കാഫിര്‍ സ്ക്രീൻ ഷോട്ട്; പുതിയ "ക്യാപ്സൂളുമായി' എം.വി.ഗോവിന്ദൻ
Friday, August 16, 2024 5:42 PM IST
തിരുവനന്തപുരം : കാഫിര്‍ സ്ക്രീൻ ഷോട്ട് വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മുൻ എംഎൽഎ കെ.കെ.ലതിക സ്ക്രീൻ ഷോട്ട് ഷെയർ ചെയ്തത് പ്രചരിപ്പിക്കാനല്ല. അത് നാടിന് ആപത്താണെന്ന് അറിയിക്കാനാണ്.
അതിനെ തെറ്റിദ്ധരിക്കുന്നത് ശരിയല്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. കാഫിര്‍ സ്ക്രീൻ ഷോട്ടിന് പിന്നിൽ പ്രവർത്തിച്ചവരെ പുറത്ത് കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പോരാളി ഷാജിയാണോ ഇടതുപക്ഷമെന്നും അദ്ദേഹം ചോദിച്ചു.
സിപിഎമ്മിന്റെ നിലപാട് പറയേണ്ടത് സൈബര്‍ ഇടത്തിലെ പോരാളി ഷാജിമാരല്ല. കാഫിര്‍ സ്ക്രീൻ ഷോട്ട് വിഷയത്തിൽ ആദ്യം പരാതി നൽകിയത് ഇടതുമുന്നണിയാണ്. വടകരയിൽ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഷാഫി പറമ്പിൽ വന്നതിന് പിന്നാലെ തന്നെ കെ.കെ.ഷൈലജയെ അധിക്ഷേപിച്ചാണ് പ്രചാരണമുണ്ടായത്.
കെ.കെ.ഷൈലജക്കെതിരെ മുസ്ലീം വിരുദ്ധത ആരോപിക്കാൻ ബോധപൂർവം ശ്രമം നടന്നു. പാനൂർ പ്രതികൾക്കൊപ്പം കെ.കെ.ഷൈലജ നിൽക്കുന്ന ചിത്രം വ്യാജമായി ഉണ്ടാക്കി പ്രദർശിപ്പിക്കാൻ ശ്രമിച്ചു. എസ് ഡിപിഐ, ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ടിലാണ് കോൺഗ്രസ് വടകരയിൽ മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു.