മധുവിന്‍റെ പൂന്തോട്ടത്തിലും നൂറുമേനി വിളവെടുപ്പ്
Sunday, September 15, 2024 3:22 AM IST
ചെന്നീര്‍ക്കര: പരീക്ഷണം എന്ന നിലയില്‍ ആദ്യമായി നടത്തിയ പൂക്കൃഷിയില്‍ മികച്ച വിളവ് ലഭിച്ച സന്തോഷത്തിലാണ് ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തംഗം എം.ആര്‍. മധു. ഓണക്കാലത്ത് ചെന്നീര്‍ക്കരയിലെയും സമീപ പഞ്ചായത്തുകളിലെയും അത്തപ്പൂക്കളങ്ങളില്‍ ഇത്തവണ നിറഞ്ഞത് മധുവിന്‍റെ പൂന്തോട്ടത്തില്‍നിന്നുള്ള പൂക്കളാണ്.

രണ്ടര ഏക്കര്‍ സ്ഥലത്താണ് ചെന്നീര്‍ക്കര 12 ാം വാര്‍ഡ് അംഗം മനോഹരമായ പൂന്തോട്ടം ഒരുക്കിയത്. മഞ്ഞയും ചുവപ്പും ജമന്തിപ്പൂക്കളും വാടാമുല്ല ചെടികളുമാണ് മധുവിന്‍റെ പൂന്തോട്ടത്തെ മനോഹരമാക്കിക്കൊണ്ട് പൂവിട്ടു നില്‍ക്കുന്നത്. തന്‍റെ വാര്‍ഡിനെ തരിശ് രഹിതമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഗ്രാമപഞ്ചായത്തംഗത്തിന്‍റെ പുഷ്പക്കൃഷി.


40 വര്‍ഷമായി തരിശായി കിടന്ന ഭൂമിയില്‍ ആദ്യമായി കൃഷിയിറക്കിയപ്പോള്‍ ചില പ്രതിസന്ധികളും ഉണ്ടായതായി മധു പറഞ്ഞു. ഇരുപതിനായിരം ചെടികള്‍ നട്ടെങ്കിലും കീടബാധയെത്തുടര്‍ന്ന് 14,000 ചെടികള്‍ മാത്രമാണ് അവശേഷിച്ചത്. ഒരു ചെടിയില്‍നിന്നും ശരാശരി അരക്കിലോ പൂവ് ലഭിച്ചതായും മധു പറയുന്നു. മധുവിന്‍റെ പുക്കൃഷിയെപ്പറ്റി അറിഞ്ഞ് നിരവധി ആളുകളാണ് പൂന്തോട്ടം കാണാനും പൂക്കള്‍ വാങ്ങാനുമായി എത്തുന്നത്.