ചുരിദാർ വിവാദം: ദേവസ്വം ബെഞ്ചിനു ഹർജി കൈമാറും
Friday, December 2, 2016 4:18 PM IST
കൊച്ചി: തിരുവനന്തപുരത്തെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾക്കു ചുരിദാർ ധരിച്ചു കയറാമെന്ന ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവിനെതിരേ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജികൾ ദേവസ്വം ബെഞ്ചിനു കൈമാറാൻ ചീഫ് ജസ്റ്റീസിന്റെ പരിഗണനയ്ക്കു വിട്ടു. തിരുവനന്തപുരം സ്വദേശികളായ വെങ്കിട്ടരാമ അയ്യർ, റാണി. വി. നായർ എന്നിവർ നൽകിയ ഹർജികളാണ് ഇന്നലെ സിംഗിൾ ബെഞ്ചിന്റെ പരിഗണനയ്ക്കെത്തിയത്.

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾക്കു ചുരിദാർ ധരിച്ചു കയറാമെന്ന ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കെ.എൻ. സതീഷിന്റെ ഉത്തരവ് ക്ഷേത്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി മരവിപ്പിച്ചിട്ടുണ്ടെങ്കിലും സ്ത്രീകൾ ചുരിദാർ ധരിച്ചു ക്ഷേത്രത്തിൽ പ്രവേശിക്കുന്നുണ്ടെന്നു ഹർജിയിൽ ആരോപിക്കുന്നു. ഇത്തരം കാര്യങ്ങളിൽ തീർപ്പുകല്പിക്കാനുള്ള അവകാശം ക്ഷേത്രം തന്ത്രിക്കാണെന്നു സുപ്രീംകോടതി തന്നെ വ്യക്‌തമാക്കിയിട്ടുള്ള സാഹചര്യത്തിൽ എക്സിക്യൂട്ടീവ് ഓഫീസറുടെ നടപടി നിയമവിരുദ്ധമാണെന്നാണു ഹർജികളിലെ ആക്ഷേപം.


ക്ഷേത്രത്തിൽ സ്ത്രീകൾ ചുരിദാർ ധരിച്ചു കയറുന്നുണ്ടെന്നതിനാൽ എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. ഹൈക്കോടതിയിൽ ദേവസ്വം കേസുകൾ പരിഗണിക്കുന്ന ബെഞ്ചാണ് ഇക്കാര്യങ്ങൾ പരിശോധിക്കേണ്ടതെന്നു വ്യക്‌തമാക്കിയ സിംഗിൾ ബെഞ്ച് ഹർജികൾ കൈമാറാൻ ചീഫ് ജസ്റ്റീസിന്റെ പരിഗണനയ്ക്കു വിടുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.