മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയെ പിന്തുണയ്ക്കുന്നതു യുഡിഎഫിലേക്കു പോകാനുള്ള സാഹചര്യമായി കാണേണ്ടതില്ലെന്നും പാലായും പാണക്കാടുമായുള്ള ദീർഘകാലത്തെ ദൃഢമായ ബന്ധമാണ് പിന്തുണയ്ക്ക് കാരണമെന്നും കേരള കോണ്‍ഗ്രസ്-എം ചെയർമാൻ കെ.എം.മാണി. പാർട്ടി പ്രവർത്തക കണ്വൻഷൻ മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പി.കെ. കുഞ്ഞാലിക്കുട്ടി പങ്കെടുത്ത കണ്വൻഷൻ യുഡിഎഫിലേക്കുള്ള പാലമായി ആരെങ്കിലും വിശേഷിപ്പിക്കുന്നുണ്ടെങ്കിൽ അതു തിരുത്തണം. യുഡിഎഫിലേക്ക് പാലവുമില്ല, കലുങ്കുമില്ല. കെട്ടുപിണഞ്ഞുനിൽക്കുന്ന രാഷ്ട്രീയസാഹചര്യങ്ങളിൽ എല്ലാത്തിനും ഒരു മയം നൽകുന്ന തണൽവൃക്ഷമാണ് കുഞ്ഞാലിക്കുട്ടിയെന്നും കെ.എം.മാണി പറഞ്ഞു. സമവായത്തിന്റെ ആളാണ് അദ്ദേഹം. യുഡിഎഫിലേക്ക് വരുന്നതു സംബന്ധിച്ചു തീരുമാനിക്കേണ്ടതെന്നു കേരള കോണ്‍ഗ്രസ്- എം പാർട്ടിയാണെന്നു പി.കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ഇന്നത്തെ പ്രശ്നങ്ങൾ നാളത്തെ പ്രശ്നങ്ങളല്ലെന്നും അഭിപ്രായവ്യത്യാസങ്ങൾ വന്നും പോയുമിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിനപ്പുറമുള്ള സൗഹൃദബന്ധമാണ് മാണിയോടുള്ളത്. പ്രതിബന്ധങ്ങളിൽ ആത്മാർഥമായി കൂടെ നിന്ന നേതാവാണ് കെ.എം. മാണി. രാഷ്ട്രീയത്തിൽ മാറ്റം വന്നാലും സുഹൃദ് ബന്ധത്തിൽ മാറ്റം വരില്ല. കേരളത്തിന്റെ വിദ്യാഭ്യാസ, വികസനരംഗത്ത് നിരവധി നേട്ടങ്ങൾ നൽകിയ നേതാവാണ് അദ്ദേഹം. കുടിയേറ്റകർഷകർക്കും പാവപ്പെട്ട ജനവിഭാഗങ്ങൾക്കും ഒപ്പംനിന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിലെ റിക്കാർഡുകൾ ഭേദിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല.
മതേതരരാഷ്ട്രത്തിനായി കൈകോർക്കാൻ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വൻഭൂരിപക്ഷത്തോടെയുള്ള വിജയം അനിവാര്യമാണെന്നു ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ കേരള കോൺഗ്രസ് എം വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് പറഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടിയെ തങ്ങളുടെ പാർട്ടി സ്ഥാനാർഥിയായി പരിഗണിച്ചു വിജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയസാഹചര്യത്തിലല്ല മുസ്ലിം ലീഗുമായുള്ള സാഹോദര്യത്തിലാണ് പി.കെ. കുഞ്ഞാലിക്കുട്ടിയെ പാർട്ടി പിന്തുണയ്ക്കുന്നതെന്നു ജോസ് കെ. മാണി എംപി പറഞ്ഞു. മതേതരത്വം ഊട്ടിയുറപ്പിക്കാൻ പി.കെ. കുഞ്ഞാലിക്കുട്ടി വൻവിജയത്തോടെ കേന്ദ്രത്തിൽ എത്തണമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ടൗണ്‍ഹാളിൽ നടന്ന കേരള കോണ്‍ഗ്രസ്-എം പ്രവർത്തക കണ്‍വൻഷനിൽ ജില്ലാ പ്രസിഡന്റ് ജോണി പുല്ലന്താനി അധ്യക്ഷത വഹിച്ചു. ജോയ് ഏബ്രഹാം എംപി, പാർട്ടി എംഎൽഎമാരായ റോഷി അഗസ്റ്റിൻ, മോൻസ് ജോസഫ്, മുസ്ലിം ലീഗ് എംഎൽഎമാരായ പി. ഉബൈദുള്ള, അഹമ്മദ് കബീർ, കേരള കോണ്‍ഗ്രസ് നേതാക്കളായ ജോസഫ് എം. പുതുശേരി, തോമസ് ഉണ്ണിയാടൻ, സിറിയക് ചാഴികാടൻ, പി.ടി. ജോസ്, മുഹമ്മദ് ഇഖ്ബാൽ, സജി മഞ്ഞകടമ്പൻ, ജോർജ് തോമസ്, പി.വി. ജോണി, കെ.എം. ഇഗ്നേഷ്യസ് തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.