യുവാവിനെതിരേ കാപ്പ നിയമം ചുമത്തി; യാത്രാവിവരങ്ങൾ പോലീസിനെ അറിയിക്കണം
1563980
Sunday, June 1, 2025 4:08 AM IST
പത്തനംതിട്ട: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി ചേർക്കപ്പെട്ട യുവാവിന് കാപ്പ നിയമപ്രകാരം പത്തനംതിട്ട ജില്ലയില്‍ സഞ്ചാരനിയന്ത്രണം ഏര്‍പ്പെടുത്തി ഡിഐജി എസ്. അജിത ബേഗത്തിന്റെ ഉത്തരവ്.
മലയാലപ്പുഴ താഴം പത്തിശേരിയില്‍ കൃഷ്ണ നിവാസ് വീട്ടില്‍ അർജുൻദാസി(42) നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ആറുമാസത്തേക്ക് ഇയാള്‍ തന്റെ യാത്രാവിവരങ്ങള്‍ പത്തനംതിട്ട ഡിവൈഎസ്പിയെ അറിയിക്കണം. ഈ കാലയളവില്‍ ജീവനോപാധികള്‍ക്കോ അടിയന്തര ആശുപത്രി ആവശ്യങ്ങള്‍ക്കോ ഒഴികെയുള്ള ഓരോ ആഴ്ചയിലെയും സഞ്ചാരവിവരം എല്ലാ ശനിയാഴ്ചയും ഡിവൈഎസ്പിയെ അറിയിക്കണമെന്നാണ് ഉത്തരവ്.
അർജുൻദാസിനെതിരേ പരിഗണിച്ച അഞ്ചു കേസുകളില്‍ മൂന്നും ദേഹോപദ്രവം ഏല്പിച്ചതിന് പത്തനംതിട്ട, അടൂര്‍ പോലീസ് സ്റ്റേഷനുകളില്‍ എടുത്ത കേസുകളാണ്.
ഫോണിലൂടെ അസഭ്യം വിളിച്ചതിനും ഭീഷണിപ്പെടുത്തിയതിനും പന്തളം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസും, വിശ്വാസവഞ്ചനയ്ക്ക് കോന്നി പോലീസ് രജിസ്റ്റര്‍ ചെയ്തതുമാണ് മറ്റ് രണ്ട് കേസുകള്‍.
2005 മുതല്‍ അടിക്കടി സമാധാന ലംഘനപരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു പൊതുജനങ്ങളുടെ സമാധാന ജീവിതത്തിന് ഭീഷണി സൃഷ്ടിച്ചുവന്ന ഇയാൾക്കെതിരേ 107 സി ആര് പി സി പ്രകാരം ഒരു വര്‍ഷത്തേക്ക് നല്ല നടപ്പ് ജാമ്യം വാങ്ങുന്നതിനായി മലയാലപ്പുഴ പോലീസ് കഴിഞ്ഞവര്‍ഷം അടൂര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് കോടതിയുടെ പരിഗണനയിലാണ്.