മാവേലിക്കര: ആയിരത്തോളം മോഷണക്കേസുകളിൽ പ്രതിയായ കോട്ടയം തിരുവാർപ്പ് കിളിരൂർ പത്തിൽ വീട്ടിൽ അജയൻ (തിരുവാർപ്പ് അജി-40) നെ മാവേലിക്കര പോലീസ് അറസ്റ്റുചെയ്തു. മാവേലിക്കരയിലും പരിസരങ്ങളിലും രാത്രി കാലങ്ങളിൽ ഓടു പൊളിച്ച് അകത്തു കയറിയുള്ള മോഷണങ്ങൾ ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് ആലപ്പുഴ എസ് പി വി.എം. മുഹമ്മദ് റഫീക്കിന്റെ നിർദേശ പ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്പി ശിവസുതൻ പിള്ളയുടെ മേൽനോട്ടത്തിൽ മാവേലിക്കര സിഐ പി.ശ്രീകുമാറിന്റെ പ്രത്യേക അന്വേഷണ സംഘമാണു അജിയെ പിടികൂടിയത്.
മാവേലിക്കരയിലെ കാരുണ്യ മെഡിക്കൽ ഷോപ്പിലെ മോഷണത്തിനിടെ സിസിടിവി കാമറയിൽ കുടുങ്ങിയതോടെയാണു മോഷ്ടാവ് അജിയാണെന്നു പോലീസിനു വ്യക്തമായത്. തുടർ ന്നു നടത്തിയ പരിശോധനയിൽ മാവേലിക്കരയിലെ പ്രമുഖ തീയറ്ററിനു സമീപം ഇയാൾ പിടിയിലാവുകയായിരുന്നു. മാവേലിക്കര, ആലപ്പുഴ, കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി, ചെങ്ങന്നൂർ, പത്തനംതിട്ട, തിരുവല്ല, പാല, ഏറ്റുമാനൂർ, തൃപ്പൂണിത്തുറ, പെരുന്പാവൂർ, മൂവാറ്റുപുഴ, കൂത്താട്ടുകുളം, കോലഞ്ചേരി എന്നീ സ്ഥലങ്ങളിൽ 50ഓളം മോഷണക്കേസുകളിൽ ഇയാൾക്കെതിരേ തെളിവു ലഭിച്ചിട്ടുണ്ട്.
22 വർഷമായി മോഷണം സ്ഥിരം തൊഴിലാക്കിയ അജി 16 വർഷം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. നിലവിൽ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളിലായി 20 കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മാവേലിക്കര സിഐ ശ്രീകുമാറിനൊപ്പം എസ്ഐ ശ്രീകുമാർ, എഎസ് ഐ ബാബു കുട്ടൻ, സീനിയർ സിപിഒ രാജീവ്, സിപിഒമാരായ അരുണ് ഭാസ്കർ, വിനോദ് കുമാർ, ഉണ്ണികൃഷ്ണ പിള്ള, രാഹുൽ രാജ്, ഷഫീക്ക്, എസ്പിയുടെ സ്പെഷൽ സ്ക്വാഡിലെ ഇല്യാസ്, സന്തോഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
മാവേലിക്കര സിഐ ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ എസ്പി വി.എം. മുഹമ്മദ് റഫീക്ക്, സിഐ പി. ശ്രീകുമാർ എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.