ക്രിമിനൽവത്കരിക്കപ്പെട്ട രാഷ്ട്രീയം ഏതൊരു നാടിനും അപമാനമാണ്. സാധാരണക്കാർക്ക് ഒരു നീതിയും രാഷ്ട്രീയക്കാർക്ക് മറ്റൊരു നീതിയും എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്കു വിരുദ്ധവുമാണ്
ജനപ്രതിനിധികളുടെ ക്രിമിനൽ കേസുകൾ സംബന്ധിച്ച രണ്ട് വിധികളാണ് കഴിഞ്ഞദിവസം സുപ്രീംകോടതിയിൽനിന്നുണ്ടായത്. ഒന്ന് ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ ക്രിമിനൽ കേസുകളുടെ വിശദാംശങ്ങൾ പരസ്യപ്പെടുത്തുന്നതിൽ വീഴ്ചവരുത്തിയതിന് എട്ടു രാഷ്ട്രീയ പാർട്ടികൾക്ക് പിഴയിട്ടതാണ്. മറ്റൊന്ന് എംപിമാരും എംഎൽഎമാരും പ്രതികളായുള്ള ക്രിമിനൽ കേസുകൾ പിൻവലിക്കാൻ ഹൈക്കോടതികളുടെ അനുമതി വേണമെന്നതും. സുപ്രീംകോടതി 2020 ഫെബ്രുവരി 13ന് പുറപ്പെടുവിച്ച വിധിയെത്തുടർന്നാണ് ഇലക്ഷൻ കമ്മീഷൻ സ്ഥാനാർഥികൾ ക്രിമിനൽ കേസുകളുടെ വിശദാംശങ്ങൾ പരസ്യപ്പെടുത്തണമെന്ന് ഉത്തരവിട്ടത്. എന്നാൽ ഇതിനുശേഷം നടന്ന ബിഹാർ തെരഞ്ഞെടുപ്പിൽ ഈ ഉത്തരവ് പാലിക്കാതിരുന്നതിനാണ് സിപിഎമ്മിനും എൻസിപിക്കും അഞ്ചുലക്ഷം രൂപ വീതവും ബിജെപി, കോൺഗ്രസ്, ആർജെഡി, സിപിഐ, ജെഡിയു, എൽജെപി എന്നീ പാർട്ടികൾക്ക് ഓരോ ലക്ഷം വീതവും പിഴയിട്ടത്.
2015ൽ കേരള നിയമസഭയിൽ എംഎൽഎമാർ കാട്ടിയ അതിക്രമം സംബന്ധിച്ച കേസുകൾ പിൻവലിക്കാൻ കേരളസർക്കാർ നടത്തിയ ശ്രമം തടഞ്ഞ സുപ്രീംകോടതി എംപിമാരും എംഎൽഎമാരും പ്രതികളായുള്ള ക്രിമിനൽ കേസുകൾ പിൻവലിക്കാൻ ഹൈക്കോടതികളുടെ അനുമതി വേണമെന്ന് വ്യക്തമായ ഉത്തരവാണു നൽകിയിരിക്കുന്നത്. ജനപ്രതിനിധികളുടെ ക്രിമിനൽ പശ്ചാത്തലത്തെ അതീവഗൗരവത്തിലാണ് സുപ്രീംകോടതി കാണുന്നത് എന്നാണ് ഈ വിധികൾ വ്യക്തമാക്കുന്നത്. നിയമനിർമാണം നടത്തേണ്ടവർ സംശുദ്ധരാകണമെന്ന പരമോന്നത നീതിപീഠത്തിന്റെ കാഴ്ചപ്പാട് എന്തുകൊണ്ടും പ്രശംസാർഹമാണ്. ക്രിമിനൽ കേസുകളിൽ പ്രതിയായ എംപിമാരുടെയും എംഎൽഎമാരുടെയും എണ്ണം കൂടിവരുമ്പോഴാണ് സുപ്രീംകോടതി കർശന നിലപാട് സ്വീകരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
എംപിമാരുടെയും എംഎൽഎമാരുടെയും പേരിലുള്ള ക്രിമിനൽ കേസുകളിൽ വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയിൽ എത്തിയ പൊതുതാത്പര്യ ഹർജിയിൽ അമിക്കസ് ക്യൂരിയായ മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയ നൽകിയ റിപ്പോർട്ടിൽ എംപിമാരുടെയും എംഎൽഎമാരുടെയും മുൻ എംപിമാരുടെയും എംഎൽഎമാരുടെയും പേരിലുള്ള ക്രിമിനൽ കേസുകളിൽ 2018 മുതൽ 2020 വരെയുള്ള കാലയളവിൽ 17 ശതമാനത്തിന്റെ വർധന ഉണ്ടായതായി ചൂണ്ടിക്കാണിക്കുന്നു. 2018 ഡിസംബറിൽ 4,122 കേസുകളുണ്ടായിരുന്നത് 2020 സെപ്റ്റംബറിൽ 4,859 ആയി വർധിച്ചു. സിറ്റിംഗ് എംപിമാരും എംഎൽഎമാരുമായ 2,556 പേർ ക്രിമിനൽ കേസിൽ പ്രതികളാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 413 കേസുകൾ ജീവപര്യന്തം ശിക്ഷ കിട്ടാവുന്നവയാണ്. 174 പേർ സിറ്റിംഗ് എംപിമാരോ എംഎൽഎമാരോ ആണ്.
