കൊച്ചേട്ടന്റെ കത്ത് / അൾത്താരച്ചുവട്ടിലെ ആഹ്ലാദപ്പൂക്കൾ
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
ഇന്നലെ അങ്കമാലിക്കടുത്ത് കോക്കുന്ന് എന്ന സ്ഥലത്ത് യുവജനക്കൂട്ടായ്മയിൽ സംസാരിക്കുന്പോൾത്തന്നെ താഴെ റോഡിൽക്കൂടി ഒരു സ്കൂൾ ബസ് ആരവങ്ങളോടെ കടന്നുപോകുന്നതു കണ്ടു. ബസിൽ നിറയെ കൊച്ചു വിദ്യാർഥികൾ കൈകൊട്ടും പാട്ടും നൃത്തവുംകൊണ്ടുയർത്തുന്നത് ആഹ്ലാദപ്പൂരം. അല്പംകഴിഞ്ഞ് സെന്റ് മർത്താസ് സന്യാസിനീ സഭയിലെ കുറേ സിസ്റ്റേഴ്സ് എന്നെ സമീപിച്ചു. ""ഇന്ന് അങ്കമാലി മേഖലാ ഡിസിഎൽ കലോത്സവമായിരുന്നു. ഞങ്ങൾക്ക് ഓവറോൾ കിട്ടി. കൊച്ചേട്ടൻ ഞങ്ങളുടെ സ്കൂളിൽ വരണം. '' ഞാൻ സന്തോഷത്തോടെ സ്കൂളിലെത്തി. ഉടനെ കോൺവന്റിലെ ദേവാലയത്തിലേക്ക് എന്നെ നയിച്ചു. അവിടെ കണ്ട കാഴ്ച എന്നെ ഏറെ ആഹ്ലാദിപ്പിച്ചു.
ദേവാലയത്തിലെ ബലിപീഠത്തിനു ചുവട്ടിൽ മേഖലാ കലോത്സവത്തിൽ ലഭിച്ച 23 ട്രോഫികൾ നിരത്തിവച്ചിരിക്കുന്നു! സർട്ടിഫിക്കറ്റുകൾ അൾത്താരയ്ക്കു താഴെ ചാരിവച്ചിരിക്കുന്നു. ""ദൈവാനുഗ്രഹംകൊണ്ടാണ് ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഇത്രയും ട്രോഫികൾ കിട്ടുന്നത്. അതിനാൽ ആദ്യം അത് ദൈവത്തിനു നന്ദിയായി അർപ്പിക്കും. '' സിസ്റ്റർ ആൻ മേരി പറഞ്ഞു.
അൾത്താരച്ചുവട്ടിൽ കുഞ്ഞുങ്ങളുടെ ആഹ്ലാദപ്പൂക്കൾപോലെ ചെമപ്പും നീലയും മഞ്ഞയും നിറത്തിലുള്ള മനോഹരമായ ട്രോഫികൾ നിരന്നിരുന്നു പുഞ്ചിരിക്കുന്നു.
ഏവർക്കും അനുകരണീയമായ ഒരു മാതൃകയാണ്, അങ്കമാലി വട്ടേക്കാട്ട് എൻ.എം.സി എൽപി സ്കൂൾ നമുക്കു നല്കുന്നത്. നിരവധി വിദ്യാലയങ്ങൾ ഇങ്ങനെ ചെയ്യുന്നുണ്ടാവാം. വിദ്യാർഥികൾക്കു ലഭിക്കുന്ന സമ്മാനങ്ങൾ അതിനു കാരണഭൂതനായ ദൈവത്തിന്റെ സന്നിധിയിൽ അർപ്പിക്കുന്ന വിദ്യാലയങ്ങൾ നിരവധിയുണ്ടാകാം.
സമ്മാനങ്ങൾ ഏറ്റുവാങ്ങുന്ന കുഞ്ഞുങ്ങൾ അതുമായി എത്രയും വേഗം വീട്ടിലെത്താനാണ് കൊതിക്കുന്നത്. കാരണം, അത് ഏറ്റവും സ്നേഹമുള്ളവരെ ആദ്യം കാണിക്കണം. അവരിൽനിന്ന് അഭിനന്ദനങ്ങൾ മേടിക്കണം. ഇങ്ങനെ ഓരോ സമ്മാനവും ഓരോ വീട്ടിലേയും ഒന്നിലേറെപ്പേരുടെ ആഹ്ലാദത്തിന്റെ കാരണമാകുന്നു. ചിലർ ചില സമ്മാനങ്ങളുമായി ബന്ധുവീടുകളിൽ പോയി എല്ലാവരേയും കാണിക്കാറുണ്ട്. വീട്ടിലുള്ളവരാണ് ഈ സമ്മാനങ്ങൾ ലഭിക്കാൻവേണ്ടി ഏറ്റവും പരിശ്രമിച്ചിട്ടുള്ളതും പ്രാർത്ഥിച്ചിട്ടുള്ളതും. അതിനാൽ എന്തു സമ്മാനം കിട്ടിയാലും അതു മാതാപിതാക്കളെയും മുത്തച്ഛൻ, മുത്തശ്ശി എന്നിവരേയും കാണിച്ച് അവരുടെ അനുഗ്രഹങ്ങൾ വാങ്ങണം.
