റബർതോട്ടങ്ങളിൽ മഴമറ സ്ഥാപിക്കൽ തകൃതി
1565397
Saturday, June 7, 2025 1:00 AM IST
നെന്മാറ: മലയോര റബർതോട്ടങ്ങളിൽ മഴക്കാലത്ത് ടാപ്പിംഗ് നടത്തുന്നതിന് മഴമറ (റെയിൻ ഗാർഡ്) സ്ഥാപിച്ചുതുടങ്ങി. സാധാരണ കാലവർഷം ആരംഭിക്കുന്നതിനു മുമ്പ് മെയ് അവസാനത്തോടെ ആരംഭിക്കുന്ന പണിയാണിത്.
കാലവർഷം നേരത്തെ എത്തിയതോടെയാണ് മഴമറ സ്ഥാപിക്കാൻ വൈകിയത്. മഴക്കാലത്ത് റബർ ടാപ്പിംഗ് നടത്തുന്നതിനു വേണ്ടിയാണ് റബർ മരങ്ങളിൽ പ്ലാസ്റ്റിക് ഷീറ്റുകളും റെഡിമെയ്ഡ് റെയിൻ ഗാർഡുകളും കൊണ്ട് ടാർ രൂപത്തിലുള്ള പശ ഉപയോഗിച്ച് റെയിൻ ഗാർഡിംഗ് നടത്തുന്നത്.
മഴസമയങ്ങളിൽ ടാപ്പിംഗ് നടത്തുമ്പോൾ മരങ്ങളിലെ വെട്ടുചാലുകളിൽ വെള്ളം ഒഴുകാതിരിക്കാനും മഴയിൽ റബർപാൽ ഒഴുകിപ്പോകാതിരിക്കാനും വേണ്ടിയാണ് റെയിൻ ഗാർഡിംഗ് നടത്തുന്നത്. നാലുദിവസമായി മഴകുറഞ്ഞതിനെ തുടർന്ന് ടാപ്പിംഗ് തൊഴിലാളികൾ സംഘംചേർന്നാണ് റബർതോട്ടങ്ങളിൽ മഴമറ സ്ഥാപിച്ചു തുടങ്ങിയത്. ഒരു മരത്തിൽ മഴമറ സ്ഥാപിക്കുന്നതിന് 12 മുതൽ 15 രൂപ വരെ കൂലി വാങ്ങുന്നുണ്ട്. ചുരുങ്ങിയത് അഞ്ചു തൊഴിലാളികളെങ്കിലും ഒരേ സമയത്ത് ജോലി എടുത്താലേ മഴമറ സ്ഥാപിക്കാൻ കഴിയുകയുള്ളൂ.
തോട്ടം ഉടമകൾക്ക് മഴമറ പിടിപ്പിക്കുന്ന കൂലിചെലവിന് പുറമേ ഒരു മരത്തിന് 60 രൂപയിലേറെ പ്ലാസ്റ്റിക്കിനും പശയ്ക്കും മറ്റുമായി ചെലവഴിക്കേണ്ടി വരുന്നുണ്ട് എന്ന് കർഷകർ പറഞ്ഞു. ഒരു കിലോ മഴമറയ്ക്കുള്ള പ്ലാസ്റ്റിക് കടലാസ് ഷീറ്റിന് 18 ഇഞ്ച് വീതി മുതൽ 22 ഇഞ്ച് വീതി വരെ ഉള്ളതിന് 140 മുതൽ 160 വരെ വില വരുന്നുണ്ട്. മരത്തിൽ തേച്ചുപിടിപ്പിക്കുന്ന പശയും സമാനരീതിയിൽ വില നിലനിൽക്കുന്നു. അതോടൊപ്പം മറ്റ് അനുബന്ധസാമഗ്രികൾക്കും വില ഉയർന്നിട്ടുണ്ട്.
മഴക്കാലത്ത് ടാപ്പിംഗ് നടത്തി അധികആദായം ഉണ്ടാക്കാനുള്ള പ്രയത്നത്തിലാണ് റബർ മേഖല. ഇപ്പോഴും 200 രൂപയിൽ താഴെ മാത്രമാണ് റബർ വില നിൽക്കുന്നത്. 250 രൂപയെങ്കിലും കിട്ടിയാൽ മാത്രമേ ലാഭകരമായി റബർ കൃഷി മാറുകയുള്ളൂ എന്ന് കർഷകർ പറയുന്നുണ്ടെങ്കിലും മറ്റു വരുമാനമാർഗങ്ങൾ ഇല്ലാത്തതിനാൽ കിട്ടുന്ന വരുമാനം എടുക്കുന്ന രീതിയിലേക്ക് കർഷകർ മാറി.
കഴിഞ്ഞ നാല് ദിവസമായി കുറഞ്ഞ മഴയിൽ പ്രധാന റബർ ഉത്പാദനകേന്ദ്രങ്ങളായ കരിമ്പാറ, കൽച്ചാടി, ഒലിപ്പാറ, കൈതച്ചിറ, മാങ്കുറുശി, നേർച്ചപ്പാറ, ചക്രായി, ഓവുപാറ മേഖലകളിലും മഴമറ സ്ഥാപിക്കുന്ന ജോലി തിരക്കുപിടിച്ചുനടക്കുകയാണ്. മഴമറ സ്ഥാപിച്ചു നൽകുന്ന പരിചയസമ്പന്നരായ തൊഴിലാളികളുടെ ക്ഷാമംമൂലം റബർ കർഷകർ തൊഴിലാളികളെ മുൻകൂർ പറഞ്ഞ് ചുമതലപ്പെടുത്തി കാത്തിരിക്കുകയാണ്.
മഴയില്ലാത്ത ദിവസം അഞ്ചു തൊഴിലാളികൾക്ക് ഏകദേശം 800 മരങ്ങൾ വരെ പ്ലാസ്റ്റിക് റെയിൻ ഗാർഡ് പിടിപ്പിച്ചു നൽകാൻ കഴിയുന്നുണ്ട്. രണ്ടുദിവസം കഴിഞ്ഞാൽ വീണ്ടും കനത്ത മഴ വരും എന്ന കാലാവസ്ഥാ പ്രവചനം മഴമറ സ്ഥാപിക്കാത്ത മേഖലയിൽ ആശങ്ക ഉയർത്തുന്നുണ്ട്.