കോന്നി: കാറ്റും മഴയുമായാൽ തണ്ണിത്തോട് മേഖലയിൽ വൈദ്യുതി മുടക്കം പതിവ്. വൈദ്യുത ലൈനിലേക്ക് വീണു കിടക്കുന്ന മരച്ചില്ലകളാണ് വില്ലനാകുന്നത്. കെഎസ്ഇബി ടച്ചിംഗ് വെട്ടിമാറ്റുന്നില്ലെന്നാണ് പരാതി.
എല്ലാ വർഷവും വേനൽക്കാലത്ത് തണ്ണിത്തോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി ലൈനുകളിലേക്ക് വീണുകിടക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റാറുണ്ടായിരുന്നു. ഇത്തവണ നടപടിയുണ്ടായില്ല. കോന്നി മുതൽ തണ്ണിത്തോട് വരെയുള്ള ലൈനുകളിലേക്ക് പലയിടത്തും കാടും മരച്ചില്ലകളും വീണു കിടക്കുകയാണ്. ഞള്ളൂർ മുതൽ തണ്ണിത്തോട് മൂഴി വരെയുള്ള വനപാതയിലും ഇതാണ് സ്ഥിതി.
കാറ്റടിച്ചാൽ വെദ്യുതി പോകുന്ന സ്ഥിതിയാണ്. കോന്നി കെഎസ്ഇബി സെക്ഷന്റെ കീഴിലാണ് തണ്ണിത്തോട് സബ് സെന്റർ . കോന്നി സെക്ഷനു കീഴിലെ മറ്റു പ്രദേശങ്ങളിൽ ടച്ച് വെട്ട് നേരത്തേ നടത്തിയിരുന്നു.
അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിനു സമീപം പലയിടത്തും വെദ്യുതി ലൈനുകളിൽ വള്ളിപ്പടർപ്പുകൾ മൂടിക്കിടക്കുകയാണ്. ചൂട് വർധിച്ചതുമൂലം പ്രദേശത്ത് അടിക്കടി ഉണ്ടാകുന്ന വൈദ്യുതി മുടക്കം മലയോരമേഖലയിലെ ജനങ്ങളെ വലയ്ക്കുകയാണ്. എലിമുള്ളുംപ്ലാക്കൽ, മണ്ണീറ, തണ്ണിത്തോട്, തേക്കുതോട്, റക്കുളം, മൂർത്തിമൺ, ഏഴാംതല, പൂച്ചക്കുളം, തുമ്പാക്കുളം, കരുമാൻതോട്, മേക്കണ്ണം, ഇടക്കണ്ണം, മേടപ്പാറ, വികെ പാറ, കൂത്താടിമൺ,കാവ് ജംഗ്ഷൻ, സ്റ്റേഡിയം, മേലേപ്പറക്കുളം പ്രദേശങ്ങൾ തണ്ണിത്തോട് സബ് സെന്ററിന്റെ പരിധിയിലാണ്.
ചെറിയ മഴയോ കാറ്റോ ഉണ്ടായാൽ ഇവിടെ വെദ്യുതി ബന്ധം തകരാറിലാകും. ഒരു ഓവർസിയറും മൂന്ന് ലൈൻമാൻമാരും ഒരു വർക്കറുമാണ് തണ്ണിത്തോട് സബ് സെന്ററിലുള്ളത്. ലൈൻമാന്മാരിൽ ഒരാൾ രാത്രിയിലും രണ്ടുപേർ പകലുമാണ് ഡ്യൂട്ടിയിലുള്ളത്. രണ്ട് താത്കാലിക ജീവനക്കാരുമുണ്ട്.