കണ്ണൂര്‍: കുവൈറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച കണ്ണൂര്‍ കുറുവ സ്വദേശിയായ കെ. അനീഷ് കുമാറി(56) ന് ജന്മനാട് കണ്ണീരോടെ വിടയേകി. വെള്ളിയാഴ്ച കണ്ണൂരിലെത്തിച്ച് എകെജി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ എട്ടോടെ കരാറിനകം ബാങ്ക് ഹെഡ് ഓഫീസിനു സമീപം പൊതുദർശനത്തിന് വച്ചപ്പോഴും തുടർന്ന് വീട്ടിലെത്തിച്ചപ്പോഴും സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ അന്ത്യോപചാരം അർപ്പിക്കാനെത്തി.
കുറുവയിലെ വീട്ടിലും പരിസര പ്രദേശങ്ങളിലും അനീഷ് കുമാറിനെ അവസാനമായി ഒരു നോക്കു കാണാൻ രാവിലെ മുതൽ തന്നെ വൻ ജനാവലി എത്തിയിരുന്നു. വീട്ടിൽ എത്തിച്ച മൃതദേഹത്തിൽ ഭാര്യയും മക്കളും ബന്ധുക്കളും അന്ത്യോപചാരമർപ്പിച്ച ശേഷം 11.10 ഓടെയാണ് സംസ്കാരത്തിനായി പയ്യാന്പലം ശ്മശാനത്തിലേക്ക് കൊണ്ടു പോയത്. പയ്യാന്പലം ശ്മശാനത്തിലും നിരവധി പേർ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
തുടർന്ന 11.30 ഓടെ സംസ്കാരം നടത്തി. നിയുക്ത എംപി കെ. സുധാകരൻ, ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, സിറ്റി പോലീസ് കമ്മീഷണർ ആർ. അജിത് കുമാർ, മേയർ മുസ്ലിഹ് മഠത്തിൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ മാർട്ടിൻ ജോർജ്, എ.പി. അബ്ദുള്ളക്കുട്ടി, കെ.പി. സഹദേവൻ, എൻ. ചന്ദ്രൻ, എൻ. ഹരിദാസ്, അബ്ദുൾ കരീം ചേലേരി, മുൻ മേയർ ടി.ഒ. മോഹനൻ, പി.കെ. കൃഷ്ണദാസ്, കെ.എ. ലത്തീഫ്, കെ. പ്രമോദ്, സി. സമീർ, എം.പി. മുഹമ്മദലി, സിയാദ് തങ്ങൾ എന്നിവർ അന്ത്യോപചാരം അർപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർക്കായി പുഷ്പചക്രം സമർപ്പിച്ചു. 25 വര്‍ഷത്തിലേറെയായി അനീഷ് പ്രവാസിയായിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ സ്ഥിരതാമസമാക്കണമെന്ന് പറഞ്ഞ് കഴിഞ്ഞ മാസം 16നാണ് അവധി കഴിഞ്ഞ് അനീഷ് കുവൈറ്റിലേക്ക് മടങ്ങിയത്. മംഗഫില്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു. ഒരാഴ്ച മുമ്പാണ് പുതിയ സ്ഥാപനത്തിലേക്ക് മാറിയത്.