Top
Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ജീവന്മരണ പോരാട്ടം കഴിഞ്ഞു, എൽവിൻ ഗോൾഡൻ ബേബി
Back to home
കോട്ടയം: ആറു മാസം നീണ്ട കളിക്കൊടുവിൽ ചുവപ്പുകാർഡ് വാങ്ങി മരണം ഒൗട്ട്. ജീവന്റെ കപ്പുയർത്തി ലോകത്തിനു മുന്നിൽ എൽവിൻ ചാന്പ്യൻ. മാസങ്ങളോളം അനക്കമറ്റുകിടന്ന അമ്മയുടെ ഉദരത്തിൽനിന്നാണ് എൽവിന്റെ പിറവി.
അമ്മയ്ക്കു നല്കിയ കടുകട്ടിയായ മരുന്നുകൾക്കുപോലും അവനെ ഒരു ചുക്കും ചെയ്യാനായില്ല. വൈദ്യശാസ്ത്രത്തിനുപോലും അന്പരപ്പായിരിക്കുന്നു ജീവന്റെ മരണക്കളി. തീർന്നില്ല, ആറു മാസം നിശ്ചലാവസ്ഥയിൽ വെന്റിലേറ്ററിലും ഐസിയുവിലുമായി കിടന്ന അമ്മയെ അവൻ ഒരൊറ്റ ചുംബനംകൊണ്ട് ഉണർത്തി.
ലോകകപ്പ് നടക്കുന്ന റഷ്യയിലെ ലുഷ്നിക്കി സ്റ്റേഡിയത്തിലെ കൊടികുത്തിയ കൊന്പന്മാരെപോലും നിഷ്പ്രഭമാക്കിയ എൽവിന്റെ വിജയക്കുതിപ്പിനു വിസിൽ മുഴങ്ങിയത് കോട്ടയം കാരിത്താസ് ആശുപത്രിയിൽ.
മാസങ്ങളോളം വെന്റിലേറ്ററിലും ഐസിയുവിലും യാതൊരു പ്രതികരണവുമില്ലാതെ നിശ്ചലയായി കിടന്ന, കോട്ടയം പേരൂർ പെരുമണ്ണിക്കാലായിൽ അനൂപ് മാത്യുവിന്റെ ഭാര്യ ബെറ്റിനയുടെ ഉദരത്തിൽനിന്നു സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെ ഹാനികരമായ മരുന്നുകളെല്ലാം ഉള്ളിൽ ചെന്നിട്ടും ഒരു പോറലുപോലുമേൽക്കാതെ ഗോൾഡൻ ബേബി പിറന്നു.
കുഞ്ഞിന്റെ കരച്ചിൽകേട്ട് ബെറ്റിനയുടെ ഉൾചേതനകൾ ചിറകുവിരിച്ചു. അവളുടെ കണ്ണുകൾ ഇളകി. ചുണ്ടുകൾ ചലിച്ചു. മാതാപിതാക്കൾ ചേർത്തുകിടത്തിയ എൽവിന്റെ നെറുകയിൽ അവൾ മുത്തമിട്ടു. ജീവന്റെ സംരക്ഷണത്തിന് താങ്ങും തണലുമായ കാരിത്താസ് ആശുപത്രിയുടെ കിരീടത്തിൽ ഒരു പൊൻതൂവൽകൂടി.
ഉണ്ണി പിറന്നു, ആറുമാസത്തിനുശേഷം ബെറ്റിന ചിരിച്ചു
കോട്ടയം: ഇക്കഴിഞ്ഞ ജനുവരി രണ്ടിനായിരുന്നു കോട്ടയം പേരൂർ പെരുമണ്ണിക്കാലായിൽ അനൂപ് മാത്യുവിന്റെ ഭാര്യ ബെറ്റിനയെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിനേറ്റ ക്ഷതം മൂലം അബോധാവസ്ഥയിലായ യുവതിയുടെ ശ്വാസോഛ്വാസംപോലും നിലച്ചമട്ടിലായിരുന്നു. അന്നവൾ മൂന്നു മാസം ഗർഭിണിയായിരുന്നു. അതിവേഗം വെന്റിലേറ്ററിലേക്ക്. പിന്നെ ഒന്നര മാസം അതിനുള്ളിൽ കിടത്തി.
