ഇസ്രയേൽ തുടക്കം മാത്രമാണെന്നും യഹൂദരും ക്രിസ്ത്യാനികളും ഇല്ലാത്ത ലോകമാണ് ലക്ഷ്യമെന്നും പ്രഖ്യാപിക്കുന്ന ഹമാസിനെ വിമോചനപ്പോരാളികളായി കാണാൻ താത്പര്യപ്പെടുന്നവർ പലസ്തീൻ കഴിഞ്ഞാൽ ഏറ്റവും കൂടുതലുള്ളത് കേരളത്തിലായിരിക്കും.
തീവ്രവാദത്തെ വെറുക്കാൻ നമ്മെ പ്രേരിപ്പിക്കുന്നതു മനുഷ്യത്വമാണ്. തീവ്രവാദ വിരുദ്ധതയുടെ പേരിലുള്ള ഹിംസയെ വെറുക്കുന്നതും അതേ മനുഷ്യത്വത്താലാണ്. ഇസ്ലാമിക തീവ്രവാദ സംഘടനയായ ഹമാസ് നടത്തിയ കൂട്ടക്കൊലയ്ക്ക് ഇസ്രയേൽ നടത്തിയ തിരിച്ചടിയിൽ 32,000-ത്തിലധികം മനുഷ്യർ മരിച്ചെന്നാണ് പലസ്തീൻ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.
അതിൽ 13,000പേർ കുട്ടികളാണ്. ഈ യുദ്ധം എന്തിനാണെന്നുപോലും അറിയില്ലാതിരുന്ന കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ ലോകത്തിന്റെ നൊന്പരമാണ്. പക്ഷേ, ഹമാസിന്റെ തീവ്രവാദ മനസിനെയോ ഇസ്രയേലിന്റെ പകയെയോ അതു സ്പർശിക്കുന്നില്ല. അവർ “വെള്ള പുതപ്പിച്ചു’’ കിടത്തിയവർ മാത്രമല്ല, വെള്ളത്തിനും ഭക്ഷണത്തിനും വസ്ത്രത്തിനും വേണ്ടി ഗാസയിൽ അലയുന്നവരും ലോകത്തെ വിളിച്ചുണർത്താൻ ശ്രമിക്കുന്നുണ്ട്.
ഹമാസിനെ നശിപ്പിക്കാതെ പിൻവാങ്ങില്ലെന്ന ഇസ്രയേൽ നിലപാടും ബന്ദികളെ കൈമാറാൻ ഹമാസ് തയാറാകാത്തതും സമാധാനചർച്ചകളെ പരാജയപ്പെടുത്തുകയാണ്. ബന്ദികളിൽ 100 പേരാണ് ഇനി ജീവനോടെയുള്ളത്. ഹമാസ് ബന്ദികളാക്കിയിരിക്കുന്ന തങ്ങളുടെ 40 പൗരന്മാർക്കു പകരം 700 പലസ്തീൻ തടവുകാരെ വിട്ടുകൊടുക്കാമെന്നു ഖത്തറിലെ ദോഹയിൽ നടന്ന സമാധാനചർച്ചയിൽ ഇസ്രയേൽ സമ്മതിച്ചിട്ടുണ്ടെന്നാണ് രണ്ടു ദിവസം മുന്‍പ് സിഎൻഎൻ റിപ്പോർട്ട് ചെയ്തത്.
സിഎൻഎൻ അനലിസ്റ്റ് ബറാക് ഡേവിഡിന്റെ റിപ്പോർട്ടനുസരിച്ച്, ഇസ്രയേൽ മോചിപ്പിക്കാമെന്നു സമ്മതിച്ചിരിക്കുന്ന തടവുകാരിൽ 100 പേർ ഇസ്രയേൽ പൗരന്മാരെ കൊന്നതിനു ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നവരാണ്. ദോഹയിലെ ഹമാസ് പ്രതിനിധികൾ, ഈ നിബന്ധനകൾ ഹമാസ് നേതാവ് യാഹ്യ സിൻവാറിനെ അറിയിച്ചു സമ്മതം വാങ്ങിയ ശേഷമേ ബാക്കി പറയാനാകൂ.
ഭൂമിക്കടിയിൽ 100 അടി താഴ്ചയിലുള്ള സുരക്ഷിതകേന്ദ്രത്തിലാണ് സിൻവാർ ഇപ്പോഴുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇസ്രയേലിന്റെ ആക്രമണത്തെ അപലപിക്കുന്നവർ, സ്വന്തം ജനങ്ങളുടെ നാശം കണ്ടിട്ടും ബന്ദികളെ വിട്ടുകൊടുക്കാൻ മടിക്കുന്ന ഹമാസിനെ കണ്ടില്ലെന്നു നടിക്കുകയാണ്.
പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഇസ്രയേൽ-പലസ്തീൻ യുദ്ധം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. 1948ൽ ആധുനിക ഇസ്രയേൽ നിലവിൽ വരുന്നതിനുമുന്പുള്ള യുഎന്നിന്റെ ദ്വിരാഷ്ട്ര പരിഹാരം പലസ്തീൻ തള്ളിക്കളഞ്ഞതോടെ ഇസ്രയേൽ നിലവിൽ വന്നു. ഇപ്പോഴും പ്രായോഗികമായ പരിഹാരമായി നിർദേശിക്കപ്പെടുന്നത് ഇരുകൂട്ടർക്കും സ്വതന്ത്ര രാഷ്ട്രങ്ങൾ എന്നതാണ്.
പക്ഷേ, ജറൂസലെമിന്റെ കാര്യത്തിലുൾപ്പെടെ പഴയ കരാർ അതേപടി അംഗീകരിക്കാൻ ഇസ്രയേൽ തയാറല്ല. കൂടുതൽ പലസ്തീൻ പ്രദേശങ്ങളിലേക്ക് അവർ കടന്നുകയറ്റം നടത്തിയിട്ടുമുണ്ട്. അതായത്, പ്രശ്നപരിഹാരം കൂടുതൽ സങ്കീർണമായിക്കഴിഞ്ഞു. കഴിഞ്ഞ ഒക്ടോബർ ഏഴിന് ഹമാസ് ഭീകരർ ഇസ്രയേലിൽ കടന്നുകയറി 1200 പേരെ കൊല്ലുകയും 250 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതിനെ തുടർന്നാണ് ഇസ്രയേൽ ഇപ്പോഴത്തെ തിരിച്ചടി തുടങ്ങിയത്.
താത്കാലിക വെടിനിർത്തലല്ലാതെ, ഹമാസ് എന്ന ഇസ്ലാമിക ഭീകരസംഘടനയെ പലസ്തീനിന്റെ ഭരണമേൽപ്പിച്ചു ശാശ്വത പരിഹാരമുണ്ടാക്കുന്നതിൽ ഇസ്രയേൽ ഉൾപ്പെടെ പല രാജ്യങ്ങൾക്കും വിയോജിപ്പുണ്ട്. ഇസ്രയേൽ തുടക്കം മാത്രമാണെന്നും യഹൂദരും ക്രിസ്ത്യാനികളും ഇല്ലാത്ത ലോകമാണ് ലക്ഷ്യമെന്നും പ്രഖ്യാപിക്കുന്ന ഹമാസിനെ വിമോചനപ്പോരാളികളായി കാണാൻ താത്പര്യപ്പെടുന്നവർ പലസ്തീൻ കഴിഞ്ഞാൽ ഏറ്റവും കൂടുതലുള്ളത് കേരളത്തിലായിരിക്കും.
ലോകം മുഴുവൻ തങ്ങളുടെ നിയമത്തിനു കീഴിൽ വരുമെന്നുമാണ് ഹമാസ് കമാൻഡർ മഹ്മൂദ് അൽ സഹർ പ്രഖ്യാപിച്ചത്. ഹമാസിന്റെ മുഴുവൻ പേര് “ഹർക്കത്ത് അൽ മുഖവാമ അൽ ഇസ്ലാമിയ’’ എന്നാണ്. അതിനർഥം പലസ്തീൻ വിമോചന മുന്നേറ്റമെന്നല്ല, ഇസ്ലാമിക പ്രതിരോധ മുന്നേറ്റമെന്നാണ്. ഇത്തരമൊരു പ്രസ്ഥാനത്തെ അയലത്തു വച്ചുകൊണ്ടിരിക്കാൻ ഇസ്രയേലെന്നല്ല ലോകത്തൊരു രാജ്യവും തയാറാകില്ല.
