Star Chat |
Back to home |
|
ക്ലാര അടിപൊളി വീട്ടമ്മ, ഹന്നയെ ഒരുപാടിഷ്ടം: നിമിഷ സജയൻ |
|
|
മാംഗല്യം തന്തുനാനേന, ഒരു കുപ്രസിദ്ധ പയ്യൻ, ചോല... പേരിലും ഉള്ളടക്കത്തിലും കഥാപാത്രസ്വഭാവങ്ങളിലും അവതരണത്തിലുമൊക്കെ ഒന്നിനൊന്നു വ്യത്യസ്തമായ മൂന്നു ചിത്രങ്ങളാണ് 2018 ന്റെ രണ്ടാംപകുതിയിൽ നിമിഷ സജയന്റെ അഭിനയജീവിതത്തെ അർഥപൂർണമാക്കുന്നത്. ‘ചെന്പൈ- മൈ ഡിസ്കവറി ഓഫ് എ ലെജൻഡ്’ എന്ന ഡോക്യുമെന്ററിയിലൂടെ ദേശീയ പുരസ്കാരം നേടിയ സൗമ്യ സദാനന്ദൻ സംവിധാനം ചെയ്ത കുടുംബചിത്രം ‘മാംഗല്യം തന്തുനാനേന’യിൽ കുഞ്ചാക്കോ ബോബന്റെ നായികയാണു നിമിഷ. മധുപാൽ സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേറ്റിംഗ് ക്രൈം ത്രില്ലർ ‘ഒരു കുപ്രസിദ്ധ പയ്യനി’ൽ ടോവിനോയാണു നിമിഷയുടെ നായകൻ. സനൽകുമാർ ശശിധരന്റെ ‘ചോല’യിൽ ജോജുജോർജിനൊപ്പം കേന്ദ്രകഥാപാത്രത്തെയാണ് നിമിഷ അവതരിപ്പിക്കുന്നത്. നമ്മുടെ ചുറ്റുവട്ടങ്ങളിലെ വീട്ടമ്മമാരുടെ പ്രതിനിധിയായ ക്ലാര(മാംഗല്യം തന്തുനാനേന), തൊഴിലിടത്തിൽ തന്റേതായ വ്യക്തിത്വവും പേരും നിലനിർത്താൻ പോരാടുന്ന ഹന്ന(ഒരു കുപ്രസിദ്ധ പയ്യൻ), ആദ്യന്തം സസ്പെൻസ് നിലനിർത്തുന്ന ‘ചോല’യിലെ കഥാപാത്രം...നിമിഷയെ തേടിവരുന്നതൊക്കെയും മികച്ച വേഷങ്ങൾ. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ആദ്യചിത്രത്തിൽതന്നെ തന്റേതായ ഐഡന്റിറ്റി തെളിയിച്ച യുവ അഭിനേത്രി നിമിഷ സജയന്റെ പുതിയ സിനിമാവർത്തമാനങ്ങളിലേക്ക്.... ‘മാംഗല്യം തന്തുനാനേന’യിൽ എത്തിയത്....? ഡയറക്ടർ സൗമ്യേച്ചി (സൗമ്യ സദാനന്ദൻ)എന്നെ വിളിച്ചു. ഞാൻ പോയി നേരിൽക്കണ്ടു. സ്ക്രിപ്റ്റ് കേട്ടു. ഓകെ ആയി തോന്നി. പിന്നീടാണ് എഗ്രിമെന്റിൽ ഒപ്പിട്ടത്. ടോണി മഠത്തിലാണ് ഈ സിനിമയുടെ രചന നിർവഹിച്ചത്. ഞാൻ ചെയ്തുവന്ന പടങ്ങളിൽ വച്ച് കൊമേഴ്സ്യലാണ് ഈ പടം. തനി കൊമേഴ്സ്യൽ പടം ആദ്യമായിട്ടാണു ചെയ്യുന്നത്. അത്തരത്തിൽ ഈ സിനിമയും വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു. ‘ഈട’യുടെ ഷൂട്ട് കഴിഞ്ഞ് ആദ്യം കമിറ്റ് ചെയ്തത് മധുവേട്ടന്റെ (മധുപാൽ) ‘ഒരു കുപ്രസിദ്ധ പയ്യൻ’ ആണെങ്കിലും ആദ്യം തിയറ്ററുകളിലെത്തുന്നത് പിന്നീടു ചെയ്ത ‘മാംഗല്യം തന്തുനാനേന’യാണ്. ‘മാംഗല്യം തന്തുനേനേന’ എന്ന സിനിമയെക്കുറിച്ച്....? ഈ സിനിമയിൽ ഞാനും ചാക്കോച്ചനും ഭാര്യാഭർത്താക്കന്മാരാണ്. ക്ലാര എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. വീട്ടിൽ ഭാര്യയും ഭർത്താവും തമ്മിലുണ്ടാകുന്ന അടിപിടികൾ, ആ സ്നേഹം, ഇഷ്ടം, ചെറിയ പിണക്കങ്ങൾ... സാധാരണ എല്ലാ വീടുകളിലും