വന്യമൃഗങ്ങളെ ഓടിക്കാൻ മൂവർ സംഘത്തിന്റെ "ഫാം ഗാർഡ് ’
ബിജു പാരിക്കാപ്പള്ളി
Wednesday, June 4, 2025 1:31 PM IST
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പൊറുതിമുട്ടുന്ന കേരളത്തിൽ അവയെ പ്രതിരോധിക്കാൻ മലപ്പുറം സ്വദേശികളായ ഭർത്താവും ഭാര്യയും സുഹൃത്തും അടങ്ങുന്ന മൂവർ സംഘം.
എൻജിനീയറിംഗ് ബിരുദധാരികളായ വി.വി. ജിഷോയി, സുഹൃത്ത് എസ്. അഭിജിത്ത്, ഇലട്രോണിക്സിൽ ഡിപ്ലോമ നേടിയ ജിഷോയിയുടെ ഭാര്യ വർഷ ഉണ്ണി എന്നിവരാണ് വന്യജീവി ആക്രമണത്തെ തടയാൻ ഫാം ഗാർഡുമായി രംഗത്തെത്തിയിരിക്കുന്നത്.
പിവിസി പൈപ്പിനുള്ളിൽ നിർമിച്ചിരിക്കുന്ന ഫാം ഗാർഡ് കണ്ടാൽ ചെറുതെങ്കിലും ശബ്ദം കേട്ടാൽ ആരും പേടിക്കും. വന്യജീവികളുടെ ആക്രമണം രൂക്ഷമായ ആറളം ഫാമിൽ ഉപകരണം ഫലപ്രദമാണെന്നു അധികൃതർ സാക്ഷ്യപ്പെടുത്തിയതോടെയാണ് മൂവർ സംഘത്തെ ബാഹ്യലോകം അറിഞ്ഞു തുടങ്ങിയത്.
ഫാം ഗാർഡ്
ബോഡി ഹീറ്റ് മോഷൻ സെൻസറിലൂടെ മൃഗങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് വ്യത്യസ്ത നിറങ്ങളിൽ സ്വയം പ്രകാശിക്കുന്ന ലൈറ്റും ശബ്ദവും പുറപ്പെടുവിക്കുന്ന ഫാം ഗാർഡിന്റെ പ്രവർത്തന ഫലമായി പന്നിയുൾപ്പെടെയുള്ള കാട്ടുമൃഗങ്ങൾ ഭയന്ന് ഓടിയകലും.
കാട്ടു പന്നികളെ ഓടിക്കാൻ മൂന്നു വർഷം മുന്പാണ് ഇവർ ഫാം ഗാർഡ് നിർമിച്ചത്. നിലന്പൂരിലാണ് ആദ്യം ഉപയോഗിച്ചത്. കാട്ടാനകളുടെ ആക്രമണം രൂക്ഷമായതോടെ അവയെക്കൂടി ഓടിക്കാൻ കഴിയുന്ന വിധത്തിൽ ഫാം ഗാർഡ് പുനർനിർമിക്കുകയായിരുന്നു.
14 മീറ്ററിനപ്പുറം എത്തുന്ന മൃഗങ്ങളെ തിരിച്ചറിഞ്ഞ് ഭയപ്പെടുത്തുന്ന ശബ്ദവും കണ്ണിലേക്ക് തുളച്ചു കയറുന്ന വെളിച്ചവും ഒരുപോലെപുറപ്പെടുവിക്കുന്നതാണ് ഫാം ഗാർഡിന്റെ രീതി. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉപകരണം ഒറ്റ ചാർജിംഗിൽ 15 മുതൽ 20 ദിവസം വരെ പ്രവർത്തിക്കും.
വന്യജീവികളെ മാത്രമല്ല സെൻസറിന്റെ പരിധിയിൽ വരുന്ന എന്തിനെയും കണ്ടെത്തി മുന്നറിയിപ്പു നൽകും.

മൂന്നു മോഡലുകൾ
ഫാം ഗാർഡ് ഗ്രേഡ് 1,2,3 എന്നിങ്ങനെ മൂന്നു മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ഗ്രേഡ് 1 രാത്രികാലങ്ങളിൽ മാത്രമാണു പ്രവർത്തിക്കുക. ഗ്രേഡ് 2 രാത്രിയും പകലും പ്രവർത്തിക്കും. ഗ്രേഡ് 3 ആണ് ഏറ്റവും അഡ്വാൻസ്ഡ്.
