തിരുവനന്തപുരം : പ്രഫഷണൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള മൂന്നാം ഘട്ട അലോട്ട്മെന്റ് ww w.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഈ ഘട്ടത്തിൽ എൻജിനിയറിംഗ് / ആർക്കിടെക്ചർ/ഫാർമസി കോഴ്സുകൾക്കു പുറമേ എംബിബിഎസ്, ബിഡിഎസ്, ആയൂർവേദ, അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് കോഴ്സുകളിലേക്കുകൂടി അലോട്ട്മെന്റ് നടത്തി.
മൂന്നാംഘട്ട അലോട്ട്മെന്റ് വിവരം വിദ്യാർഥികളുടെ ഹോം പേജിൽ കിട്ടും. വിദ്യാർഥിയുടെ പേര്, റോൾ നന്പർ, അലോട്ട്മെന്റ് ലഭിച്ച കോഴ്സ്, കോളജ്, അലോട്ട്മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങൾ എന്നിവ വിദ്യാർഥിയുടെ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് നിർബന്ധമായും എടുക്കണം.
മൂന്നാംഘട്ട അലോട്ട്മെന്റ് പ്രകാരം പുതുതായോ മുൻഘട്ടത്തിൽ ലഭിച്ച അലോട്ട്മെന്റിൽനിന്നു വ്യത്യസ്തമായോ എൻജിനിയറിംഗ്/ആർക്ക്ടെക്ചർ/ഫാർമസി കോഴ്സുകളിലേക്കു പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അടയ്ക്കേണ്ടതുമായ ഫീസ്/അധിക തുക 21 മുതൽ 25 വരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തെരഞ്ഞെടുത്ത ശാഖകളിലൊന്നിലോ ഓണ്ലൈനായോ അടച്ച ശേഷം 25നു വൈകുന്നേരം അഞ്ചിനു മുന്പായി അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ ഹാജരായി പ്രവേശനം നേടണം. മെഡിക്കൽ /അനുബന്ധ കോഴ്സുകളിലേക്കാണ് അലോട്ട്മെന്റ് ലഭിക്കുന്നതെങ്കിൽ വിദ്യാർഥികൾക്ക് ഫീസ് ഒടുക്കാനും കോഴ്സ്/കോളജിൽ പ്രവേശനം നേടാനുമുള്ള അവസാന തീയതി 30.
നിശ്ചിത സമയത്തിനുള്ളിൽ ഫീസ്/അധിക തുക അടക്കാത്ത വിദ്യാർഥികളുടെയും കോളജുകളിൽ ഹാജരായി പ്രവേശനം നേടാത്ത വിദ്യാർഥികളുടെയും അലോട്ട്മെന്റും ബന്ധപ്പെട്ട സ്ട്രീമിലെ ഹയർ ഓപ്ഷനുകളും റദ്ദാക്കും. സ്വകാര്യ സ്വാശ്രയ എൻജിനിയറിംഗ്/ ആർക്കിടെക്ചർ കോളജുകളിലെ കമ്യൂണിറ്റി/ രജിസ്റ്റേർഡ് സൊസൈറ്റി/ രജിസ്റ്റേർഡ് ട്രസ്റ്റ് ക്വാട്ടയിലേക്കും സ്വകാര്യ സ്വാശ്രയ ഫാർമസി കോളജുകളിലെ ന്യൂനപക്ഷ ക്വോട്ടയിലേക്കും മാറ്റിവച്ചിട്ടുള്ള സീറ്റുകളിലേക്കുള്ള അലോട്ട്മെന്റ് നടത്തിയിട്ടുണ്ട്.
ഹൈക്കോടതി ഉത്തരവുപ്രകാരം ഏതാനും സ്വകാര്യ സ്വാശ്രയ എൻജിനിയറിംഗ്/ആർക്കിടെക്ചർ കോളജുകളിലെ പുതിയ കോഴ്സുകൾ/ അധിക സീറ്റുകൾ എന്നിവയിലേക്കും ചില സ്വകാര്യ സ്വാശ്രയ ഫാർമസി കോളജുകളിലേക്കും നടത്തിയിട്ടുള്ള അലോട്ട്മെന്റ് താത്കാലികവും ബന്ധപ്പെട്ട റിട്ട് പെറ്റീഷനുകളിലുള്ള ഹൈക്കോടതിയുടെ അന്തിമവിധിക്ക് വിധേയവുമാണ്.