നമുക്കു സമ്മാനങ്ങൾ കിട്ടുന്പോൾ ഏറ്റവും സന്തോഷിക്കുന്നത് ദൈവമാണ്. കാരണം, നമുക്കു കഴിവുകൾ നൽകുന്നതും അത് പ്രകടിപ്പിക്കാനുള്ള ആത്മവിശ്വാസം നൽകുന്നതും ദൈവംതന്നെയാണ്. നമ്മൾ ആ കഴിവുകൾ കൂടുതൽ പരിശീലനത്തിലൂടെ മികവാർന്ന രീതിയിൽ പ്രകടിപ്പിക്കുന്പോൾ യഥാർത്ഥത്തിൽ ദൈവനാമം മഹത്വപ്പെടുകയാണ് ചെയ്യുന്നത്.
സമ്മാനങ്ങൾ ദൈവത്തിനു സമർപ്പിച്ചപ്പോൾ ഈ സിസ്റ്റേഴ്സ് ചെയ്തതും ദൈവത്തെ സ്തുതിക്കുകയാണ്. നമുക്കും നന്ദിയുള്ളവരാകാം. നമ്മുടെ ഒരു കഴിവും നമ്മൾ ഉണ്ടാക്കുന്നില്ല. നമ്മുടെ രൂപം നമ്മൾ ഉണ്ടാക്കിയതല്ല. നമ്മുടെ സ്വരവും വരവും ശ്രുതിയും എല്ലാം ദൈവത്തിന്റെ ജന്മസമ്മാനമാണ്. അതിനാൽ, എത്ര വലിയ സമ്മാനം കിട്ടിയാലും അഹങ്കരിക്കേണ്ട. എല്ലാം ദൈവദാനംതന്നെ. മാതാപിതാക്കളും ദൈവദാനം, ഗുരുഭൂതരും ദൈവദാനം, ഈ അൾത്താരച്ചുവട്ടിലെ ആഹ്ലാദപ്പൂക്കളും ദൈവദാനംതന്നെ! എല്ലാംതന്ന ദൈവത്തിന് ഏറ്റവും വലിയ നന്ദി നൽകാം, എന്നും!
ആശംസകളോടെ,സ്വന്തം കൊച്ചേട്ടൻ
ആലപ്പുഴ മേഖലാ ടാലന്റ് ഫെസ്റ്റും കിഡ്സ്ഫെസ്റ്റും ഒക്ടോബർ രണ്ടിന്
ആലപ്പുഴ: ഡിസിഎൽ ആലപ്പുഴ മേഖലാ ടാലന്റ് ഫെസ്റ്റും കിഡ്സ്ഫെസ്റ്റും ഒക്ടോബർ രണ്ടിന് പുന്നപ്ര ജ്യോതി നികേതൻ ഈഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കും. പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, കഥാരചന, കവിതാരചന, ഉപന്യാസരചന എന്നീ ഇനങ്ങളിലാണു ടാലന്റ് ഫെസ്റ്റ് മത്സരങ്ങൾ. വ്യക്തിഗത ഇനങ്ങളിൽ ഓരോ സ്കൂളിൽനിന്നും ഓരോ വിഭാഗത്തിലും രണ്ടു കുട്ടികൾക്കു വീതവും ഡിസിഎൽ ആന്തത്തിന് എൽപി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ഓരോ ടീമീനും പങ്കെടുക്കാം.
കിഡ്സ്ഫെസ്റ്റിൽ എൽകെജി, യു.കെ.ജി. വിഭാഗങ്ങളിലായി കഥപറയൽ (ഇംഗ്ലീഷ്, മലയാളം), അഭിനയഗാനം (ഇംഗ്ലീഷ്, മലയാളം) എന്നീ ഇനങ്ങളിലായിരിക്കും മത്സരങ്ങൾ. ഓരോ ഇനത്തിലും രണ്ട് ആൺകുട്ടികൾക്കും രണ്ടു പെണ്ടകുട്ടികൾക്കും ഓരോ സ്കൂളിൽനിന്നും പങ്കെടുക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് കോ-ഓർഡിനേറ്റർ വി.കെ. മറിയാമ്മയെ (ഫോൺ: 9995484850) സമീപിക്കുക.
പ്രവർത്തനോദ്ഘാടനം
ഏലൂർ: സെന്റ് ആൻസ് പബ്ലിക് സ്കൂളിലെ ഡിസിഎൽ ശാഖാ പ്രവർത്തനോദ്ഘാടനം ഡിസിഎൽ എറണാകുളം പ്രവിശ്യാ കോ-ഓർഡിനേറ്റർ പി.ജെ. തോമസ് നിർവഹിച്ചു.
മേഖലാ ഓർഗനൈസർ ജി.യു. വർഗീസ് ഡിസിഎൽ മേഖലാ ടാലന്റ് ഫെസ്റ്റിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ആനി തച്ചിൽ, മേഖലാ കൗൺസിലർ മാസ്റ്റർ ധീരജ്, ജിഷ്ണു ശശിധരൻ എന്നിവർ പ്രസംഗിച്ചു. മേഖലാ ടാലന്റ് ഫെസ്റ്റിൽ കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ചിന് ശാഖാ ഡയറക്ടർ വിമൽ ജോയിക്ക് പുരസ്കാരം നല്കി.
ഗുരുവന്ദനം
അങ്കമാലി: ദീപിക ബാലസഖ്യം എറണാകുളം പ്രവിശ്യയുടെ നേതൃത്വത്തിൽ അധ്യാപകദിനത്തോടനുബന്ധിച്ച് ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചു. ടോം ജോസ് അങ്കമാലിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം പ്രവിശ്യാ കോ-ഓർഡിനേറ്റർ പി.ജെ. തോമസ് ഉദ്ഘാടനംചെയ്തു.
എൽഐസി അങ്കമാലി ബ്രാഞ്ച് മാനേജർ ദിനസന്ദേശം നൽകി. ജി.യു.വർഗീസ് ആമുഖപ്രസംഗം നടത്തി. അധ്യാപകരായ എം.എ. പോൾ, വർഗീസ് തളിയൻ, പി.കെ.ഏലിയാസ്, അൽഫോൻസ ജോസ്, സിസിലി രാജു, ഏലമ്മ സെബാസ്റ്റ്യൻ, ലിസി ബേബി, സിൽവി വർഗീസ്, പി.ഡി. ആന്റണി, സ്റ്റാൻലി തോമസ് എന്നിവരെ പൂച്ചെണ്ടു നൽകി ആദരിച്ചു.
കടുത്തുരുത്തി മേഖലാ ടാലന്റ് ഫെസ്റ്റ് 29-ന്
കടുത്തുരുത്തി :ഡിസിഎൽ കടുത്തുരുത്തി മേഖലാ ടാലന്റ് ഫെസ്റ്റ് 29-ാം തീയതി വെള്ളിയാഴ്ച നടക്കും. കുറുപ്പന്തറ സെന്റ് തോമസ് എൽപി സ്കൂളിൽ രാവിലെ ഒൻപതിനു ചേരുന്ന സമ്മേളനത്തിൽ മോൻസ് ജോസഫ് എംഎൽഎ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും.
പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം എന്നീ ഇനങ്ങളിലായിരിക്കും മത്സരം. എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചാണു മത്സരം. ഡിസിഎൽ ആന്തം ഒഴികെയുള്ള മത്സരങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരങ്ങളുണ്ടായിരിക്കും.
പ്രസംഗത്തിന് എൽപി വിഭാഗത്തിന് മൂന്നു മിനിറ്റും യു.പി., ഹൈസ്കൂൾ വിഭാഗങ്ങൾക്ക് അഞ്ചു മിനിറ്റുമാണ് മത്സരസമയം.
പ്രസംഗ വിഷയങ്ങൾ : എൽപി. വിഭാഗം - നല്ല സൗഹൃദം വ്യക്തിത്വവികസനത്തിന്
യു.പി :1) കഴിവുകൾ അറിയാം, ആത്മവിശ്വാസത്തിനായി 2) നവമാധ്യമങ്ങൾ വിഴുങ്ങുന്ന കൗമാരം. ഇവയിൽ നറുക്കിട്ടു കിട്ടുന്ന ഏതെങ്കിലുമൊരു വിഷയമായിരിക്കും മത്സരസമയത്തു പറയേണ്ടത്.
ഹൈസ്കൂൾ വിഭാഗത്തിന് മത്സരത്തിന് അഞ്ചു മിനിറ്റു മുന്പാണ് വിഷയം നല്കുക.
ഉച്ചകഴിഞ്ഞു നടക്കുന്ന സമാപനസമ്മേളനത്തിൽ വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്യും. നേരത്തേ നടത്തിയ രചനാമത്സരങ്ങളുടെ വിജയികൾക്കുള്ള ട്രോഫികളും അന്നേദിവസം വിതരണംചെയ്യുമെന്ന് മേഖലാ ഓർഗനൈസർ ഷാജി ഫിലിപ്പ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.