സംഭവിക്കുന്ന ചില ചെറിയ ചെറിയ കാര്യങ്ങളാണ് ആ സിനിമയിൽ ഞങ്ങൾ ചെയ്തത്. ഫാമിലി - കോമഡി - എന്റർടെയ്നറാണ്. ഫാമിലിക്കു സന്തോഷിച്ചു കാണാവുന്ന പടം ആയിരിക്കും. ഹസ്ബെൻഡ് - വൈഫ് ഒരുമിച്ചിരുന്നു സിനിമ കാണുകയാണെങ്കിൽ ഇതു നമ്മളാണല്ലോ എന്നു പറഞ്ഞ് അവരിരുന്നു ചിരിക്കും. അങ്ങനെയുള്ള ഒരു സിനിമ. ചാക്കോച്ചനുമായുള്ള അനുഭവങ്ങൾ....? ഏറെ എനർജറ്റിക്കാണ് ചാക്കോച്ചൻ. കളിയും ചിരിയുമൊക്കെയായി ചാക്കോച്ചൻ സെറ്റിൽ വരുന്പോൾത്തന്നെ ഏറെ രസമാണ്. ചാക്കോച്ചൻ നമ്മുടെകൂടെ സെറ്റിലുണ്ടെങ്കിൽ പിന്നെ ബോറടിയൊന്നുമില്ല. റോയ് എന്നാണ് ചാക്കോച്ചന്റെ കഥാപാത്രത്തിന്റെ പേര്. ‘മാംഗല്യം തന്തുനാനേന’യിലെ ക്ലാരയെക്കുറിച്ച്...? ക്ലാര ഒരു അടിപൊളി വീട്ടമ്മയാണ്. ഇതുവരെ ഞാൻ ചെയ്തുവന്ന കഥാപാത്രങ്ങളിൽ ഏറെ വ്യത്യസ്തവും അങ്ങേയറ്റം മാറ്റം ഫീൽ ചെയ്യുന്നതുമായ കഥാപാത്രം. ഭാര്യമാർ ഈ പടം കാണുന്പോൾ ‘അയ്യോ! ഇതു ഞാനാണല്ലോ’ എന്നു പറഞ്ഞു ചിരിക്കും. ക്ലാരയെ അനായാസമായി അവതരിപ്പിക്കാനായി എന്നു തോന്നിയിട്ടുണ്ടോ...? ക്ലാര ചെയ്യുന്ന സമയത്ത് എനിക്ക് ഒരു പ്രശ്നവുമില്ലായിരുന്നു. ക്ലാരയുടെ ചില കാര്യങ്ങൾ നോക്കുന്പോൾ ഞാനിരുന്നു ചിരിക്കും... അയ്യോ! ഈ കൊച്ചെന്താ ഇങ്ങനെയെന്ന്! ആ ഒരു ടൈപ്പാണു ക്ലാര. സൗമ്യ സദാനന്ദൻ എന്ന സംവിധായികയ്ക്കൊപ്പം...? എന്താണു വേണ്ടതെന്ന് സൗമ്യേച്ചിക്കു കൃത്യമായി അറിയാം. നമ്മളെക്കൊണ്ട് അതു നന്നായി ചെയ്യിപ്പിച്ചെടുക്കും. എന്റെ ഒരു മൂത്ത സഹോദരിയെപ്പോലെയാണ് ഇപ്പോൾ സൗമ്യേച്ചി. ഞാൻ എന്റെ സ്വന്തം ചേച്ചിയോട് എങ്ങനെയാണോ പെരുമാറുന്നത് അത്തരത്തിലുള്ള ഒരടുപ്പമായിരുന്നു ഞങ്ങൾ തമ്മിൽ. ‘മാംഗല്യം തന്തുനാനേന’യുടെ സെറ്റിൽ ഇംപ്രോവൈസേഷനുള്ള സാധ്യത എത്രത്തോളമായിരുന്നു...? നമുക്കു നമ്മുടെ സ്പേസ് ഉണ്ടായിരുന്നു. ഇതാണു ചെയ്യേണ്ടതെന്നു സൗമ്യേച്ചി നമ്മളോടു പറയും. പക്ഷേ, നമ്മൾ നമ്മുടേതായ രീതിയിൽ എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്നു സൗമ്യേച്ചി ശ്രദ്ധിച്ചിരുന്നു. നിങ്ങൾ ഇംപ്രോവൈസ് ചെയ്തോളൂ എന്നു പറഞ്ഞ് സൗമ്യേച്ചി ഞങ്ങളെ വിടുമായിരുന്നു. നിങ്ങളു കേറി പെർഫോം ചെയ്തോളൂ എന്നു പറയുന്ന കൂട്ടത്തിലായിരുന്നു സൗമ്യേച്ചി. ‘ഒരു കുപ്രസിദ്ധ പയ്യൻ’ റിയലിസ്റ്റിക് ആണോ...? സെൻസിബിളായ ഒരു റിയലിസ്റ്റിക് സംഭവം മധുവേട്ടന്റെതായ രീതിയിൽ പറയുകയാണ് ഒരു കുപ്രസിദ്ധ പയ്യനിൽ. മധുവേട്ടൻ വീട്ടിൽ വന്നു, സംസാരിച്ചു. എന്നോടു കഥ പറഞ്ഞു. ഇതു ഞാനായി സെലക്ട് ചെയ്ത പടം അല്ല എന്നാണു തോന്നിയത്. കാരണം, മധുച്ചേട്ടൻ വന്നപ്പോൾത്തന്നെ എനിക്ക് ഓകെ ആയിരുന്നു. കാരണം, അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുന്നതു നല്ല അനുഭവം ആയിരിക്കുമെന്ന് അറിയാമായിരുന്നു. ഇൻവെസ്റ്റിഗേറ്റിംഗ് ക്രൈം ത്രില്ലറാണ് ഒരു കുപ്രസിദ്ധ പയ്യൻ. ജീവൻ ജോബ് തോമസിന്റേതാണ് സ്ക്രിപ്റ്റ്. അനുസിത്താരയും ഒരു പ്രധാന വേഷം ചെയ്യുന്നു. ‘ഒരു കുപ്രസിദ്ധ പയ്യ’നിലെ കഥാപാത്രത്തെക്കുറിച്ച്...? ഹന്ന എലിസബത്ത് എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. പഠിത്തമെല്ലാം കഴിഞ്ഞ് ജോലി തേടിപ്പോകുന്ന പെണ്‍കുട്ടിയാണു ഹന്ന. തന്റെ ഫീൽഡിൽ തന്റേതായ വ്യക്തിത്വം രൂപപ്പെടുത്താൻ, പേരു നിലനിലർത്താൻ അവൾക്കു പോരാടേണ്ടിവരുന്നു. പ്രത്യേകിച്ചും അതൊരു പുരുഷകേന്ദ്രീകൃത ഇടമാണെങ്കിൽ സ്ത്രീ എന്ന നിലയിൽ അവൾക്ക് അവിടെ കുറച്ചുകൂടി എതിർ പ്പുകളെ നേരിടേണ്ടിവരും. തന്റേതായ വ്യക്തിത്വം രൂപപ്പെടുത്തണം എന്നുള്ളത് അവളുടെ ആഗ്രഹമാണ്. സ്വന്തമായ പേരും വ്യക്തിത്വവും വേണം എന്നുള്ളത് ഇപ്പോൾ എല്ലാ പെണ്ണുങ്ങൾക്കുമുളള ആഗ്രഹമാണല്ലോ. അങ്ങനെ സ്ട്രഗിൾ ചെയ്യുന്ന കൂട്ടത്തിലാണു ഹന്നയും. ആദ്യ ചിത്രങ്ങളിലെ ശ്രീജ, ഐശ്വര്യ എന്നിവരുമായി ഹന്നയെ താരതമ്യപ്പെടുത്തിയാൽ...? മൂന്നു കഥാപാത്രങ്ങൾക്കും ഒരു സാദൃശ്യവുമില്ല. എല്ലാ പെണ്ണുങ്ങളുടെയും പ്രതിനിധിയായിരുന്നു ശ്രീജ. ശ്രീജ അവളുടെ സ്നേഹത്തിനുവേണ്ടി ഇറങ്ങിപ്പോകുന്നു. പിന്നെ അവൾക്കു ജീവിതപ്രയാസങ്ങളെ നേരിടേണ്ടി വരുന്നു. അമ്മുവും പ്രണയത്തിൽ ആത്മാർഥത കാണിച്ചവളാണ്. അതുകൊണ്ടാണ് അവൾ നന്ദുവിനൊപ്പം ഇറങ്ങിപ്പോയത്. തന്റേതായ പേരുണ്ടാക്കാൻ ഹന്നയും അവളുടെ ജോലിസ്ഥലത്തു സ്ട്രഗിൾ ചെയ്യുന്നു. ഞാൻ ചെയ്ത കഥാപാത്രങ്ങളെല്ലാം സ്ത്രീകളുടെ പ്രതിനിധികളാണ്. ചുറ്റിനുമുള്ള എല്ലാ പെണ്ണുങ്ങളും അഭിമുഖീകരിക്കുന്നതുപോലെയുള്ള ഒരു പോരാട്ടമാണ് ഹന്നയുടേതും. ശ്രീജയായാലും അമ്മുവായാലും ഹന്നയായാലും...ഓരോ കഥാപാത്രവും അവരവരുടേതായ വ്യത്യസ്ത പുലർത്തുന്നവരാണ്. അഭിനയകലയുടെ ഒരു സ്കൂൾ തന്നെയല്ലേ സംവിധായകൻ മധുപാൽ...? ഷൂട്ടിംഗിനിടയിൽ പോലും ഞാൻ മധുവേട്ടനോടു ചില ചോദ്യങ്ങൾ ചോദിക്കുമായിരുന്നു. ചില കാര്യങ്ങൾ അറിഞ്ഞിരിക്കണമെന്നു നമുക്കു തോന്നുമല്ലോ. പഠിക്കാൻ വേണ്ടിയും എനിക്കൊന്ന് അറിയാൻ വേണ്ടിയുമാണ് ഞാൻ ചോദ്യങ്ങൾ ചോദിച്ചിരുന്നത്. സമയമില്ല, ഒന്നു മാറിപ്പോ എന്നൊന്നും പറയാതെ എന്നെ ഇരുത്തി മധുച്ചേട്ടൻ സമയമെടുത്തുതന്നെ അതെനിക്കു നന്നായി പറഞ്ഞുതന്നിരുന്നു. ഒരു ഷോട്ട് വയ്ക്കുന്പോൾത്തന്നെ ചിലപ്പോൾ ഞാൻ ചില സംശയങ്ങൾ ചോദിക്കുമായിരുന്നു. എന്റെ കാരക്ടർ അല്ലെങ്കിൽ പോലും എനിക്കതു പറഞ്ഞുതരും. അതെനിക്ക് ഒരുപാടിഷ്ടമായിരുന്നു. കാരണം, അതൊരു സ്കൂൾ പോലെയായിരുന്നു. നമ്മൾ ചോദ്യങ്ങൾ ചോദിക്കുന്നു. നമ്മളെ മധുച്ചേട്ടൻ അവിടെയിരുത്തി പഠിപ്പിക്കുന്നു. ഹന്ന എന്ന കാരക്ടറിനെക്കുറിച്ച് എന്നെക്കാളും നന്നായി അദ്ദേഹത്തിന് അറിയാമായിരുന്നു. ഹന്നയുടെ തുടക്കം മുതൽ അവസാനം വരെയുള്ള യാത്രയിൽ മധുച്ചേട്ടനും ഒപ്പമുണ്ടായിരുന്നു. നല്ല സ്ട്രോംഗായ കഥാപാത്രം. ഇതുവരെ ചെയ്തതിൽ ഹന്ന എന്ന കഥാപാത്രത്തെ എനിക്ക് ഒരുപാടിഷ്ടമാണ്. ‘ഒരു കുപ്രസിദ്ധ പയ്യൻ’ കമിറ്റ് ചെയ്യുന്നതിനു മുൻപ് സ്ക്രിപ്റ്റ് വായിക്കാൻ അവസരം കിട്ടിയിരുന്നോ..? മധുച്ചേട്ടന്റെ പടം എന്നു കേട്ടപ്പോഴേ എനിക്ക് ഓകെ ആയിരുന്നു. പക്ഷേ, മധുച്ചേട്ടൻ തന്നെയാണ് എനിക്കു സ്ക്രിപ്റ്റ് വായിച്ചുതന്നത്. അതു വായിക്കുന്നതിനിടയിൽ തന്നെ ഹന്ന എന്ന കാരക്ടർ എന്താണെന്ന് ഓരോരോ കാര്യങ്ങൾ പറഞ്ഞുതന്ന് എന്നെ സെറ്റാക്കിയതു മധുച്ചേട്ടൻ തന്നെയാണ്. ടോവിനോയ്ക്ക് ഒപ്പമുള്ള ആദ്യചിത്രം എന്ന രീതിയിൽ...? ടോവിനോയുമായി മുൻപരിചയമില്ലായിരുന്നു. ഏറെ പാവമാണ് ടോവിനോ. ഒപ്പം വർക്ക് ചെയ്യാൻ നമ്മൾ ഏറെ കംഫർട്ടബിൾ ആയിരിക്കും. എത്രയേറെ സിനിമകൾ ചെയ്തിട്ടുള്ള സീനിയർ ആക്ടറാണു ടോവിനോ. പക്ഷേ, ഒരു പ്രശ്നവുമില്ലാതെ ഒന്നിച്ചു വർക്ക് ചെയ്യാനായി. ടോവിനോയുമായി ഒന്നിച്ചു സ്ക്രിപ്റ്റ് ഡിസ്കഷൻ...അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ...? അങ്ങനെയുള്ള ആവശ്യമൊന്നും അവിടെ ഇല്ലായിരുന്നു. എന്റെ കഥാപാത്രവുമായാണ് ഞാൻ കൂടുതലും അടുത്തത്. എനിക്കു കൂടുതൽ കോംബിനേഷനുകൾ വേണുവച്ചനും (നെടുമുടി വേണു) സിദ്ധിക് ഇക്കയുമായും ആയിരുന്നു. വേണുവച്ചനൊപ്പമുള്ള കോംബിനേഷൻ സീനുകളിൽ അദ്ദേഹം എന്നെ ഇംപ്രോവൈസ് ചെയ്യാൻ നോക്കും. ചെറിയ സംഭവമാണെങ്കിലും ഇങ്ങനെ ചെയ്തു നോക്കൂ, നന്നാവും എന്ന് അദ്ദേഹം പറഞ്ഞിരുന്നു. അങ്ങനെ ചെയ്ത ശേഷം ഞങ്ങൾ പരസ്പരം നോക്കി ചിരിക്കും. അതൊക്കെ എനിക്കു വേറെ ഒരുതരം അനുഭവം ആയിരുന്നു. വേണുവച്ചനൊക്കെ സെറ്റിൽ വരുന്പോൾ അവരുടെ ജോലിയിൽ മാത്രം ഒതുങ്ങിനില്ക്കുമെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. പക്ഷേ, അങ്ങനെയൊന്നും ആയിരുന്നില്ല.സിനിമയെക്കുറിച്ചു ഞങ്ങൾ ചർച്ചചെയ്യുമായിരുന്നു. എന്നെ അടുത്തിരുത്തി കുറേ കാര്യങ്ങൾ പഠിപ്പിച്ചു, പറഞ്ഞുതന്നു. മുൻ സിനിമകളെന്നപോലെ ‘ഒരു കുപ്രസിദ്ധ പയ്യനും’ വലിയ ഒരനുഭവം തന്നെയായിരുന്നു; അല്ലേ....? തീർച്ചയായും. ആദ്യമായിട്ടാണ് നെടുമുടി വേണു, സിദ്ധിക് ഇക്ക തുടങ്ങിയ സീനിയർ ആർട്ടിസ്റ്റുകൾക്കൊപ്പം വർക്ക് ചെയ്തത്. അവർ എനിക്കു വേറെ ഒരുതരം സ്കൂൾ ആയിരുന്നു. സിദ്ധിക് ഇക്കയും ആക്ടർ എന്ന നിലയിലുള്ള പലതരം അനുഭവങ്ങൾ എന്നോടു പങ്കുവച്ചിരുന്നു. ഡയലോഗു പറയുന്പോൾ ഈ മോഡുലേഷൻ പിടിക്കണം, ഇങ്ങനെ പറഞ്ഞു നോക്കണം...