ഇസ്രയേലിന്റെ ക്രൂരതകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവിടുന്നവർ, ഹമാസ് ഇസ്രയേൽ വനിതകളോട് ഒക്ടോബർ ഏഴിനും തുടർന്നും നടത്തിയ ലൈംഗികപീഡനങ്ങളെക്കുറിച്ച് പറയുന്നില്ല. അതിനു മതിയായ തെളിവുകളുണ്ടെന്ന് യുഎന്‍ സ്പെഷല്‍ റെപ്രസെന്റേറ്റീവ് ഓണ്‍ സെക്ഷ്വൽ വയലന്‍സ് ഇന്‍ കോണ്‍ഫ്ളിക്ട് പ്രമില പാറ്റേണിന്റെ റിപ്പോര്‍ട്ടിലുണ്ട്.
ഇപ്പോഴും ബന്ദികളെ ലൈംഗികമായി ആക്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കൊല്ലുന്നതിനു മുന്‍പ് സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കി. സ്ത്രീകളുടെ മൃതദേഹത്തിൽ പോലും അതിക്രമം കാണിച്ച സംഭവങ്ങളും പ്രമിലയുടെ റിപ്പോർട്ടിലുണ്ട്. തിരിച്ചടി ഭയാനകമായിരിക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഒക്ടോബർ ഏഴിനു ഹമാസ് ഇസ്രയേലിൽ ആക്രമണം അഴിച്ചുവിട്ടത്.
സ്വന്തം ജനങ്ങളെ ഇരകളാകാൻ വിട്ടുകൊടുത്തുകൊണ്ട് ഹമാസ് ഭീകരർ ഒളിത്താവളങ്ങളിലേക്കു കയറുകയും ചെയ്തു. ഗാസയിലെ മനുഷ്യക്കുരുതി ലോകത്തിന്റെ കണ്ണുകളെ ഈറനാക്കുന്നുണ്ടെങ്കിലും ഹമാസിന്റെ നിലപാടുകൾ സംശയകരമാണ്. ഇത്രയേറെ പലസ്തീനികൾ കൊല്ലപ്പെട്ടിട്ടും ബന്ദികളെ വിട്ടുകൊടുത്ത് കൂടുതൽ ദുരിതം ഒഴിവാക്കാൻ ഹമാസ് തയാറായിട്ടില്ല.
യുഎൻ ഉൾപ്പെടെ ലോകത്തിന്റെ അഭ്യർഥനകളെയെല്ലാം കാറ്റിൽ പറത്തി ഇസ്രയേൽ നടത്തുന്ന ഏകപക്ഷീയമായ കൊലപാതകങ്ങളെ ന്യായീകരിക്കാന്‍ ആവില്ല. ഒക്ടോബർ ഏഴിലെ ആക്രമണം പലസ്തീനിൽ എന്തും ചെയ്യാൻ തങ്ങൾക്കു കിട്ടിയ ലൈസൻസാണെന്ന മട്ടിലാണ് ഇസ്രയേലിന്റെ ആക്രമണം. അതിലൂടെ ഇസ്രയേൽ സുരക്ഷിതമാകുമോ, കൂടുതൽ അരക്ഷിതമാകുമോ എന്നതു കാണാനിരിക്കുന്നതേയുള്ളൂ.
ഇസ്ലാമിക ഭീകരപ്രസ്ഥാനങ്ങളുടെ ലക്ഷ്യവും ലക്ഷണവുമുള്ള ഹമാസിനെ വെള്ളപൂശിക്കൊണ്ടുള്ള ഒരു പരിഹാരവും ഇസ്രയേൽ-പലസ്തീൻ പ്രശ്നത്തിൽ ഉണ്ടാകില്ലെന്നുള്ളതാണ് യാഥാർഥ്യം. ഇസ്രയേലിലായാലും പലസ്തീനിലായാലും ഓരോ മരണവും മനുഷ്യത്വത്തിന്റെ ശ്രദ്ധയെ ക്ഷണിക്കുന്നു.
പക്ഷേ, മനുഷ്യത്വവും മനുഷ്യാവകാശവും രാഷ്ട്രീയ താത്പര്യങ്ങളുടെ മൂശയിൽ വാർത്തെടുത്ത പക്ഷപാതപരമായ വ്യാജബിംബങ്ങളല്ലെങ്കിൽ നമുക്ക് ഇവിടെ അവസാനിപ്പിക്കാനാവില്ല. ഇരകളെക്കുറിച്ചുള്ള വാർത്തകളും കഥകളും കവിതകളും പലസ്തീനിൽ തുടങ്ങി പലസ്തീനിൽ അവസാനിക്കുന്നുമില്ല; പറയാൻ ബാക്കിയുണ്ട്.