകയുള്ളൂ. വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് പ്രാരംഭ ഘട്ട ജോലികൾക്കായി അഥോറിറ്റി ടെൻഡറുകൾ ക്ഷണിച്ചിട്ടുണ്ട്. വികസനവുമായി ബന്ധപ്പെട്ട എല്ലാ പ്രധാന ജോലികളും വരും ദിവസങ്ങളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.