പത്തനംതിട്ട: കസ്റ്റഡി മരണം, സ്വർണം പൊട്ടിക്കൽ, മരംമുറി കേസുകളിൽ ആരോപണ വിധേയനും ഇപ്പോൾ സസ്പെൻഷനിലായ വ്യക്തിയുമായ ആളെ ജില്ലാ പോലീസ് മേധാവിയായി നിയമിച്ചത് ജില്ലയിൽനിന്നുള്ള മന്ത്രിയായ വീണാ ജോർജിന്റെയും സിപിഎം ജില്ലാ സെക്രട്ടറിയുടെയും അറിവോടെയും സമ്മതത്തോടെയും ആണെന്നു ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ.ജില്ലയിലെ ക്വാറി, ക്രഷർ, മണൽ, മയക്കുമരുന്ന് സംഘങ്ങളെ സഹായിക്കാൻ നടത്തിയ ശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിപിഎം ഭരണത്തിൽ മന്ത്രിയുടെയും ജില്ലാ നേതൃത്വത്തിന്റെയും ഒത്താശയോടെ ജില്ലയിൽ മാഫിയാ സംഘങ്ങൾ തഴച്ചുവളരുകയാണ്. ഇവർക്ക് സംരക്ഷണകവചം ഒരുക്കാനും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പാറമടകളും ക്രഷർ യൂണിറ്റുകളും ഉള്ള ജില്ല എന്ന നിലയിൽ അവരിൽനിന്നു മാസപ്പടി ശേഖരിച്ച് ജില്ലയിലെയും സംസ്ഥാനത്തെയും ബന്ധപ്പെട്ട ഭരണകക്ഷി നേതാക്കൾക്ക് നൽകുന്നതിനുമാണ് നിരവധി ആരോപണങ്ങൾക്ക് വിധേയനും കളങ്കിതനുമായ ഐപിഎസ് ഓഫീസറെ ജില്ലാ പോലീസ് മേധാവിയായി നിയമിച്ചതെന്നും ഡിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തി.