പുറത്തെ വരാന്തയിൽ ഭർത്താവ് അനൂപും മൂന്നു വയസുകാരനായ മൂത്ത കുട്ടിയും ഇരുവരുടെയും മാതാപിതാക്കളും കാത്തിരുന്നു. ഓരോ തവണയും പുറത്തേക്കെത്തുന്ന ഡോക്ടർമാരോടും നഴ്സുമാരോടും അവർക്കൊന്നേ ചോദിക്കാനുണ്ടായിരുന്നുള്ളു. ബെറ്റിനയ്ക്ക് എന്തെങ്കിലും അനക്കമുണ്ടോ, കണ്ണൊന്നു ചിമ്മിയോ എന്നുള്ള പതിവു ചോദ്യങ്ങൾ മാത്രം. ഒന്നും സംഭവിച്ചില്ല. ആന്റിബയോട്ടിക്കുകളും കടുത്ത മരുന്നുകളും തുടർച്ചയായി കൊടുത്തുകൊണ്ടിരുന്നു. ദിവസം പതിനയ്യായിരം രൂപയുടെ മരുന്നുകൾവരെ നല്കേണ്ടിവന്നു. അയർക്കുന്നത്ത് കെഎസ്ഇബി ജീവനക്കാരനായ അനൂപ് സ്വർണം പണയം വച്ചും കടംവാങ്ങിയും ചികിത്സയ്ക്ക് ഒരു കുറവും വരാതെ നോക്കി. ബെറ്റിനയുടെ മാതാപിതാക്കളും ആവുന്നതെല്ലാം ചെയ്തു. കെഎസ്ഇബിയിൽനിന്നും സഹായമുണ്ടായി. കാരിത്താസ് ആശുപത്രി ബില്ലിൽ ആവുന്നത്ര ഇളവുചെയ്തു.
യന്ത്രസഹായമില്ലാതെ ജീവൻ നിലനിർത്താമെന്നായപ്പോൾ ഒന്നര മാസംകഴിഞ്ഞ് ബെറ്റിനയെ വെന്റിലേറ്ററിൽനിന്നും മാറ്റി. അപ്പോഴേക്കും ചലനമറ്റുകിടന്ന ബെറ്റിനയുടെ ഉദരത്തിലെ കുഞ്ഞുജീവന്റെ ചലനം പുറത്തറിഞ്ഞുതുടങ്ങി.
അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെ കടുത്ത മരുന്നുകൾ നല്കുന്നതിനാൽ സ്വാഭാവികമായും അബോർഷൻ സംഭവിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു ഡോക്ടർമാരുടെ അഭിപ്രായം. അമ്മയെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്നായിരുന്നു വീട്ടുകാർക്ക്. അമ്മ അബോധാവസ്ഥയിൽനിന്ന് എന്ന് ഉണരുമെന്നുപോലും ഉറപ്പില്ലാത്ത അവസ്ഥയിൽ കുഞ്ഞിനെ അബോർഷൻ നടത്തി കളയുന്നതാണ് നല്ലതെന്നും അഭിപ്രായമുയർന്നു.
കാരിത്താസിൽ അബോർഷൻ ചെയ്യില്ല. ബെറ്റിനയെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചു. പരിശോധനയ്ക്കു ശേഷം ഡോക്ടർമാരും പറഞ്ഞു. അബോർഷൻ തനിയെ സംഭവിക്കാനിടയുണ്ട്. അതിനു വേണ്ടി ഒന്നും ചെയ്യണ്ട. മാത്രമല്ല, ആ സ്ഥിതിയിൽ അബോർഷൻ നടത്തിയാൽ അമ്മയുടെ ആരോഗ്യത്തിനും അപകടമാണ് തീരുമാനമായി. അബോർഷൻ വേണ്ട. നീട്ടിക്കിട്ടിയ ആയുസിന്റെ വിധികേട്ടു കൺമണി അമ്മയുടെ ഉദരത്തോട് ഒന്നുകൂടി ചേർന്നുകിടന്നു. ആംബുലൻസ് വീണ്ടും കാരിത്താസിലേക്ക്. ഐസിയുവിൽ കിടത്തിയ ബെറ്റിനയ്ക്കു ഗൈനക്കോളജിയിലെ ഡോ. റെജിയും എമർജൻസി കൺസൾട്ടന്റ് ഡോ. വിവേകും ഉൾപ്പെടെയുള്ള ഡോക്ടർമാർ കാവലായി നിന്നു.
അബോർഷൻ തനിയെ നടക്കുമെന്ന കണക്കുകൂട്ടലുകൾക്കുമീതെ സ്കാനിംഗ് റിസൾട്ടുകൾ മാലാഖമാരെപ്പോലെ പാറിപ്പറന്നു. സ്വാഭാവിക അബോർഷൻ നടന്നില്ലെന്നു മാത്രമല്ല, ഉദരത്തിലെ കുഞ്ഞിനു കുഴപ്പമൊന്നുമില്ല.
അത്രയും നാൾ ഏതുവിധേനയും അമ്മയെ രക്ഷിക്കാൻ ശ്രമിച്ചിരുന്ന ഡോക്ടർമാർ കുഞ്ഞിനെയും രക്ഷിക്കാനുള്ള ശ്രമത്തിലായി. കുഞ്ഞിനു ഹാനികരമാകുന്ന മരുന്നുകൾ നിർത്തലാക്കി. എങ്കിലും പിറക്കുന്ന കുഞ്ഞിനു ശാരീരികവും മാനസികവുമായ ന്യൂനതകൾ ഉണ്ടായിരിക്കുമെന്ന സാധ്യതകൾ നിലനിന്നു. ഐസിയുവിനു പുറത്തെ ചാരുബഞ്ചിലിരുന്ന് ബെറ്റിനയുടെ പ്രിയപ്പെട്ടവർ പ്രാർഥിച്ചുകൊണ്ടിരുന്നു.