കാമറയുടെ സഹായത്തോടെ വന്യജീവികളെ തിരിച്ചറിഞ്ഞാണ് ഈ മോഡൽ പ്രവർത്തിക്കുന്നത്. ഒപ്പം 30 സെക്കൻഡിനുള്ളിൽ മൃഗങ്ങളുടെ ഫോട്ടോ ഉൾപ്പെടെ അയച്ചു തരുകയും ചെയ്യും. വന്യമൃഗങ്ങളെ തിരിച്ചറിഞ്ഞശേഷം ആനയ്ക്കും പുലിക്കുമെല്ലാം വ്യത്യസ്ത ശബ്ദങ്ങളാണ് ഇതു പുറപ്പെടുവിക്കുന്നത്.
ഭാരം കുറവായതുകൊണ്ടു സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റിവയ്ക്കാൻ കഴിയുമെന്നതും സവിശേഷതയാണ്.
ഹോം ഗാർഡും
ഫാം ഗാർഡ് മാത്രമല്ല വീടുകളിൽ ഉപയോഗിക്കാൻ ഹോം ഗാർഡും സംഘത്തിന്റെ കണ്ടുപിടുത്തങ്ങളിൽ പെടും. റാന്തൽ വിളക്കിന്റെ രൂപത്തിൽ വീടുകളുടെ ഉമ്മറത്ത് തൂക്കിയിടുന്ന ഹോം ഗാർഡിനെ മറി കടന്ന് ഒരു കള്ളനും വീടിനുള്ളിൽ പ്രവേശിക്കാൻ കഴിയില്ല.
എമർജൻസി ലൈറ്റായും ഇത് ഉപയോഗിക്കാം. കാമറ സംവിധാനത്തോടെ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഹോം ഗാർഡിന് 15 ദിവസത്തോളം ചാർജ് നിൽക്കും. അനധികൃതമായി കടന്നു കയറുന്ന ആളുടെ ചിത്രം 30 സെക്കന്റിനുള്ളിൽ മൊബൈലിൽ ലഭിക്കുകയും ചെയ്യും. 4000 രൂപയാണ് വില.
ജ്യൂസ് മിഷ്യൻ
മൂവർ സംഘത്തിന്റെ മറ്റൊരു കണ്ടുപിടുത്തമാണ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന കരിന്പിൻ ജ്യൂസ് മിഷ്യൻ. ഇതുപയോഗിച്ച് തികച്ചും ഹൈജീനിക്കായി കരിന്പിൻ ജ്യൂസ് നിർമിക്കാമെന്നാണ് ജിഷോയി പറയുന്നത്.
പൂർണമായും സ്റ്റെയിൻലസ് സ്റ്റീലിലാണ് നിർമാണം. ഇപ്പോൾ ഇതാണ് സംഘത്തിന്റെ പ്രധാന വരുമാന മാർഗം. 15 എഎച്ച് ലിഥിയം ബാറ്ററിയിൽ പ്രവർത്തിക്കുന്ന ജ്യൂസറിൽ ഒറ്റ ചാർജിൽ 1000 ഗ്ലാസ് കരിന്പിൻ ജ്യൂസ് നിർമിക്കാം.
400 കിലോ കരിന്പിൽ നിന്നു ജ്യൂസ് എടുക്കാൻ 12 -20 രൂപ മാത്രമാണ് ചെലവ് വരുന്നത്. കുറ്റിപ്പുറം പൊന്നാനി ഹൈവയിൽ ഐങ്കലത്ത് വഴിയോരത്താണ് ഇവരുടെ കരിന്പിൻ ജ്യൂസ് കട.
മലപ്പുറം കുറ്റിപ്പുറം തവനൂർ സ്വദേശികളാണ് ജിഷോയിയും അഭിജിത്തും. വർഷ പാലക്കാട് സ്വദേശിനിയാണ്. കാഴ്ച നഷ്ടപെട്ട തങ്ങളുടെ സുഹൃത്തിന് വേണ്ടിയുള്ള ഒരു ഉപകരണത്തിന്റെ നിർമാണത്തിലാണ് സംഘമിപ്പോൾ.
സെൻസറിന്റ സഹായത്തോടെ സുഹൃത്തിന് പോകേണ്ട സ്ഥലം സ്വയം കണ്ടെത്തി വഴി കാട്ടിക്കൊടുക്കുന്ന ഉപകരണമാണത്.
ഫോണ്: 8921699445.