ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹ പ്രചാരണം കേരളത്തിൽ തുടങ്ങും. നാളെ ആരംഭിക്കുന്ന രാജ്യവ്യാപക പ്രചാരണത്തിനായി ഇന്നു കേരളത്തിലെത്തുമെന്ന് ഇന്നലെ പത്രികാ സമർപ്പണത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സിൻഹ അറിയിച്ചു.
കോണ്ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, എൻസിപി അധ്യക്ഷൻ ശരദ് പവാർ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവർ ഉൾപ്പെടെ 15 പ്രതിപക്ഷ പാർട്ടികളുടെ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് 84കാരനായ സിൻഹ ജൂലൈ 18ന് നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നൽകിയത്. പത്രിക സമർപ്പണത്തിനുശേഷം ഭാര്യ നീലിമയോടൊപ്പം പാർലമെന്റ് മന്ദിരത്തിലെ ഗാന്ധിജിയുടെയും അംബേദ്കറിന്റെയും പ്രതിമകൾക്കു മുന്നിലെത്തി സിൻഹ ആദരാഞ്ജലിയർപ്പിച്ചു. എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമു കഴിഞ്ഞയാഴ്ച പത്രിക നൽകിയിരുന്നു.
യശ്വന്ത് സിൻഹയ്ക്കു പിന്തുണ പ്രഖ്യാപിച്ച തെലുങ്കാന രാഷ്ട്രസമിതിക്കു വേണ്ടി മുതിർന്ന നേതാവും മന്ത്രിയുമായ കെ.ടി. രാമറാവുവും ഇന്നലെ പത്രിക സമർപ്പണത്തിനെത്തി. സിൻഹയ്ക്കു പിന്തുണ പ്രഖ്യാപിച്ച ആം ആദ്മി പാർട്ടിയും ജെഡിഎസ്, ജെഎംഎം തുടങ്ങിയ പാർട്ടികളും വിട്ടുനിന്നു. ശിവസേന, കേരള കോണ്ഗ്രസ്-എം, എഐഎംഐഎം തുടങ്ങിയ പാർട്ടികളുടെ പ്രതിനിധികൾ അസൗകര്യം കൊണ്ട് എത്തിയില്ല.
കോണ്ഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ജയ്റാം രമേശ്, നാഷണൽ കോണ്ഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ടിഎംസി നേതാക്കളായ അഭിഷേക് ബാനർജി, സൗഗത റോയ്, ഡിഎംകെയുടെ എ. രാജ, തിരുച്ചി ശിവ, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ, മുസ്ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ, സിപിഎം എംപി ഡോ. വി. ശിവദാസൻ, ആർജെഡി നേതാവ് മിസാ ഭാരതി, തമിഴ്നാട്ടിലെ വിടുതലൈ ചിരുത്തെയ്കൾ കക്ഷി നേതാവ് തോൽ തിരുമാവളവൻ തുടങ്ങിയവരും സിൻഹയ്ക്കൊപ്പം ഇന്നലെ പത്രികാ സമർപ്പണത്തിനെത്തിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഡൽഹിയിൽ നടന്ന പ്രതിപക്ഷ നേതൃയോഗമാണ് സിൻഹയെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.