അരുവിത്തുറ: തിരുനാളുകളെല്ലാം ആചാരങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും പാരമ്പര്യങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണെങ്കിലും അരുവിത്തുറ തിരുനാൾ എന്നും വേറിട്ടു നിൽക്കുന്നതായി നമുക്ക് കാണാൻ സാധിക്കും.
നാട്ടിലെ തിരുനാളുകളുടെ സമാപന തിരുനാളായിട്ടാണ് അരുവിത്തുറ തിരുനാൾ അറിയപ്പെടുന്നത്. വേനൽക്കാലം അവസാനിക്കുന്നതിനു മുന്പുള്ള മേടത്തിൽ മഴയുടെ സമയത്താണ് അരുവിത്തുറ തിരുനാൾ (ഏപ്രിൽ 23, 24, 25 മേടം 10, 11, 12 ). ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ വല്യച്ചന്റെ ദിനമായി ആചരിക്കുന്ന ഏപ്രിൽ 24 ഉം എല്ലാ ശുഭകാര്യങ്ങളും നടത്താൻ മലയാളികൾ കണക്കാക്കുന്ന ദിവസമായ മേടം പത്തും അരുവിത്തുറ തിരുനാളിൽ ഒന്നിക്കുന്നത് ഒരു യാദൃച്ഛികമായി മാറുന്നു. പെരുന്നാളിന്റെ ഏറ്റവും ആകർഷകമായ പ്രദക്ഷിണവും ആചാരങ്ങൾ മുറകെപ്പിടിച്ചുള്ളതാണ്.
ഏറ്റവും മുന്നിലായി മരക്കുരിശും അതിനു പിന്നിലായി പൊൻവെള്ളിക്കുരിശുകളും ആലവട്ടവും വെഞ്ചാമരവും കോൽവിളക്കും അതുപോലെ തന്നെ തിരുസ്വരൂപങ്ങളിൽ ഏറ്റവും മുന്നിലായി ഉണ്ണീശോയുടെയും ഏറ്റവും അവസാനമായി വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുസ്വരുപവും സംവഹിക്കുന്നത് നമുക്ക് കാണാൻ സാധിക്കും. സ്വർണവും വെള്ളിയും ഏലക്കായും കുരുമുളകും നേർച്ച രൂപങ്ങളായ ആൾരൂപം, പാമ്പ്, പുറ്റ്, കാൽ, കൈയ് തുടങ്ങിയവ വല്യച്ചന് നേർച്ചയായി നൽകുന്നതും ഒരു ആചാരമാണ്. കോഴി നേർച്ചയും പ്രസിദ്ധമാണ്. അതുപോലെതന്നെ ഇടവകക്കാരുടെ തിരുനാൾ ദിനത്തിൽ ഗജവീരന്മാർ വന്നു വല്യച്ചനെ വണങ്ങി നേർച്ച സമർപ്പിക്കുന്നതും മനോഹര കാഴ്ചയാണ്.
വല്യച്ചന്റെ തിരുസ്വരൂപം അൾത്താരയിൽ പുനപ്രതിഷ്ഠിക്കുന്നതിനു മുന്പ് വൈദികരുടെ നേതൃത്വത്തിൽ റാഫേൽ മാലാഖയെ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം മോണ്ടളത്തിൽ എത്തുന്നതും ആചാരമാണ്.
അരുവിത്തുറ പള്ളിയിലെ വികാരിയച്ചനും മറ്റു ശ്രേഷ്ഠവൈദികരും മാത്രമാണ് വല്യച്ചന്റെ തിരുസ്വരൂപം അൾത്താരയിൽനിന്ന് മോണ്ടളത്തിലുള്ള രൂപക്കൂട്ടിൽ പ്രതിഷ്ഠിക്കുന്നതും തിരിച്ച് അൾത്താരയിൽ പുനപ്രതിഷ്ഠിക്കുന്നതും. വിരുദ്ധന്റെ തിരുസ്വരൂപത്തിൽ സ്പർശിക്കാനുള്ള അവകാശവും വൈദികർക്ക് മാത്രമേയുള്ളു.
പകൽ പ്രദക്ഷിണം ഭക്തിനിർഭരമായി
അരുവിത്തുറ: വിശുദ്ധ ഗീവർഗീസ് സഹദയുടെ അനുഗ്രഹം തേടി അരുവിത്തുറയിൽ വിശ്വാസ സാഗരം. പ്രധാന തിരുനാൾ ദിവസമായിരുന്ന ഇന്നലെ രാവിലെ മുതൽ പള്ളിയും പരിസരവും വിശ്വാസികളാൽ നിറഞ്ഞുകവിഞ്ഞു. നാടിന്റെ നാനാ ദിക്കിൽനിന്നും ആയിരക്കണക്കിനാളുകളാണ് വല്യച്ചന്റെ അനുഗ്രഹം തേടിയെത്തിയത്.
രാവിലെ എട്ടിന് ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ തിരുനാൾ റാസ അർപ്പിച്ച് സന്ദേശം നൽകി.
റാസയ്ക്കു ശേഷം ഭക്തിയാദരവൂർവവും വിശ്വാസ നിർഭരവുമായി നടന്ന പകൽ പ്രദക്ഷിണത്തിൽ ആയിരങ്ങളാണ് പ്രാർഥനാ മഞ്ചരികളുമായി പങ്കുചേർന്നത്. മുത്തുക്കുടകളും ആലവട്ടവും വെഞ്ചാമരവും കോൽവിളക്കും വാദ്യമേളങ്ങളും പ്രദക്ഷിണത്തിന് അകന്പടിയേകിയപ്പോൾ അരുവിത്തുറയിലെ പള്ളിമണികൾ ആനന്ദസങ്കീർത്തനം മുഴക്കി. ഇടവകക്കാരുടെ തിരുനാൾ ദിനമായ ഇന്നു രാവിലെ 5.30നും 6.45നും 8നും 9.15നും 10.30നും 12നും 1.30 നും 2.45നും 4നും 5.30നും വിശുദ്ധ കുർബാന, നൊവേന. രാത്രി ഏഴിന് തിരുസ്വരുപ പുനപ്രതിഷ്ഠ.
26 മുതൽ 30 വരെ രാവിലെ 5.30നും 6.30നും 7.30നും വൈകുന്നേരം ഏഴിനും വിശുദ്ധ കുർബാന, നൊവേന. എട്ടാമിടമായ മേയ് ഒന്നിന് രാവിലെ 5.30, 6.45, 8, 10.30, 12, 1.30, 2.45, 4, 5.15, 6.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന നൊവേന. മേയ് രണ്ടിന് മരിച്ചവരുടെ ഓർമദിനം. രാവിലെ 5.30നും 6.30നും 8നും 10.30നും 4നും വിശുദ്ധ കുർബാന.