മ്യൂച്വൽ ഫണ്ടിൽ കേരളത്തിന്റെ ആസ്തി 94,829.36 കോടി
Saturday, July 12, 2025 1:20 AM IST
കൊച്ചി: സംസ്ഥാനത്ത് മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ കൊച്ചി മുന്നിൽ. 2025 മേയ് 31ലെ കണക്കുകൾപ്രകാരം 16,229.30 കോടി രൂപയാണു കൊച്ചിയിൽനിന്നു മാത്രമുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപം. 10,163.09 കോടി രൂപയുമായി തിരുവനന്തപുരമാണ് തൊട്ടു പിന്നിൽ.
കേരളത്തില്‍നിന്നുള്ള മ്യൂച്വല്‍ ഫണ്ടുകളുടെ ആകെ ആസ്തികള്‍ 94,829.36 കോടി രൂപയിലെത്തിയെന്നും അസോസിയേഷന് ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യയുടെ (ആംഫി) കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തി 72.19 ലക്ഷം കോടി രൂപയുടേതാണ്. നിക്ഷേപകരുടെ എണ്ണം 5.52 കോടിയിലെത്തി.
കേരളത്തിലെ നിക്ഷേപകരുടെ കാര്യത്തില്‍ 23 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളതെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. 2014 മാര്‍ച്ചില്‍ 10.45 ലക്ഷം നിക്ഷേപകര്‍ ഉണ്ടായിരുന്നത് 2025 മാര്‍ച്ച് ആയപ്പോള്‍ 13.13 ലക്ഷമായി വര്‍ധിച്ചു.
വര്‍ധിച്ചുവരുന്ന സാമ്പത്തിക അവബോധം, ഡിജിറ്റല്‍ സൗകര്യങ്ങള്‍, ശക്തമായ സമ്പാദ്യരീതികള് എന്നിവയുടെ പിന്‍ബലത്തിലാണു കേരളം മ്യൂച്വല്‍ ഫണ്ട് മേഖലയില്‍ മുന്നേറ്റമുണ്ടാക്കിയതെന്ന് ആംഫി ചീഫ് എക്സിക്യൂട്ടീവ് വെങ്കട് ചലാസനി പറഞ്ഞു. 2025 ജൂണിലെ കണക്കുകള്‍പ്രകാരം എസ്ഐപി വഴിയുള്ള പ്രതിമാസ നിക്ഷേപം 27,269 കോടി രൂപയാണ്.
വനിതകൾ 28.5 ശതമാനം
കേരളത്തിലെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരില്‍ 28.5 ശതമാനവും വനിതകൾ. ഇക്കാര്യത്തിൽ ദേശീയ ശരാശരി 25.7 ശതമാനമാണ്. വനിതകളെ ഔപചാരിക സാമ്പത്തിക സേവനങ്ങളിലേക്കു കൊണ്ടുവരുന്നതിൽ കേരളം കൈവരിച്ച വളര്‍ച്ചയാണ് മ്യൂച്ചൽ ഫണ്ട് രംഗത്തെ മുന്നേറ്റമെന്ന് ആംഫി അധികൃതർ പറഞ്ഞു.