വീടുവിട്ടിറങ്ങിയ 13കാരിയുമായി പോലീസ് തിരുവനന്തപുരത്തേക്ക്
Saturday, August 24, 2024 11:37 AM IST
വിശാഖപട്ടണം: കഴക്കൂട്ടത്തു നിന്നു കാണാതായ പതിമൂന്നുകാരിയുമായി പോലീസ് ഇന്ന് തിരുവനന്തപുരത്തേക്ക് തിരിക്കും. വിശാഖപട്ടണത്തെത്തിയ പോലീസ് സംഘം കുട്ടിയെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കി.
ഇന്ന് രാത്രിയോടെ സംഘം തിരുവനന്തപുരത്ത് എത്തുമെന്നാണ് കരുതുന്നത്. തിരുവനന്തപുരത്ത് എത്തിയാൽ കുട്ടിയുടെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുക്കും. തുടർന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷമായിരിക്കും മാതാപിതാക്കൾക്ക് കുട്ടിയെ നൽകുന്ന കാര്യം തീരുമാനിക്കുക.
എന്നാൽ കുട്ടിയെ മര്‍ദിച്ചെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടുകയും കുട്ടിയുടെ ജീവിത സാഹചര്യം പരിശോധിക്കുകയും ചെയ്തശേഷം കുട്ടിയോട് ചോദിച്ചിട്ടാകും മാതാപിതാക്കളോടൊപ്പം വിടുക.അമ്മയുടെ കൂടെ പോകാൻ താല്പര്യം ഇല്ലെങ്കിൽ മുത്തച്ഛനെയും മുത്തശ്ശയെയും വിളിച്ചുവരുത്തും. അല്ലെങ്കിൽ സിഡബ്ല്യുസികുട്ടിയുടെ പഠനവും സുരക്ഷയും ഒരുക്കാൻ തയാറാണെന്നും ചെയര്‍പേഴ്സണ്‍ ഷാനിബാ ബീഗം പറഞ്ഞു.
കഴക്കൂട്ടത്ത് കുടുംബത്തോടൊപ്പം താമസിക്കുന്ന ആസാം സ്വദേശിയായ പെൺകുട്ടിയെ ഈ മാസം 20ന് രാവിലെ 10ന് കാണാതായത്. കുട്ടികളുമായി വഴക്കുണ്ടാക്കിയ കുട്ടിയെ മാതാവ് ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി വീട് വിട്ട് ഇറങ്ങിയത്. ജോലിക്ക് പോയ മാതാപിതാക്കൾ കുട്ടി വീടുവിട്ടിറങ്ങിയെന്ന വിവരമറിയുന്നത് ഏറെ വൈകിയാണ്. പിന്നീട് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി സഞ്ചരിച്ച ട്രെയിനിലെ സഹയാത്രികയായിരുന്ന യുവതി പകർത്തിയ ചിത്രം പോലീസിന് ലഭിക്കുന്നത്. ഇവർ നൽകിയ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലുകൾക്കൊടുവിൽ വിശാഖപട്ടണത്ത് നിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു. ട്രെയിനിൽ ഉറങ്ങുകയായിരുന്ന നിലയിൽ മലയാളി സമാജം അംഗങ്ങളാണ് കുട്ടിയെ കണ്ടെത്തിയത്.