പത്തനംതിട്ട: ഡ്രൈവിംഗ് ടെസ്റ്റിലെ പുതിയ വ്യവസ്ഥകൾ അടങ്ങിയ സർക്കുലർ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ ബഹിഷ്കരണ സമരാഹ്വാനം നടത്തിയതോടെ പത്തനംതിട്ടയിൽ ഇന്നലത്തെ ഡ്രൈവിംഗ് ടെസ്റ്റുകൾ തടസപ്പെട്ടു. പ്രതിഷേധ സമരത്തിന്റെ ഭാഗമായി യൂണിയൻ നേതൃത്വതിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ തടഞ്ഞു. പത്തനംതിട്ട, അടൂർ, പുളിക്കീഴ്, മല്ലപ്പള്ളി, റാന്നി, കോന്നി എന്നിവിടങ്ങളിലെല്ലാം ടെസ്റ്റുകൾ തടസപ്പെട്ടു.
ആർടി ഓഫീസ് സംബന്ധമായ സേവനങ്ങൾ, ഡ്രൈവിംഗ് പരിശീലനം അടക്കമുള്ളവയും ഇന്നലെ നിർത്തിവച്ചു. സർക്കുലർ പൂർണമായി പിൻവലിക്കും വരെ സിഐടിയു സമരം തുടരുമെന്ന് ഭാരവാഹികൾ പറഞ്ഞു.
പത്തനംതിട്ട ഡ്രൈവിംഗ്ടെസ്റ്റ് ഗ്രൗണ്ടിൽ നടന്ന പ്രതിഷേധം യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഷിജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. പി.ഡി. ജയൻ, സോമൻപിള്ള, നിഷാദ്, കീർത്തി, അബു , മാത്യു, മോഹനൻ, ആശാ റാണി എന്നിവർ നേതൃത്വം നൽകി. ഐഎൻടിയുസി നേതൃത്വത്തിലും ജില്ലയിലെ ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ പ്രതിഷേധം നടത്തി.
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരങ്ങൾക്ക് സംഘടന എതിരല്ലെന്ന് ഭാരവാഹികൾ പറഞ്ഞു. ഡ്രൈവിംഗ് ടെസ്റ്റ് നടത്താനുള്ള സ്ഥലം ശരിയാക്കി തരേണ്ടത് മോട്ടോർ വാഹന വകുപ്പാണ്. എന്നാൽ സ്ഥലം ഡ്രൈവിംഗ് സ്കൂളുകൾ തന്നെ കണ്ടെത്തി, അവരുടെ ചെലവിൽ നവീകരണം നടത്തി ടെസ്റ്റ് നടത്തണം എന്നാണ് ഗതാഗതമന്ത്രി പറയുന്നത്.
ഇതിനായി മോട്ടോർ വാഹന ഉദ്യോഗസ്ഥരെ നിർബന്ധിപ്പിച്ചുകൊണ്ട് ഡ്രൈവിംഗ് സ്കൂളുകളുടെ മേൽ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. മേയ് ഒന്നുമുതൽ ഡ്രെവിംഗ് ടെസ്റ്റിന് കാലിൽ ഗിയറുള്ള ഇരുചക്രവാഹനങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നാണ് പുതിയ സർക്കുലർ പറയുന്നത്.
കൂടാതെ 15 വർഷം കഴിഞ്ഞ വാഹനങ്ങൾ ഡ്രൈവിംഗ് പരിശീലത്തിനോ ഡ്രൈവിംഗ് ടെസ്റ്റിനോ ഉപോഗിക്കുവാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്. കേന്ദ്ര മോട്ടോർ നിയമത്തിൽ പറഞ്ഞിട്ടുള്ളതിനു വിരുദ്ധമായ നിയമമാണ് കേരളത്തിൽ ഗതാഗത വകുപ്പ് ഡ്രൈവിംഗ് സ്കൂളുകളുടെ മേൽ അടിച്ചേല്പിക്കാൻ ശ്രമിക്കുന്നതെന്ന് യൂണിയനുകൾ കുറ്റപ്പെടുത്തി.
ലേണേഴ്സ് പരീക്ഷ കഴിഞ്ഞിട്ടുള്ളവർക്ക് ഡ്രൈവിംഗ് ടെസ്റ്റിനുള്ള തീയതി വേഗത്തിൽ ലഭിക്കുന്നില്ല. നിലവിൽ ലേണേഴ്സ് ടെസ്റ്റ് കഴിഞ്ഞാൽ മൂന്നു മാസത്തിനുശേഷമാണ് ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നത് . ഇത് വിദേശത്ത് ജോലിക്ക് പോകുന്നവരെയും മറ്റു സംസ്ഥാനങ്ങളിൽ പഠിക്കുവാൻ പോകുന്നവരെയും ബാധിക്കുന്നു.