എന്നിങ്ങനെ പല കാര്യങ്ങളും പറഞ്ഞുതന്നിരുന്നു. അലൻസിയർ, ദിലീഷ് പോത്തൻ..എന്നിവരുമായി തുടർച്ചയായി കോംബിനേഷൻ....? ചാച്ചനും പോത്തേട്ടനും ഈ പടത്തിലുമുണ്ട്. ഇവരുമായി എനിക്കു കോംബിനേഷൻ കിട്ടുന്നുണ്ട്. ചാച്ചനുമൊത്ത് തൊണ്ടിമുതൽ തൊട്ട് നാലു പടം ഒന്നിച്ചു ചെയ്തിട്ടുണ്ട്. മാംഗല്യം തന്തുനാനേനയിലും ചാച്ചനുണ്ട്. ഡയറക്ടർ ആയാലും ആക്ടർ ആയാലും പോത്തേട്ടൻ എനിക്ക് എനർജി ബൂസ്റ്ററാണ്. ‘ഒരു കുപ്രസിദ്ധ പയ്യ’നിൽ വെല്ലുവിളിയായി തോന്നിയത്...? എനിക്കു വേണുവച്ചന്റെയും സിദ്ധിക്ക് ഇക്കയുടെയും കൂടെ പെർഫോം ചെയ്യാനുണ്ടായിരുന്നു. ഇവർ രണ്ടുപേരും കൂടി കേറിയങ്ങു സ്കോർ ചെയ്യും. ഇരുവരും അടിപൊളി പെർഫോമേഴ്സാണ്. നമ്മൾ അവിടെവരെ എത്തില്ലെന്ന് എനിക്കറിയാം. പക്ഷേ, അവരുടെയൊപ്പം എവിടെയെങ്കിലും ഒന്ന് എത്തണ്ടേ. അതായിരുന്നു എന്റെ ഏറ്റവും വലിയ ചലഞ്ച്. ഒരു സീനിൽ വരുന്ന എല്ലാ ആർട്ടിസ്റ്റുകളും നന്നായി പെർഫോം ചെയ്യുന്പോഴാണ് സീൻ കൂടുതൽ നന്നാകുന്നത്. അവർ രണ്ടുപേരുമാണ് എന്നെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തത്. അതായിരുന്നു എന്റെ പ്ലസ് പോയന്റ്. ചിലതൊക്കെ ഞാൻ മറന്നുപോകുന്പോൾ ഇങ്ങനെ ചെയ്യണമെന്ന് വേണുവച്ചൻ വന്നു പറയുമായിരുന്നു. അദ്ദേഹം പെർഫോം ചെയ്യുന്നതു ഞാൻ നോക്കിയിരുന്നു പോയിട്ടുണ്ട്. ഇങ്ങനെ പറഞ്ഞുതരാൻ നമുക്ക് ഒരാളെ കിട്ടുന്പോൾ ഒരുപാടു സന്തോഷമാണ്. എനിക്ക് അഭിനയിക്കാനിഷ്ടമാണ്. ആ അഭിനയത്തെ ആരെങ്കിലും നന്നാക്കാൻ നോക്കുകയാണെങ്കിൽ എനിക്കത് ഒരുപാടിഷ്ടമാണ്. വിമർശനങ്ങളോടുള്ള സമീപനം...? വിമർശനങ്ങളെ ഞാൻ നല്ല രീതിയിലാണു കാണുന്നത്. എന്റെ അഭിനയം കൂടുതൽ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണത്. ഒരു കാര്യം ശരിയായില്ല എന്നു പറയുന്പോൾ അടുത്തതിൽ നമ്മൾ അതു നന്നാക്കാൻ നോക്കും. അത്രേയുള്ളൂ. സോഷ്യൽമീഡിയ കമന്റുകൾ ശ്രദ്ധിക്കാറുണ്ടോ...? പടത്തെക്കുറിച്ചുള്ള കമന്റ്സ് വായിക്കാറുണ്ട്. അത്തരം ഒപ്പീനിയനുകൾ ശ്രദ്ധിക്കാറുണ്ട്. വേറേതരം കമന്റുകൾ നമ്മൾ വായിക്കാറില്ല. എല്ലാ കമന്റ്സും എനിക്കു ശ്രദ്ധിക്കേണ്ട ആവശ്യമില്ലല്ലോ. ആളുകൾ അവരുടെ അഭിപ്രായമല്ലേ എഴുതുന്നത്. ഞാൻ സോഷ്യൽമീഡിയയിൽ എപ്പോഴും സജീവമായി നിൽക്കുന്ന ഒരാളല്ല. എഫ്ബി ഉപയോഗിക്കുന്നതിലും ഇൻസ്റ്റഗ്രാമിൽ ഫോട്ടോ അപ് ലോഡ് ചെയ്യുന്നതിലുമൊക്കെ മാത്രമായി അതു പരിമിതപ്പെടുത്തിയിരിക്കുന്നു. എപ്പോഴും എഫ്ബിയിലിരുന്നു കമന്റുകളൊക്കെ ചെക്ക് ചെയ്യുന്ന കൂട്ടത്തിലല്ല ഞാൻ. എനിക്ക് എന്റേതായ രീതിയിലുള്ള ലൈഫുണ്ട്. അതിൽ ജീവിച്ചുപോകുന്ന കൂട്ടത്തിലാണു ഞാൻ. സനൽകുമാർ ശശിധരന്റെ ‘ചോല’യിൽ അവസരം കിട്ടിയപ്പോൾ...? എനിക്കതു സന്തോഷവാർത്ത ആയിരുന്നു. ‘സെക്സി ദുർഗ’ കാണാൻ പോയപ്പോഴാണു ഞാൻ സനലേട്ടനെ നേരിൽ കണ്ടതും സംസാരിച്ചതും. അതിനുശേഷം ഏതോ ഫെസ്റ്റിവലിനു പോയപ്പോഴാണ് അദ്ദേഹം ‘ഈട’ കണ്ടത്. അതിനുശേഷം എന്നെ വിളിച്ച് ‘പടം കണ്ടു, ഒരുപാടിഷ്ടമായി’ എന്നു പറഞ്ഞു. അതിനു നാലഞ്ചു ദിവസങ്ങൾക്കുശേഷം വീണ്ടും എനിക്കു സനലേട്ടന്റെ കോൾ വന്നു. ഒരു സ്ക്രിപ്റ്റുണ്ടെന്നും വായിച്ചു നോക്കാനും ഓകെയാണെങ്കിൽ നമുക്കു ചെയ്യാമെന്നും പറഞ്ഞു. അതു വായിച്ചപ്പോൾ ഏറെ തീവ്ര സ്വഭാവത്തിലുള്ള കഥാപാത്രമാണെന്നു മനസിലായി. സനലേട്ടന്റെ കൂടെ വർക്ക് ചെയ്യാൻ അവസരം കിട്ടുന്നത് എന്തായാലും ഒരു അനുഭവം തന്നെ ആയിരിക്കുമെന്നു തോന്നി. കാരണം, ഒരു പ്രത്യേക രീതിയിലാണ് ചേട്ടന്റെ വർക്കിംഗ് പാറ്റേണ്‍. അങ്ങനെ ഞാൻ യേസ് പറഞ്ഞു, ഷൂട്ട് തുടങ്ങി. ‘ചോല’യിലെ കഥാപാത്രത്തെക്കുറിച്ച്...? അതിനെക്കുറിച്ച് എനിക്കു വെളിപ്പെടുത്താനാവില്ല. സിനിമയിറങ്ങുന്നതിനു മുന്‍പുപോലും എനിക്കു പറയാൻ പറ്റാത്ത കാരക്ടറായിപ്പോയി അത്. സനലേട്ടൻ ഒരു പ്ലോട്ട് കൊണ്ടുവരുന്നു, ചെയ്യുന്നു. അതിൽ നിന്നു നമ്മൾ മനസിലാക്കിയെടുക്കണം. സനലേട്ടൻ ചെയ്യുന്ന സിനിമകൾ ഓഡിയൻസിന്റെ സിനിമകളാണ്. മുന്‍പു ചെയ്ത ചിത്രങ്ങളിൽ നിന്ന് എത്രത്തോളം വ്യത്യസ്തമായിരുന്നു ‘ചോല’യിലെ അനുഭവങ്ങൾ...? വേറെ അനുഭവം ആയിരുന്നു ചോലയിൽ. റഗുലർ പാറ്റേണിൽ വർക്ക് ചെയ്തുവരുന്ന രീതിയല്ല സനലേട്ടന്റെ കൂടെ വർക്ക് ചെയ്യുന്പോൾ. സാധാരണ സിനിമാസെറ്റുകളിലൊക്കെ ഒപ്പം വർക്ക് ചെയ്യാൻ കുറേ ആൾക്കാരുണ്ടാവും. ചോലയിൽ ഞങ്ങൾ ചെറിയ ഒരു ടീമായിട്ടാണു വർക്ക് ചെയ്തത്. അതൊരു പ്രത്യേകതരം അനുഭവമായിരുന്നു. സനലേട്ടൻ ഒരു കഥാപാത്രത്തെ ഡിഫൈൻ ചെയ്തെടുക്കുന്ന ഒരു രീതിയുണ്ട്. അല്ലെങ്കിൽ ആ കഥാപാത്രത്തെ പടം തീരുന്നതുവരെ കൊണ്ടുപോകുന്ന ഒരു ഫ്ളോയുണ്ട്. അത് അദ്ദേഹത്തിനു കിറുകൃത്യമായി അറിയാം. അതല്ല തനിക്ക് ഇതാണു വേണ്ടത് എന്ന മട്ടിൽ അദ്ദേഹം കൃത്യമായി പറഞ്ഞുതരുമായിരുന്നു. ജോജു ജോർജല്ലേ ‘ചോല’യിൽ നായകൻ...? നായിക - നായകൻ കോണ്‍സപ്റ്റിലുള്ള പടമല്ല ചോല. മൂന്നു പേരുടെ ജീവിതത്തിലെ ഒരു സംഭവമാണു സിനിമ പറയുന്നത്. ജോജു ജോർജും പുതുമുഖം അഖിലുമാണ് മറ്റു