തൃശൂർ: മുന്നിൽ വരുന്നവരുടെ മനസുകൾ വായിക്കാനും, ദൈവസന്നിധിയിൽ ഒരു വ്യക്തിയുടെ സ്ഥാനം മനസിലാക്കാനുമുള്ള ആത്മീയശക്തിയും ദൂരക്കാഴ്ചയും വിശുദ്ധ മാർ അബിമലേക് തിമൊഥെയൂസിന് ഉണ്ടായിരുന്നുവെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. പൗരസ്ത്യ കൽദായ സുറിയാനിസഭയുടെ വിശുദ്ധ മാർ അബിമലേക് ഓർമത്തിരുനാളും സഭയിലെ ദിവംഗതരായ മുഴുവൻ സഭാപിതാക്കൻമാരുടെയും ഓർമദിനാചരണത്തോടനുബന്ധിച്ചു നടന്ന അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാർ ഔഗിൻ കുരിയാക്കോസ് അധ്യക്ഷനായിരുന്നു. മേയർ എം.കെ. വർഗീസ്, പി.ബാലചന്ദ്രൻ എംഎൽഎ, റവ. കെ.ആർ. ഈനാശു, റവ. ജോസ് വേങ്ങശേരി, ചെയർമാൻ ജേക്കബ് ബേബി എന്നിവർ പ്രസംഗിച്ചു. തുടർന്നു നടന്ന സമൂഹസദ്യയിൽ ജാതിമതഭേദമെന്യെ 20,000ൽപരം ആളുകൾ പങ്കെടുത്തു.
ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ രാജൻ ജോസ് മണ്ണുത്തി, ബോർഡ് അംഗങ്ങളായ എ.എം. ആന്റണി, ലാലി റാഫേൽ, ലിയോൺസ് കാങ്കപ്പാടൻ, ജോസ് താഴ്ത്ത, ആൻസൺ ഡേവീസ്, എ.വി. ഷാജു, ജിംറീസ് സോളമൻ, പ്രോഗ്രാം ജോയിന്റ് കൺവീനർമാരായ അബി ജെ. പൊൻമാണിശേരി, ഫെബി കെവിൻ, സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.