കല്ലടിക്കോട്: ചെറിയൊരു ഇടവേളയ്ക്കുശേഷം കല്ലടിക്കോടൻ മലയോരമേഖലയിൽ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുകയും കർഷകനെ ആക്രമിക്കുകയും ചെയ്തു. ചുള്ളിയാംകുളം മാളിയേക്കൽ ജോഷിയെ ആണ് കാട്ടാന ആക്രമിച്ചത്. കാട്ടാനയുടെ അടികൊണ്ട് നിലത്തു വീണ ജോഷി ഉരുണ്ട് മാറി രക്ഷപ്പെടുകയായിരുന്നു. കാലിനു പരിക്കേറ്റ ജോഷി ചികിത്സയിലാണ്.
കരിമല, ചെറുമല, പാങ്ങ്, മേലേപ്പയ്യാനി, വേട്ടെക്കര, കൂമൻകുണ്ട്, മുണ്ടനാട് ഭാഗങ്ങളിൽ കാട്ടാനകൾ കൃഷിയിടത്തിൽ ഇറങ്ങുന്നതും കൃഷികൾ നശിപ്പിക്കുന്നതും സ്ഥിരമാണ്.
മുണ്ടൂർ പഞ്ചായത്തിലെ കയ്യറമുതൽ തച്ചമ്പാറ പഞ്ചായത്തിലെ കുണ്ടംപൊട്ടി, വട്ടപ്പാറ വരെയുള്ള 40 കിലോ മീറ്ററോളം വരുന്ന മലയോര മേഖലയിലാണ് വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമായിട്ടുള്ളത്.
മീൻവല്ലം കല്ലുപാലം സാജൻ കെ.ജോണിന്റെ ഉടമസ്ഥതയിലുള്ള ക്യഷി ഭൂമിയിലാണ് വെള്ളിയാഴ്ച രാത്രിയിൽ കാട്ടാനക്കൂട്ടം വിളയാടിയത്. ഏഴുവർഷം വളർച്ചയെത്തി ടാപ്പിംഗ് നടന്നു വരുന്ന റബർ മരങ്ങളാണ് നശിപ്പിക്കപ്പെട്ടതിൽ അധികവും. ഇന്നലെ രാവിലെ തോട്ടത്തിലെത്തിയ തൊഴിലാളികൾ കാണുന്നത് ആനകൾ റബറിന്റെ തൊലി കുത്തിപ്പൊളിച്ച് തിന്ന നിലയിലാണ്. തൊലി നഷ്ടപ്പെട്ട മരങ്ങൾ ആദായത്തിനുപകരിക്കുംവിധം പൂർവസ്ഥിതിയിലെത്തില്ലെന്ന് കർഷകർ പറയുന്നു. പത്തോളം വരുന്ന കാട്ടാനക്കൂട്ടം പ്രദേശത്ത് തമ്പടിക്കുന്നത് കർഷകരെ ഏറെ ആശങ്കയിലാക്കിയിരിക്കുകയാണ്.
കൃഷിക്കും മനുഷ്യ ജീവനും ഭീഷണിയാകും വിധം കാട്ടാന ശല്യം വർധിക്കുന്നതിനെതിരെ ശക്തമായ ജനകീയ സമരങ്ങളിലേയ്ക്ക് കടക്കുവാനുള്ള കൂടിയാലോചനയിലാണ് പ്രദേശവാസികൾ.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ആയിരത്തോളം വാഴകളും നൂറുകണക്കിന് തെങ്ങ്, കമുക്, പ്ലാവ്, മാവ് തുടങ്ങിയവയും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
രണ്ടു കോടിയോളം രൂപയുടെ നഷ്ടം കർഷകർക്കുണ്ടായിട്ടുണ്ട്. കാട്ടാനകളെ പേടിച്ച് റബർ തോട്ടങ്ങളിൽ പണിയെടുക്കാനോ, പ്ലാസ്റ്റിക് കവർ ഇടാനോ കർഷകർ മടിക്കുകയാണ്. വൈകുന്നേരങ്ങളിൽ സ്കൂൾ വിട്ടു വരുന്ന കുട്ടികളെ മൂന്നേക്കറിൽ നിന്ന് രക്ഷിതാക്കൾ കൂട്ടികൊണ്ടു പോകുകയാണ്. കാട്ടാനകൾക്കു പുറമെ പുലി, കടുവ, മാൻ, കുരങ്ങ്, കേഴ, മയിൽ തുടങ്ങിയവയും കൃഷികൾ നശിപ്പിക്കുന്നുണ്ട്.
വനത്തോട് ചേർന്ന് കിടക്കുന്ന ഈ കൃഷിയിടങ്ങളിൽ സൗരോർജ വേലി ഉണ്ടെങ്കിലും അവ പ്രവർത്തനക്ഷമമല്ല. കാട്ടാനകൾ കമ്പി വേലിയിലേക്ക് മരങ്ങൾ തള്ളിയിട്ട് വൈദ്യുതി ബന്ധം വിച്ഛേദിച്ച് കൃഷിയിടത്തിലേക്ക് കടക്കുകയാണ് ചെയ്യുന്നത്. രാത്രി മാത്രം കൃഷിയിടങ്ങളിൽ എത്തിയിരുന്ന കാട്ടാനകൾ പകലും ജനവാസ മേഖലയിലേയ്ക്ക് എത്തുന്നതും വീടുകൾക്കു സമീപം വന്ന് കെട്ടിടങ്ങൾ തകർക്കുന്നതും പ്രദേശത്ത് ഭീതി പരത്തിയിട്ടുണ്ട്.
വനാതിർത്തിയിൽ കിടങ്ങുകൾ നിർമിക്കുകയും സോളാർ വേലികൾ സ്ഥാപിച്ച് സമീപത്തെ കർഷകരെ അതിന്റെ പരിചരണം ഏൽപ്പിക്കുകയും ചെയ്യണമെന്നാണ് കർഷകരുടെ ആവശ്യം.