തൊടുപുഴ: കേന്ദ്ര വൈദ്യുതിവിഹിതത്തിൽ കുറവ് ഉണ്ടായതിനെത്തുടർന്നു സംസ്ഥാനത്തെ ആഭ്യന്തര ജലവൈദ്യുതി ഉത്പാദനം ഉയർത്തി. കടുത്ത പ്രതിസന്ധിക്കിടയിൽ ഉത്പാദനം കൂട്ടേണ്ടി വന്നത് വൈദ്യുതി ബോർഡിനു തിരിച്ചടിയായി. ദിവസങ്ങളായി 13 - 15 ദശലക്ഷം യൂണിറ്റിൽ നിജപ്പെടുത്തിയിരുന്ന ഉത്പാദനമാണ് ഇന്നലെ 20.04 ദശലക്ഷം യൂണിറ്റായി ഉയർത്തിയത്. കരുതൽ സംഭരണിയായ ഇടുക്കിയിലാണു കൂടുതൽ വൈദ്യുതി ഉത്പാദിപ്പിച്ചത്. 8.452 ദശലക്ഷം യൂണിറ്റ്. പുറമെനിന്നു വൈദ്യുതി എത്തിക്കുന്ന ഗ്രിഡിൽ തകരാറുണ്ടായതാണു പ്രശ്നമായത്. 62 ദശലക്ഷം യൂണിറ്റ് വരെ പുറമെനിന്നു കൊണ്ടുവരാനുള്ള ശേഷിയുണ്ടെങ്കിലും 55.25 ദശലക്ഷം യൂണിറ്റ് മാത്രമാണ് ഇന്നലെ എത്തിക്കാൻ കഴിഞ്ഞത്. തകരാർ രണ്ടു ദിവസത്തിനകം പരിഹരിക്കുമെന്നു കെസ്ഇബി ലോഡ് ഡെസ്പാച്ച് വിഭാഗം ചീഫ് എൻജിനിയർ എൻ.എൻ ഷാജി വ്യക്തമാക്കി. 75.702 ദശലക്ഷം യൂണിറ്റായിരുന്നു ഇന്നലത്തെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം.
ജലനിരപ്പ് കുറയുന്നു
വൈദ്യുതി ബോർഡ് അണക്കെട്ടുകളിലെ ജലനിരപ്പ് കുത്തനെ താഴുകയാണ്. 1301.43 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് ഇനി ശേഷിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ ദിവസത്തേക്കാൾ 1174.206 ദശലക്ഷം യൂണിറ്റിന്റെ കുറവ്. ഇടുക്കി അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ് 2324.96 അടിയാണ്. ഇതു സംഭരണശേഷിയുടെ 26 ശതമാനം മാത്രമാണ്. വൈദ്യുതി ബോർഡിന്റെ മറ്റു പ്രധാന അണക്കെട്ടുകളിലെ ഇന്നലത്തെ ജലനിരപ്പ് ഇങ്ങനെയാണ്.
ഇടമലയാർ 38 ശതമാനം, പന്പ 36 ശതമാനം, ഷോളയാർ 36 ശതമാനം, മാട്ടുപ്പെട്ടി 45 ശതമാനം, പൊന്മുടി 21 ശതമാനം, നേര്യമംഗലം 31 ശതമാനം, ലോവർപെരിയാർ 63 ശതമാനം, കുറ്റ്യാടി 37 ശതമാനം, കുണ്ടള 72 ശതമാനം, ആനയിറങ്കൽ 34 ശതമാനം എന്നീ നിലയിലുള്ള ജലനിരപ്പായിരുന്നു ഉണ്ടായിരുന്നത്.
ഉത്പാദനം
ശബരിഗിരി 3.8275 ദശലക്ഷംയൂണിറ്റ്, ഇടമലയാർ 1.3748ദശലക്ഷംയൂണിറ്റ്, ഷോളയാർ 0.8603 ദശലക്ഷം യൂണിറ്റ്, പള്ളിവാസൽ 0.546 ദശലക്ഷം യൂണിറ്റ്, കുറ്റ്യാടി 2.567 ദശലക്ഷം യൂണിറ്റ്, പന്നിയാർ 0.1117ദശലക്ഷംയൂണിറ്റ്, നേര്യമംഗലം 0.077ദശലക്ഷംയൂണിറ്റ്, ലോവർപെരിയാർ 0.384ദശലക്ഷം യൂണിറ്റ്, പെരിങ്ങൽകുത്ത് 0.4851ദശലക്ഷം യൂണിറ്റ്, ചെങ്കുളം 0.3287ദശലക്ഷം യൂണിറ്റ്, കക്കാട് 0.4592ദശലക്ഷം യൂണിറ്റ്, കല്ലട 0.158 ദശലക്ഷം യൂണിറ്റ്, മലങ്കര 0.102 ദശലക്ഷം യൂണിറ്റ് എന്നിങ്ങനെയായിരുന്നു വൈദ്യുതി ബോർഡിന്റെ മറ്റ് പദ്ധതികളിൽനിന്നുള്ള ഇന്നലത്തെ ഉത്പാദനം.
കാലവർഷം വൈകരുത്
കേന്ദ്ര പൂളിൽനിന്നുള്ള വൈദ്യുതി കൃത്യമായി കിട്ടിയാൽ വലിയ പ്രതിസന്ധിയില്ലാതെ കടന്നുപോകാനാകും എന്നാണ് പ്രതീക്ഷ. കാലവർഷം പ്രതീക്ഷിക്കുന്ന ജൂണ്‍ മാസം എത്താൻ ഇനി 62 ദിവസങ്ങളാണ് പിന്നിടാനുള്ളത്. ആഭ്യന്തര ഉത്പാദനം ശരാശരി 20 ദശലക്ഷം യൂണിറ്റ് വീതം നടത്തിയാലും ജൂണ്‍ ഒന്നുവരെ പിടിച്ചുനിൽക്കാനാകും. കഴിഞ്ഞ വർഷം മേയ് മാസത്തിൽ വൈദ്യുതി ഉപഭോഗം 80 ദശലക്ഷം യൂണിറ്റ് കടന്നിരുന്നു. ഈ വർഷം ഉപഭോഗം ഇതിനും മുകളിൽ പോകുമെന്നാണു വിലയിരുത്തൽ.
മലപ്പുറം ജില്ലയിലെ അരീക്കോട് പുതിയ 400 കെ.വി സബ് സ്റ്റേഷൻ കമ്മിഷൻ ചെയ്ത സാഹചര്യത്തിൽ 62 ദശലക്ഷം യൂണിറ്റ് വൈദ്യുതിവരെ പുറത്തുനിന്നു കൊണ്ടുവരാനാകും. നേരത്തെ 58 - 60 ദശലക്ഷം യൂണിറ്റ് വരെയാണു പരമാവധി എത്തിക്കാൻ കഴിഞ്ഞിരുന്നത്.
ജോണ്സണ് വേങ്ങത്തടം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.