വേഷങ്ങളിൽ. തൊടുപുഴ, വാഗമണ്‍ ഭാഗങ്ങളിലായിരുന്നു ചിത്രീകരണം. ജോജു ജോർജുമായി ആദ്യമായിട്ടല്ലേ വർക്ക് ചെയ്യുന്നത്....? മുന്‍പു വർക്ക് ചെയ്തിട്ടില്ലെങ്കിലും ഏതോ ഫങ്ഷനിൽ വച്ചു ഞങ്ങൾ സംസാരിച്ചിട്ടുണ്ടായിരുന്നു. ഇവിടെ വന്നശേഷം ജോജുവേട്ടൻ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയി. ജോജുവേട്ടനു ഭക്ഷണം കഴിക്കാൻ ഏറെ ഇഷ്ടമാണ്. എനിക്കും അങ്ങനെ തന്നെ. ഞങ്ങൾ തട്ടുകടയിലെല്ലാം കയറി ഫുഡ് വാങ്ങി കഴിക്കുമായിരുന്നു. ഏതെങ്കിലും സംവിധായകനോ നടനോ ഒപ്പം വർക്ക് ചെയ്യണം എന്നു പ്രത്യേകമായി ആഗ്രഹിക്കുന്നുണ്ടോ...? എനിക്ക് ഇവിടത്തെ എല്ലാം ഡയറക്ടേഴ്സിന്റെയും ആക്ടേഴ്സിന്റെയും കൂടെ വർക്ക് ചെയ്യണം. മലയാളം ഇൻഡസ്ട്രിയിലെ എല്ലാവരുടെയും കൂടെ വർക്ക് ചെയ്യണം എന്നാണ് ആഗ്രഹം. കാരണം, എല്ലാവരുടെയും കൂടെ വർക്ക് ചെയ്യുന്പോൾ എനിക്കു നല്ലനല്ല കാര്യങ്ങൾ പഠിക്കാൻ കിട്ടുമല്ലോ. എന്റെ ഏറ്റവും വലിയ ആഗ്രഹം നവാസുദീൻ സിദ്ദിഖിയുടെയും അനുരാഗ് കശ്യപിന്റെയും കൂടെ ഒരു പടം വർക്ക് ചെയ്യണം എന്നതാണ്. ‘ഒരു കുപ്രസിദ്ധ പയ്യനി’ൽ മധുപാലിനെ അസിസ്റ്റ് ചെയ്യുന്നതായി വാർത്തകൾ വന്നിരുന്നു. അതു വാസ്തവമാണോ...? അസിസ്റ്റന്റ് ഡയറക്ടറായിട്ടല്ല അത്. എന്റെ ഷോട്ട് കഴിഞ്ഞശേഷം തിരിച്ചുപോയി കാരവാനിൽ ഞാൻ ഒറ്റയ്ക്ക് ഇരിക്കുക എന്നത് ഏറെ ബോറല്ലേ. അപ്പോൾ ഞാൻ ക്ലാപ്പടിച്ചോട്ടെ എന്നു മധുവേട്ടനോടു ചോദിച്ചിരുന്നു. അപ്പോൾ എനിക്ക് അവിടെത്തന്നെ ചുറ്റിക്കറങ്ങാമല്ലോ. അങ്ങനെ ഞാൻ ചെന്നു ക്ലാപ്പടിക്കും. അല്ലെങ്കിൽ മധുച്ചേട്ടന്റെ അടുത്തുചെന്ന് ഇതെന്താ ഇങ്ങനെ അതെന്താ അങ്ങനെ എന്ന മട്ടിൽ ചോദ്യങ്ങൾ ചോദിക്കുമായിരുന്നു. മധുച്ചേട്ടൻ എനിക്ക് സിനിമയെക്കുറിച്ച് ഓരോരോ കാര്യങ്ങൾ പറഞ്ഞുതരുമായിരുന്നു. എനിക്കതു സന്തോഷമായിരുന്നു. അതിനാൽ ഞാൻ മധുച്ചേട്ടന്റെ അടുത്തുനിന്നു മാറില്ലായിരുന്നു. പുതിയതെന്തെങ്കിലും എനിക്കു പഠിക്കാൻ കിട്ടുന്നുണ്ടോ എന്നു നോക്കി ഞാൻ ആ സെറ്റിൽ തപ്പിത്തപ്പി നടക്കുമായിരുന്നു. ആ വാർത്തയ്ക്കു പിന്നിൽ വേറൊന്നുമില്ല. സിനിമ സംവിധാനം ചെയ്യണം എന്നു ചെറുതായെങ്കിലും മോഹമുണ്ടോ...? എന്റെ പ്രായം വച്ചു നോക്കിയാൽ ഞാനിപ്പോൾ കാര്യങ്ങൾ നിരീക്ഷിച്ചു പഠിക്കുന്ന സമയമാണ്. സിനിമ എനിക്ക് ഒരുപാടിഷ്ടമാണ്. അതിനാൽ എനിക്ക് എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണമെന്നൊരു തോന്നലുണ്ട്. വേറൊന്നുമല്ല, എനിക്ക് എല്ലാ കാര്യങ്ങളും അറിയണം. അതു പറഞ്ഞുതരാൻ നമുക്ക് ഒരാളെ കിട്ടുന്പോൾ ഒരുപാടു സന്തോഷമാണ്. മധുച്ചേട്ടൻ അതിനു