ചങ്ങനാശേരി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശം വാനോളം ഉയര്‍ത്തി ആഹ്ളാദാരവങ്ങളോടെ പ്രചാരണത്തിന് ഇന്നു കൊടിയിറങ്ങും. ചങ്ങനാശേരി നിയോജകമണ്ഡലത്തിലുടനീളം ഇന്ന് യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണികളുടെ വാഹനങ്ങളില്‍ ഉച്ചഭാഷികളിലൂടെ തീപാറുന്ന പ്രചാരണം നടക്കും. വൈകുന്നേരം ആറിന് ഉച്ചഭാഷിണികളുടെ മുഴക്കം അവസാനിക്കും.
ചങ്ങനാശേരി ഡിവൈഎസ്പി സജി മര്‍ക്കോസ് വിളിച്ചുചേര്‍ത്ത രാഷ്ട്രീയ കക്ഷികളുടെ യോഗത്തില്‍ കലാശക്കൊട്ട് സമാധാനപരവും ശാന്തവുമായി നടത്താന്‍ തീരുമാനിച്ചു. മൂന്നു കക്ഷികള്‍ക്കും പ്രചാരണ സമാപനത്തിനു ചങ്ങനാശേരി സെന്‍ട്രല്‍ ജംഗ്ഷനിലെ മൂന്ന് റോഡുകളാണ് നല്‍കിയിരിക്കുന്നത്. സെന്‍ട്രല്‍ ജംഗ്ഷനിലും മാര്‍ക്കറ്റ് റോഡിലും ആള്‍ക്കൂട്ടമോ വാഹനവ്യൂഹമോ അനുവദിക്കില്ല.
യുഡിഎഫിന്റെ പ്രചാരണ സമാപനം സെന്‍ട്രല്‍ ജംഗ്ഷനിലെ സ്വപ്ന ജൂവലറിക്കു മുന്‍വശം കേന്ദ്രീകരിച്ചായിരിക്കും. എല്‍ഡിഎഫിന്റെ പ്രചാരണ സമാപനം കെഎസ്ആര്‍ടിസി ജംഗ്ഷനിലും എന്‍ഡിഎയുടെ പ്രചാരണ സമാപന പരിപാടി ഒന്നാംനമ്പര്‍ ബസ് സ്റ്റാന്‍ഡിനും കാവാലംബസാര് ജംഗ്ഷനുമിടയിലുമായിരിക്കും. നാലുമുതല്‍ കലാശക്കൊട്ടിനുള്ള ചട്ടവട്ടങ്ങളും ആരവങ്ങളും നഗരത്തില്‍ അരങ്ങേറും.
വര്‍ണബലൂണുകള്‍, പാര്‍ട്ടികളുടെ കൊടികള്‍, ചെണ്ട വാദ്യമേളങ്ങള്‍, സ്ഥാനാര്‍ഥികളുടെ ഫോട്ടോ പതിപ്പിച്ച കൂറ്റന്‍കട്ടൗട്ടുകള്‍, ഉച്ചഭാഷിണികള്‍ തുടങ്ങിയവകൊണ്ട് ആവേശപ്പൂരം കൊഴുപ്പിച്ച് കൊടിയിറക്കാനാണ് യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ കക്ഷികളുടെ തീരുമാനം. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സംസ്ഥാന, കേന്ദ്ര പോലീസ് സന്നാഹം നേരത്തെതന്നെ നഗരത്തില്‍ നിലയുറപ്പിക്കും.
സ്ഥാനാര്‍ഥികൾ ചെങ്ങന്നൂരിൽ
യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.എ. അരുണ്‍കുമാര്‍, എന്‍ഡിഎ സ്ഥാനാര്‍ഥി ബൈജു കലാശാല എന്നിവര്‍ ചെങ്ങന്നൂരില്‍ നടക്കുന്ന കലാശക്കൊട്ടില്‍ പങ്കെടുക്കും.
കേരളത്തില്‍ യുഡിഎഫ് തരംഗം: കെ.സി. ജോസഫ്
ചങ്ങനാശേരി: എല്ലാക്കാലവും യുഡിഎഫിനെ തുണച്ചിട്ടുള്ള മാടപ്പള്ളി പഞ്ചായത്തില്‍ കോരിച്ചൊരിഞ്ഞ മഴയത്തും യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നിലിന്റെ പര്യടനം വോട്ടര്‍മാര്‍ക്ക് ആവേശമായി. ഓരോ സ്വീകരണ കേന്ദ്രത്തിലും തിങ്ങിക്കൂടിയ വോട്ടര്‍മാര്‍ ആഹ്ലാദാരവങ്ങളോടയും ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയും പടക്കം പൊട്ടിച്ചുമാണ് സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്.
മാടപ്പള്ളി പഞ്ചായത്തിലെ തെങ്ങണ ജംഗ്ഷനില്‍ ഉച്ചകഴിഞ്ഞ് മൂന്നിനാരംഭിച്ച പര്യടന പരിപാടി മുന്‍മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. മോദി ഭരണത്തില്‍ ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും തകര്‍ക്കപ്പെട്ടെന്നും കേരളത്തിലാകമാനം യുഡിഎഫ് തരംഗം ആഞ്ഞുവീശുകയാണെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞ് കൈതമറ്റം അധ്യക്ഷത വഹിച്ചു. ബാബു കുരീത്ര, ജോസി സെബാസ്റ്റ്യന്‍, വി.ജെ. ലാലി, മാത്തുക്കുട്ടി പ്ലാത്താനം, മുഹമ്മദ് സിയ, അജീസ് ബെന്‍ മാത്യൂസ്, പി.എച്ച്. നാസര്‍, പി.എന്‍. നൗഷാദ്, ആന്റണി കുന്നുംപുറം, കെ.എ. ജോസഫ്, സുധാ കുര്യന്, വര്‍ഗീസ് ആന്റണി, ബാബു വര്‍ഗീസ്, ജിന്സണ് മാത്യു, സോബിച്ചന് കണ്ണമ്പള്ളി, നിധീഷ് കോച്ചേരി, ജസ്റ്റിന് പാറുകണ്ണില്‍, ടോണി കുട്ടംപേരൂര്‍, ജയിംസ് പഴയറ, ജയശ്രീ പ്രഹ്ളാദന്, ജോര്‍ജുകുട്ടി കൊഴുപ്പക്കളം തുടങ്ങിയവര്‍ പ്രസംഗിച്ചു.
സില്‍വര്‍ലൈന്‍ സമരപ്പന്തലില്‍ കൊടിക്കുന്നിലിനു സ്വീകരണം
മോസ്കോ, മാടപ്പള്ളി ബ്ലോക്ക്, പുന്നക്കുന്ന്, പെരുമ്പനച്ചി, കൊഴുപ്പക്കളം, പെരുമ്പനച്ചി, വെങ്കോട്ട തുടങ്ങിയ കേന്ദ്രങ്ങൾ സന്ദര്‍ശിച്ച ശേഷം സില്‍വര്‍ലൈന്‍ വിരുദ്ധ സമരകേന്ദ്രമായ റീത്തുപള്ളി ജംഗ്ഷനില്‍ എത്തിയപ്പോള്‍ സമരനേതാക്കളായ ബാബു കുട്ടന്‍ചിറ, റോസ്ലിന് ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളും വയോജനങ്ങളും ഉള്‍പ്പെടുന്ന വലിയ ജനാവലി ആവേശോജ്വലമായ സ്വീകരണം നല്കി.
സംസ്ഥാന സര്‍ക്കാര്‍ കെ-റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതി പ്രഖ്യാപിച്ചതോടെ ആശങ്കയിലായ മാടപ്പള്ളി ജനതയ്ക്ക് എല്ലാവിധ പിന്തുണയും നല്കി ചെറുത്തുനില്പിനുള്ള ഊര്‍ജവും ഉത്സാഹവും പകര്‍ന്നത് കൊടിക്കുന്നില്‍ സുരേഷ് എംപിയായിരുന്നു. 2022 ഏപ്രില്‍ 20ന് റീത്തുപള്ളി ജംഗ്ഷനില്‍ സില്‍വര്‍ലൈനിനെതിരേ ആരംഭിച്ച സ്ഥിരം സമരപ്പന്തല്‍ ഉദ്ഘാടനം ചെയ്തതും അദ്ദേഹമായിരുന്നു. സില്‍വര്‍ലൈന്‍ ചെറുത്തുനില്പുകാര്ക്കൊപ്പം എന്നും താന്‍ ഉണ്ടായിരിക്കുമെന്ന് ഉറപ്പുനല്‍കിയാണ് കൊടിക്കുന്നില്‍ സുരേഷ് ഇവിടംവിട്ടത്.