മൂന്നാംഘട്ട അലോട്ട്മെന്റ് സ്വകാര്യ സ്വാശ്രയ എൻജിനിയറിംഗ്/ആർക്കിടെക്ചർ കോളജുകളിലേക്കും എല്ലാ സ്വാശ്രയ ഫാർമസി കോളജുകളിലേക്കുമുള്ള അവസാന അലോട്ട്മെന്റ് ആയതിനാൽ മൂന്നാംഘട്ടത്തിൽ സ്വകാര്യ സ്വാശ്രയ എൻജിനിയറിംഗ്/ആർക്കിടെക്ചർ കോളജുകളിലേക്കും സ്വാശ്രയ ഫാർമസി കോളജുകളിലേക്കും അലോട്ട്മെന്റ് ലഭിക്കുന്ന പക്ഷം അതതു കോളജുകളിൽ 25ന് വൈകുന്നേരം അഞ്ചിനുള്ളിൽ നിർബന്ധമായും അഡ്മിഷൻ നേടണം. അല്ലാത്തപക്ഷം പിഴ ഒടുക്കണം. കമ്മീഷണർക്ക് അടച്ച ഫീസ് തിരികെ ലഭിക്കില്ല.
മൂന്നാം ഘട്ടത്തിനു ശേഷം സ്വകാര്യ സ്വാശ്രയ എൻജിനിയറിംഗ് /ആർക്കിടെക്ചർ കോളജുകളിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികളുടെ ഹയർ ഓപ്ഷനുകളുടെ ലഭ്യത, 25നു ശേഷം ഇത്തരം കോളജുകളിൽനിന്നു വിടുതൽ നേടുന്ന വിദ്യാർഥികൾ ലിക്വിഡേറ്റഡ് ഡാമേജസ് അടയ്ക്കണം. സ്വകാര്യ സ്വാശ്രയ എൻജിനിയറിംഗ്/ആർക്കിടെക്ചർ കോളജുകളിൽ (കേരള കത്തോലിക് എൻജിനിയറിംഗ് കോളജ് മാനേജ്മെന്റ് അസോസിയേഷനു കീഴിൽ വരുന്ന എൻജി.കോളജുകൾ ഒഴികെ) പ്രവേശനം നേടിയവർ 25നു ശേഷം മെഡിക്കൽ /അനുബന്ധ കോഴ്സുകളിലേക്കു പുതുതായി അലോട്ട്മെന്റ് ലഭിച്ചുവിടുതൽ നേടുന്ന പക്ഷം അവർ ലിക്വിഡേറ്റഡ് ഡാമേജസ് ഒടുക്കേണ്ടതില്ല. എന്നാൽ, അവർക്ക് കോളജിൽ അടച്ച ഫീസ് തിരികെ ലഭിക്കില്ല. 25നു ശേഷം സ്വാശ്രയ ഫാർമസി കോളജുകളിൽനിന്നു വിടുതൽ നേടുന്ന വിദ്യാർഥികൾ ലിക്വിഡേറ്റഡ് ഡാമേജസ് അടയ്ക്കണം.
കാറ്റഗറി സംബന്ധമായി വൈകി ലഭിച്ച സർട്ടിഫിക്കറ്റുകളും പരിഗണിച്ചുകൊണ്ട് BH, BX, DV, EC, EO, EZ, KN, LA, LG, MU, OE, SC, SD, VA, VK എന്നീ വിഭാഗങ്ങളിലുള്ള കാറ്റഗറി ലിസ്റ്റുകൾ പുതുക്കിയിട്ടുണ്ട്. പുതുക്കിയ കാറ്റഗറി ലിസ്റ്റുകളിൽ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
വെറ്ററിനറി കോഴ്സിൽ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർക്കുള്ള പ്രത്യേക സംവരണ സീറ്റുകളിലേക്കു അലോട്ട്മെന്റ് നടത്തിയിട്ടില്ല. അപാകത പരിഹരിച്ച ശേഷം ഈ സീറ്റുകളിലേക്ക് അലോട്ട്മെന്റ് നടത്തും. ഹെൽപ്പ് ലൈൻ നന്പർ: 0471-2339101, 2339102, 2339103, 2339104.
വിദ്യാർഥികൾക്കുള്ള ഡാറ്റാ ഷീറ്റ് ലഭ്യമാക്കി
സംസ്ഥാന എൻജിനിയറിംഗ് പ്രവേശന പരീക്ഷ എഴുതിയിട്ടുള്ള വിദ്യാർഥികൾക്കും ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ/അനുബന്ധ കോഴ്സുകളിലെ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾക്കും അവരുടെ ഡാറ്റാ ഷീറ്റ് വെബ്സൈറ്റിൽ ലഭ്യമാക്കി.
വെബ്സൈറ്റിലെ KEAM- 2017 Candidate Portal എന്ന ലിങ്കിലൂടെ അവരവരുടെ ഹോം പേജിൽ പ്രവേശിച്ച് Data Shete എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് ഡാറ്റാ ഷീറ്റ് ഡൗണ്ലോഡ് ചെയ്ത് എടുക്കാവുന്നതാണ്. ഈ ഡാറ്റാ ഷീറ്റിന്റെ പ്രിന്റൗട്ട് കോളജുകളിൽ പ്രവേശനം നേടുന്ന സമയത്തു ഹാജരാക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.