തയാറായപ്പോൾ ഞാൻ അതു നന്നായി പ്രയോജനപ്പെടുത്തി. അത്രേയുള്ളൂ. തൊണ്ടിമുതലും ദൃക്സാക്ഷിയും മുതൽ ചോല വരെ അഞ്ചു ചിത്രങ്ങൾ. അഭിനേത്രി എന്ന നിലയിൽ സിനിമയിൽ എവിടെയെത്തി...? ഞാൻ എവിടെയുമെത്തിയിട്ടില്ല. ഞാൻ എവിടയോ എത്തി എന്ന തോന്നൽ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും മധുച്ചേട്ടന്റെ അടുത്തിരുന്നു കാര്യങ്ങൾ പഠിക്കില്ലായിരുന്നു. ഞാൻ ഒന്നും പഠിച്ചിട്ടില്ല. ഒന്നും അറിയാത്ത കൂട്ടത്തിലുള്ള കൊച്ചാണു ഞാൻ. സത്യത്തിൽ എനിക്ക് സിനിമയെക്കുറിച്ച് എബിസിഡി അറിയില്ല. ഒരു ആർട്ടിസ്റ്റെന്ന നിലയിൽ നിമിഷ എന്താണെന്ന് ഞാൻ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. എനിക്ക് ഇനിയും കുറേ കാര്യങ്ങൾ പഠിക്കാനുണ്ട്. അഞ്ച് സിനിമയും അഞ്ചു യൂണിവേഴ്സിറ്റിയിൽ പഠിച്ചതിന്റെ അനുഭവമല്ലേ തന്നത്..? അഞ്ചും അഞ്ചുതരം യൂണിവേഴ്സിറ്റിയിൽ നിന്നാണു ഞാൻ പഠിച്ചത്. അതെന്റെ ഭാഗ്യമാണ്. നല്ല ടീമുകളെയാണ് എനിക്കു കിട്ടിയത്. അത്രയും നല്ല ഡയറക്ടേഴ്സും അത്രയും നല്ല ആളുകളും പിന്നീട് എന്റെയടുത്തു വന്നിട്ടില്ല. അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. കുറച്ച് ആളുകളുടെ കഥകളാണു ഞാൻ കേട്ടിട്ടുള്ളത്. ആ കുറച്ച് ആളുകളിൽ തന്നെ മധുച്ചേട്ടൻ, സൗമ്യേച്ചി, രാജീവേട്ടൻ, സനലേട്ടൻ... ഇങ്ങനെ നമുക്ക് ഒരുപാട് ആഗ്രഹമുള്ള വ്യക്തികൾ തന്നെ വരുന്പോൾ ഒരുപാടു സന്തോഷം തോന്നും. വീട്ടിൽ നിന്നുള്ള സപ്പോർട്ട് ഇപ്പോൾ കൂടിയിട്ടുണ്ടോ...? എന്റെ വീട്ടിൽ എല്ലാവരിൽ നിന്നും ആദ്യംമുതലേ എനിക്കു സപ്പോർട്ടുണ്ടായിരുന്നു. അതേ ലെവലിൽ തന്നെ ഇപ്പോഴും അതുണ്ട്. എന്റെ സന്തോഷമാണ് അവർക്കു മുഖ്യം. അഭിനയത്തെ വീട്ടിലുള്ളവർ വിമർശിക്കാറുണ്ടോ...? വിമർശനത്തിന് അവസരമൊരുക്കി ഞാൻ ഇതുവരെ ഒന്നും കൊടുത്തിട്ടില്ലെന്നാണ് എനിക്കു തോന്നുന്നത്. വീട്ടിൽ ആരും എന്നെ തെറ്റായ വഴിക്കു നയിക്കാറില്ല. എപ്പോഴും അവർ എന്നെ ഇംപ്രോവൈസ് ചെയ്യാനാണു ശ്രദ്ധിക്കുന്നത്. അഭിനയം ശരിയായില്ലെന്ന് അവർ പറഞ്ഞിട്ടില്ല. തൊണ്ടിമുതലും ഈടയും കണ്ടിട്ട് അവർ ഏറെ ഹാപ്പിയാണ്. എന്റെ അഭിനയം ശരിയായില്ലെങ്കിൽപോലും മമ്മിക്ക് അതിഷ്ടപ്പെടും. കാരണം, അമ്മയാണ്. അമ്മമാർക്ക് അവരുടെ കൊച്ചുങ്ങൾ എന്തുചെയ്താലും ഇഷ്ടപ്പെടും. എന്റെ അമ്മ അത്തരം സാധാരണ ഒരമ്മയാണ്. ഞാൻ എന്തുചെയ്താലും എന്റെ അമ്മയ്ക്ക് അതിഷ്ടപ്പെടും. കാക്കയ്ക്കും തൻ കുഞ്ഞ് പൊൻകുഞ്ഞ് എന്നു പറയാറില്ലേ. ചേച്ചിയുൾപ്പെടെ എല്ലാവരും എനിക്കു സപ്പോർട്ടാണ്. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
|
|