നിലവിലെ ലോക്സഭയിലേക്ക് 2019ൽ തെരഞ്ഞെടുക്കപ്പെട്ടവരിൽ 233 എംപിമാർ തങ്ങളുടെ പേരിൽ ക്രിമിനൽ കേസുകളുണ്ടെന്നു വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിൽ എല്ലാ പാർട്ടിക്കാരും ഉണ്ട് എന്നതാണ് അവസ്ഥ. സംസ്ഥാന നിയമസഭാംഗങ്ങളുടെ സ്ഥിതിയും വിഭിന്നമല്ല. ഉത്തർപ്രദേശിൽ എംഎൽഎമാരും മുൻ എംഎൽഎമാരുമായ 1,217 പേരാണ് ക്രിമിനൽ കേസ് പ്രതികൾ. രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന കേസുകൾ മാത്രമല്ല ഇവയെന്നതാണ് മറ്റൊരു വസ്തുത. അഴിമതി, സാമ്പത്തിക തട്ടിപ്പ്, ആയുധനിയമ ലംഘനം, പൊതുമുതൽ നശിപ്പിക്കൽ, മാനനഷ്ടം, വഞ്ചന, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പ്രതികളായവർ നിരവധിയുണ്ട്. ഇത്തരത്തിലുള്ള ക്രിമിനൽ കേസുകൾ വിചാരണ കൂടാതെ പിൻവലിക്കാൻ സംസ്ഥാന സർക്കാരുകൾ ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നു. ഭരണകക്ഷിക്കാർക്കായിരിക്കും ഇതിന്റെ ആനുകൂല്യം കൂടുതൽ കിട്ടുന്നത്.
ക്രിമിനൽവത്കരിക്കപ്പെട്ട രാഷ്ട്രീയം ഏതൊരു നാടിനും അപമാനമാണ്. സാധാരണക്കാർക്ക് ഒരു നീതിയും രാഷ്ട്രീയക്കാർക്ക് മറ്റൊരു നീതിയും എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്കു വിരുദ്ധവുമാണ്. എന്നാൽ നിർഭാഗ്യവശാൽ രാജ്യത്താകമാനം രാഷ്ട്രീയക്കാർ നിയമങ്ങൾക്കെല്ലാം അതീതരാണെന്ന മട്ടിലാണ് പെരുമാറുന്നത്. പ്രത്യേകിച്ച് ഭരണപക്ഷ നേതാക്കൾ. തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ ജനങ്ങളുടെ മേൽ യജമാനത്വം അടിച്ചേൽപ്പിക്കാനാണ് മിക്ക ജനപ്രതിനിധികളും ശ്രമിക്കുന്നത്. പല ജനപ്രതിനിധികളുടെയും നേതാക്കളുടെയും സംസാരത്തിൽ പോലും ഇതു പ്രകടമാണ്. പോലീസും സർക്കാർ ഉദ്യോഗസ്ഥരും ഭരണനേതൃത്വത്തോട് പരിധിവിട്ടു വിധേയപ്പെടുകയും ചെയ്യുന്നു. പുറമേ ഭിന്നത പ്രകടിപ്പിക്കുമ്പോഴും രഹസ്യമായ അന്തർധാരയിൽ പരസ്പരം സഹായിക്കുന്ന പ്രവണതയും രാഷ്ട്രീയപാർട്ടികളിൽ ഏറിവരികയാണ്. കാരണം തെരഞ്ഞെടുപ്പിൽ ജയിക്കാൻ ആദർശമല്ല അടവുകളാണ് രാഷ്ട്രീയത്തിൽ വേണ്ടത്. അതിനാൽ ഇന്നത്തെ ശത്രുവിനെ നാളെ മിത്രമാക്കാൻ ഈ അന്തർധാരകൾ സഹായിക്കും.
ഇന്ത്യൻ രാഷ്ട്രീയത്തിൽ മൂല്യങ്ങൾ സംരക്ഷിക്കാൻ നേതാക്കൾ പരാജയപ്പെടുന്നിടത്ത് കോടതി മാത്രമാണ് പ്രതീക്ഷ. ചീഫ് ജസ്റ്റീസ് എൻ.വി. രമണയുടെ നേതൃത്വത്തിൽ സുപ്രീംകോടതി സമീപകാലത്തു കൈക്കൊള്ളുന്ന പല തീരുമാനങ്ങളും ശുഭസൂചന നൽകുന്നുമുണ്ട്. അതിനാൽ ജനപ്രതിനിധികളെ സംബന്ധിച്ചുള്ള കോടതിവിധികളുടെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് സംശുദ്ധ രാഷ്ട്രീയത്തിനു കളമൊരുക്കാൻ രാഷ്ട്രീയ പാർട്ടികൾ തയാറാകണം.