ജൂണ് 14
അപ്പോഴും നിശ്ചലാവസ്ഥയിലായിരുന്ന ബെറ്റിനയെ സിസേറിയൻ ഓപ്പറേഷനു കയറ്റി. ഉത്കണ്ഠാകുലമായ നിമിഷങ്ങൾക്കൊടുവിൽ അവൻ പിറന്നു. എല്ലാ പരിശോധനകളിലും ജേതാവായി. ശാരീരികമോ മാനസികമോ ആയ യാതൊരു പ്രശ്നങ്ങളുമില്ല. പിന്നീടു നടന്നത് അതിശയങ്ങളുടെ വേലിയറ്റങ്ങൾ. കുഞ്ഞിന്റെ കരിച്ചിൽ കേട്ട് ബെറ്റിന കണ്ണുകൾ ചലിപ്പിച്ചുതുടങ്ങി. അവനെ മാറിലേക്കു ചേർത്തുകിടത്തിയപ്പോൾ അവൾ വികാരവിക്ഷോഭത്താൽ വിറകൊണ്ടു. കരഞ്ഞു. കുഞ്ഞിനെ വാരിയെടുക്കാനുള്ള തൃഷ്ണയാൽ കൈകൾക്ക് അനക്കംവച്ചു.
ഒടുവിൽ നെഞ്ചോടു ചേർത്തുകിടത്തിയ കുഞ്ഞിന്റെ നെറുകയിൽ അവൾ ചുംബിച്ചു. അപ്പോൾ പൊട്ടിക്കരഞ്ഞവരിൽ അനൂപുമുണ്ടായിരുന്നു. ഇന്നിപ്പോൾ അമ്മയും കുഞ്ഞും വാഴൂരിലുള്ള വീട്ടിൽ സുഖമായിരിക്കുന്നു. വിറ്റമിൻ ഗുളികൾ ഒഴിച്ചുള്ള മരുന്നുകളെല്ലാം നിർത്തലാക്കി. ഫിസിയോ തെറപ്പിയിലും പുരോഗതിയായി. ബെറ്റിനയ്ക്കു ജീവിതത്തിലേക്കു തിരിച്ചെത്താനുള്ള ഏറ്റവും വലിയ മരുന്നായി എൽവിൻ തൊട്ടടുത്ത്. മാസങ്ങൾക്കകം ബെറ്റിന ജീവിതത്തിലേക്കു തിരിച്ചുവരുമെന്നു ഡോക്ടർമാർ. സ്കാനിംഗിലെ നിസാര കാരണങ്ങൾക്കുപോലും അബോർഷനെ ആശ്രയിക്കുന്ന പുതുതലമുറയ്ക്കു മുന്നിൽ ലോകകപ്പിനെക്കാൾ വലിയ വിജയമായി ഗോൾഡൻ ബേബി.
ജോസ് ആൻഡ്രൂസ്
Latest News
ഡുപ്ലെസിക്ക് അർധസെഞ്ചുറി; ആർസിബി വിജയവഴിയിൽ
പൂഞ്ചിൽ ഭീകരാക്രമണം; പരിക്കേറ്റ സൈനികൻ വീരമൃത്യുവരിച്ചു
മോഹന് ബഗാനെ വീഴ്ത്തി; മുംബൈ സിറ്റിക്ക് കിരീടം
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം; ആര്യ രാജേന്ദ്രനും സച്ചിന്ദേവിനുമെതിരെ കേസ്
പൂഞ്ചിൽ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് പരിക്ക്
Latest News
ഡുപ്ലെസിക്ക് അർധസെഞ്ചുറി; ആർസിബി വിജയവഴിയിൽ
പൂഞ്ചിൽ ഭീകരാക്രമണം; പരിക്കേറ്റ സൈനികൻ വീരമൃത്യുവരിച്ചു
മോഹന് ബഗാനെ വീഴ്ത്തി; മുംബൈ സിറ്റിക്ക് കിരീടം
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം; ആര്യ രാജേന്ദ്രനും സച്ചിന്ദേവിനുമെതിരെ കേസ്
പൂഞ്ചിൽ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് പരിക്ക്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഭ്രൂണഹത്യയോടു സഹകരിക്കാൻ നിർബന്ധിതരാകുന്നവർ!
അമ്മയുടെ ഉദരത്തെ ശവപ്പറന്പാക്കുന്പോൾ!
പൊന്നിനെ പൊന്നുപോലെ കാക്കും; കുട്ടികളെ ദത്തെടുക്കാൻ കാത്തിരിക്കുന്നത് 1197 ദന്പതികൾ
ചാവുകടൽ
ഇതല്ലേ നാസികളും ചെയ്തത് ?
ആൽഫിയുടെ അമ്മ
എനിക്കു ഡോക്ടറാവണം
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2017
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.