പര്യടനം മാമ്മൂട് കവലയില്‍ എത്തിയതോടെയാണ് കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെ കോരിച്ചൊരിഞ്ഞ മഴ എത്തിയത് പര്യടനത്തെ അല്പനേരം തടസപ്പെടുത്തി. മഴ ശമിച്ചതോടെ ദൈവംപടി, പാലമറ്റം, പുളിയാങ്കുന്ന്, വത്തിക്കാന്‍, കൊട്ടാരംകുന്ന്, പന്നിത്തടം വഴി സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി ജംഗ്ഷനില്‍ മാടപ്പള്ളി പഞ്ചായത്തിലെ സ്ഥാനാര്‍ഥി പര്യടനം സമാപിച്ചു.
തുടര്‍ന്ന് ചങ്ങനാശേരി ഈസ്റ്റ്, വെസ്റ്റ് മണ്ഡലങ്ങളിലും കൊടിക്കുന്നില്‍ സുരേഷ് പര്യടനം നടത്തി ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ പര്യടനം പൂര്‍ത്തിയാക്കിയപ്പോള്‍ രാത്രി വൈകി.
മാവേലിക്കര മാറും: അരുൺകുമാർ
ചെങ്ങന്നൂർ: സ്ഥാനാർഥികളുടെ ഒന്നരമാസം നീണ്ടുനിന്ന സ്വീകരണപ്രചാരണ പരിപാടികൾക്കു സമാപ്തിയായി.
ഇന്നലെ മാവേലിക്കര മണ്ഡലത്തിലെ മൂന്നു മുന്നണി സ്ഥാനാർഥികളും സ്വീകരണ പരിപാടികളുമായി ബന്ധപ്പെട്ട പ്രചാരണ പ്രവർത്തനങ്ങളിലായിരുന്നു. ഇന്നലെ മാവേലിക്കര ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.എ. അരുണ്‍കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം പത്തനപുരം, കൊട്ടാരക്കര, കുന്നത്തൂർ മണ്ഡലങ്ങളിലായിയിരുന്നു.
ഈ മണ്ഡലങ്ങളിൽ ഓട്ടപ്രദക്ഷിണം നടത്തിയാണ് സ്വീകരണ പരിപാടി സമാപിച്ചത്. കൊട്ടിക്കലാശം ഇന്ന് വൈകിട്ട് ചെങ്ങന്നൂര്‍ നന്ദാവനം ജംഗ്ഷനില്‍ നടക്കും. 8.30ന് താമരക്കുളം, 8.40ന് ചാരുംമൂട്, 9.30ന് ചെന്നിത്തല, 9.45ന് മാന്നാര്‍, 10ന് വീയപുരം, 12ന് പെരുന്ന, 1.40ന് കല്ലിശേരി, 2.15ന് മുളക്കുഴ, 2.45ന് കല്യാത്ര ജംഗ്ഷന്, 3.40ന് ആല, 4.10ന് റെയില്വേസ്റ്റേഷന് വഴിയാണ് നന്ദാവനം ജംഗ്ഷനില്‍ റോഡ്ഷോ സമാപിക്കുക.
കേന്ദ്രം ഇടപെടേണ്ട ഒട്ടേറെ വിഷയങ്ങൾ ഏഴു നിയമസഭാ മണ്ഡലങ്ങളിലും നിലനിൽക്കുന്നു. വിജയിച്ചാൽ ഇത്തരം വിഷയങ്ങളിൽ ഇടപെടാൻ കൂടെ ഉണ്ടാകുമെന്ന് അരുൺകുമാർ പറഞ്ഞു.
ഓട്ടപ്രദക്ഷിണം നടത്തി ബൈജു കലാശാല
ചെങ്ങന്നൂർ: എൻഡിഎ സ്ഥാനാർഥി ഇന്നലെ ഓട്ടപ്രദക്ഷിണത്തിലായിരുന്നു. പടിഞ്ഞാറെ കല്ലട, ശാസ്താംകോട്ട, കുന്നത്തൂർ എന്നിവിടങ്ങളിലിയരുന്നു സ്വീകരണ പരിപാടി. ഇന്നു രാവിലെ മുതൽ തുടർച്ചയായി റോഡ് ഷോയാണ്. മാവേലിക്കര, കുട്ടനാട്, ചങ്ങനാശേരിമണ്ഡലങ്ങളിൽ റോഡ് ഷോ നടത്തി വൈകുന്നേരം ചെങ്ങന്നൂരിൽ എത്തും.
എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു പുറമേ ഈ തെരഞ്ഞെടുപ്പിൽ മാവേലിക്കരയിൽ വിവിധഘടകങ്ങളെ എകോപിപ്പിക്കാൻ അവസരം ലഭിച്ചത് എൻഡിഎയ്ക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നതായി ബൈജു കലാശാല പറഞ്ഞു.