![](/nri/pepper_2021may24.jpg)
രാജ്യാന്തര വിപണിയിൽ ഇന്ത്യൻ കുരുമുളകുവില ടണ്ണിന് 6,200 ഡോളറിലേക്ക് ഇടിഞ്ഞു. വിലയിടിവിനിടയിലും പുതിയ വിദേശ അന്വേഷണങ്ങളില്ലെന്നാണു കയറ്റുമതിക്കാരുടെ പക്ഷം. ചരക്കുക്ഷാമം കാരണം ബ്രസീൽ രംഗത്ത് സജീവമല്ല. ലൂണാർ പുതുവത്സരാഘോഷങ്ങൾ കഴിഞ്ഞ് ഇടപാടുകൾ പുനരാരംഭിച്ച ഇന്തോനേഷ്യൻ, വിയറ്റ്നാം വിപണികളിലും മുളകുവിലയിൽ കാര്യമായ വ്യതിയാനമില്ല.
ഇന്ത്യൻ മുളകിന്റെ വിലയിടിവുകണ്ട് വിദേശത്തുനിന്ന് ഇറക്കുമതി നടത്തിയ ചരക്ക് വിറ്റഴിക്കാൻ കൊളംബോയിലെ കയറ്റുമതിക്കാർ പരക്കം പായുകയാണ്. നഷ്ടസാധ്യത കുറയ്ക്കാനുള്ള ശ്രീലങ്കയുടെ നീക്കം ഇവിടത്തെ മധ്യവർത്തികൾക്കാകും ഫലത്തിൽ തിരിച്ചടിയാവുക.
ചുക്കിനു നല്ലകാലം ഉയർന്ന വിലയ്ക്കു ചുക്ക് സംഭരിക്കാൻ അന്തർസംസ്ഥാന വാങ്ങലുകാരും വിദേശവ്യാപാരികളും ഉത്സാഹിച്ചു. പച്ച ഇഞ്ചിയുടെ വില ഉയർന്നതിനാൽ ചുക്കുവില ഉയർത്താൻ ഉത്പാദകർ നിർബന്ധിതരായി. ശൈത്യകാലം കഴിഞ്ഞതോടെ ജനുവരി മുതൽ ഡിമാൻഡ് അൽപ്പം കുറവായിരുന്നു. എന്നാൽ, പൊടുന്നനെ വിപണി തിരിച്ചുവരവു നടത്തി. മികച്ചയിനം ചുക്ക് വില 39,000 രൂപയായി ഉയർന്നു.
സ്വർണവിലയിൽ ഉണർവ് ദൃശ്യമാണ്. ആഭരണവിപണികളിൽ പവൻ 45,760 രൂപയിൽനിന്ന് 46,160 രൂപയായി. വാരാന്ത്യം ഒരു ഗ്രാമിന് വില 5770 രൂപ എന്ന നിലയിലാണ്.
കർഷകർ തോട്ടങ്ങൾ അരിച്ചുപെറുക്കുകയാണ്, വീണു കിടക്കുന്ന കൊക്കോ ശ്രദ്ധയിൽപ്പെടാതെ കിടപ്പുണ്ടോയെന്നറിയാൻ. സംസ്ഥാനത്തെ കൊക്കോവില വാരാന്ത്യം സർവകാല റിക്കാർഡിലാണ്. ഒരു കിലോ 475 രൂപ വരെയെത്തി.
പച്ച കൊക്കോ വില 190 രൂപയിലാണ്. മുറുക്കിപ്പിടിച്ചാൽ 200 രൂപയുമായി മടങ്ങാൻപറ്റുമെന്നാണ് ഉത്പാദകരുടെ നിരീക്ഷണം. വിദേശവിപണികളും വൻ ആവേശത്തിലാണ്. രൂക്ഷമായ ചരക്കുക്ഷാമത്തിൽ കൊക്കോവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ ടണ്ണിന് 6,750 ഡോളർ വരെ മുന്നേറിയശേഷം വാരാന്ത്യം 6,562 ഡോളറിലാണ്. വാരാന്ത്യദിനത്തിൽ മാത്രം ടണ്ണിന് 393 ഡോളർ കയറി; ആറു ശതമാനത്തിലധികം വർധന.