സർക്കാർ ജീവനക്കാരുടെ ഭവനവായ്പ; നടപടിക്രമം പുതുക്കി
Saturday, July 12, 2025 1:46 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ഭവന നിർമാണ വായ്പ അടച്ചുതീർത്തു പ്രമാണം തിരികെ എടുക്കുന്നതിനും വായ്പ തീർക്കുന്നതിനുമുള്ള നടപടിക്രമം പരിഷ്കരിച്ചു സർക്കാർ. വായ്പ തിരിച്ചടവ് പൂർത്തിയാക്കിയ ശേഷം ഭൂമിയുടെ അസൽ ആധാരം തിരികെ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളിലാണു പ്രധാന മാറ്റം വരുത്തിയത്.
ധന അഡീഷണൽ ചീഫ് സെക്രട്ടറി പുറത്തിറക്കിയ പുതിയ ഉത്തരവ് അനുസരിച്ചു ബാധ്യത തീർത്തതിന്റെ രേഖയായ റിലീസ് ഡീഡ്’ സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത ശേഷം അതിന്റെ പകർപ്പ് ബന്ധപ്പെട്ട വകുപ്പിൽ തിരികെ സമർപ്പിക്കണം. ഇതിനു ശേഷമേ പ്രമാണം തിരിച്ചെടുക്കാൻ കഴിയൂ.
പുതിയ നിബന്ധന വരാൻ കാരണം ജീവനക്കാർ പ്രമാണം തിരികെ എടുത്ത ശേഷം സബ് രജിസ്ട്രാർ ഓഫിസിൽ രജിസ്റ്റർ ചെയ്ത് ഇതിന്റെ പകർപ്പ് വകുപ്പുകൾക്കു സമർപ്പിക്കാത്ത സാഹചര്യത്തിൽ സർക്കാരിന്റെ ബാധ്യത കുമിഞ്ഞുകൂടുന്ന സാഹചര്യത്തിലാണിത്. ജീവനക്കാരന്റെ വായ്പയ്ക്ക് സർക്കാർ ഈടുണ്ട്. ജീവനക്കാരൻ ബാങ്ക് വായ്പ അവസാനിപ്പിച്ചാലും നടപടിക്രമം പാലിക്കാത്തതിനാൽ സർക്കാരിന്റെ ബാധ്യത ഇതേ നിലയിൽ തുടരുന്ന സാഹചര്യത്തിലാണ് നിബന്ധനകളിൽ ഭേദഗതി വരുത്തി ഉത്തരവിറക്കിയത്.
നിലവിൽ, സർക്കാർ ഭവനവായ്പ തിരിച്ചടച്ചു തീരുന്പോൾ, അക്കൗണ്ടന്റ് ജനറലിൽനിന്നുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കും. തുടർന്ന് വകുപ്പുകൾ റിലീസ് ഡീഡ് തയാറാക്കി നൽകുകയും പണയത്തിലായിരുന്ന അസൽ ആധാരം ജീവനക്കാരന് തിരികെ നൽകുകയുമാണ് ചെയ്തിരുന്നത്. എന്നാൽ, ഇങ്ങനെ തിരികെ ലഭിക്കുന്ന റിലീസ് ഡീഡ് പലരും സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്യുന്നില്ലെന്ന് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇത് രജിസ്റ്റർ ചെയ്യാത്ത പക്ഷം നിയമപരമായി ഭൂമിയിലുള്ള സർക്കാരിന്റെ ബാധ്യത അവസാനിക്കുന്നില്ല.
പുതിയ നടപടിക്രമം അനുസരിച്ചു വായ്പ പൂർണമായി തിരിച്ചടച്ച ശേഷം വകുപ്പിൽനിന്നു ലഭിക്കുന്ന റിലീസ് ഡീഡും അസൽ ആധാരവുമായി ജീവനക്കാരൻ സബ് രജിസ്ട്രാർ ഓഫീസിൽ റിലീസ് ഡീഡ് രജിസ്റ്റർ ചെയ്ത ശേഷം രേഖ വകുപ്പിൽ തിരികെ ഏൽപ്പിക്കണം.
ഇതു വകുപ്പിലെ ഫയലിൽ സൂക്ഷിക്കും. ഇതോടെ മാത്രമേ ആധാരം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാകുകയുള്ളൂ. നിബന്ധന കർശനമായി പാലിക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു.