തിരുവനന്തപുരം: കേരളം ഭരിക്കുന്നതു ദളിത് വിരുദ്ധ സർക്കാരാണന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ദളിത്- ആദിവാസി വിരുദ്ധ നിലപാടുകൾ തിരുത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിനു മുന്നിൽ കൊടിക്കുന്നിൽ സുരേഷ് എം.പി നടത്തിയ 24 മണിക്കൂർ ഉപവാസ സമരം നാരങ്ങാനീരു നൽകി അവസാനിപ്പിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ടവന്റെ പാർട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎമ്മിന്റെ നേതൃത്വത്തിലെ ഇടതു ഭരണത്തിൽ സംസ്ഥാന വ്യാപകമായി ദളിത് വേട്ട നടത്തുകയാണ്. ഇതിനായി പോലീസിനെ ദുരുപയോഗം ചെയ്യുന്നു. രാജ്യത്തെ മറ്റിടങ്ങളിൽ നടക്കുന്ന ദളിത് അതിക്രമങ്ങളെ അപലപിക്കാൻ മുമ്പിൽ നിൽക്കുന്ന ഇടതു സാംസ്കാരിക നേതാക്കളും ബുദ്ധിജീവികളും സംസ്ഥാനത്തെ അതിക്രമങ്ങളെക്കുറിച്ച് മിണ്ടാത്തത് ഇരട്ടത്താപ്പാണ്. സമ്പന്നൻമാർക്കും മുതലാളിമാർക്കുമായി നിലകൊള്ളുന്ന സർക്കാർ പാവപ്പെട്ടവരെ ആട്ടിപ്പായിക്കുകയാണ്. മകൻ പോലീസ് മർദനമേറ്റാണു മരിച്ചതെന്നു മരിച്ച വിനായകന്റെ പിതാവ് താൻ തൃശൂരിൽ അവരുടെ വീട് സന്ദർശിച്ചപ്പോൾവെളിപ്പെടുത്തിയിരുന്നു. മുടിവെട്ടാത്തതിന്റെ പേരിൽ വിനായകനെ സ്റ്റേഷനിൽ കൊണ്ട പോയി പോലീസുകാർ മർദിച്ചതായി മനസിലാക്കിയിട്ടും ഈ പൊലീസുകാർക്കെതിരേ നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകുന്നില്ല. സംസ്ഥാനത്ത് പട്ടികവർഗക്കാരുടെ കേസുകൾ ഒതുക്കിത്തീർക്കുന്നു. ദാരിദ്ര്യവും അറിവില്ലായ്മയുമാണ് ഇതിനു കാരണം. ദളിത് വിഭാഗങ്ങൾക്കു നേരെ ഉയരുന്ന അക്രമങ്ങളെ തടയുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായി പരാജയപ്പെട്ടു.
ദളിത് ആക്രമണങ്ങളുടെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുപോലെയാണ്. രാജ്യത്ത് ഓരോ മണിക്കൂറിലും ഓരോ ദളിതൻ പീഡിപ്പിക്കപ്പെടുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദളിത് പീഡനം നടക്കുന്നത് ഗാന്ധിജിയുടെ മണ്ണായ ഗുജറാത്തിലാണ്. മധ്യപ്രദേശ്, ഉത്തർ പ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ദളിത് പീഡനം തടയുന്നതിൽ അവിടങ്ങളിലെ സർക്കാരുകൾ പരാജപ്പെടുന്നു. മാറിവരുന്ന സർക്കാരുകൾ ദളിതർക്ക് പല ആനുകൂല്യങ്ങൾ നൽകുന്നെങ്കിലും ഇവരുടെ കൈകളിൽ അവ എത്തുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
ലോക്നാഥ് ബഹ്റ പോലീസ് മേധാവിയായി ചുമതലയേറ്റശേഷം സംസ്ഥാനത്ത് ദളിതർക്ക് നേരെയുള്ള പോലീസിന്റെ പീഡനം വർധിച്ചതായി സമാപന പ്രസംഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. ആദിവാസികളോടും ദളിതരോടുമുള്ള സർക്കാരിന്റെ നിലപാട് പ്രതിഷേധാർഹമാണന്നും അദ്ദേഹം പറഞ്ഞു.
എംഎൽഎമാരായ വി.ഡി. സതീശൻ, കെ. മുരളീധരൻ, കെ.സി. ജോസഫ്, അനൂപ് ജേക്കബ്, വി.എസ്. ശിവകുമാർ, കെ.എസ്. ശബരീനാഥൻ, കെപിസിസി മുൻപ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, കെപിസിസി ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ രവി, ടി. ശരത്ചന്ദ്രപ്രസാദ്, മണ്വിള രാധാകൃഷ്ണൻ, പഴകുളം മധു, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ , കെപിസിസി സെക്രട്ടറി മണക്കാട് സുരേഷ്, കെപിസിസി ട്രഷറർ ജോണ്സണ് ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.