ദമ്പതികളെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ച സംഭവം: എസ്ഐയ്ക്കു ശാസന
Friday, October 28, 2016 1:48 PM IST
മൂവാറ്റുപുഴ: കെഎസ്ആർടിസി ബസിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നു ദമ്പതികളെ മർദിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്തതിനു പോലീസ് കംപ്ലെയിന്റ് അഥോറിട്ടി മൂവാറ്റുപുഴ എസ്ഐയെ വിളിച്ചുവരുത്തി ശാസിച്ചു. ഇന്നലെ തൊടുപുഴ ടിബിയിൽ നടത്തിയ സിറ്റിംഗിലായിരുന്നു സംഭവം.

പെരുമ്പാവൂരിൽനിന്നു കെഎസ്ആർടിസി ബസിൽ കയറിയ ഡിവൈഎഫ്ഐ സംസ്‌ഥാന നേതാവ് വി.പി. റെജീനയും ഇതേ ബസിൽ യാത്ര ചെയ്തിരുന്ന എരുമേലി സ്വദേശികളായ ദമ്പതികളും തമ്മിൽ സീറ്റിനെചൊല്ലി കഴിഞ്ഞ ഓഗസ്റ്റ് ഏഴിനായിരുന്നു വാക്കേറ്റമുണ്ടായത്. സംഭവത്തെത്തുടർന്നു ബസ് കച്ചേരിത്താഴത്തെത്തിയപ്പോൾ കാത്തുനിൽക്കുകയായിരുന്ന ഏതാനും ഡിവൈഎഫ്ഐ പ്രവർത്തകർ ദമ്പതികളെ ആക്രമിക്കുകയായിരുന്നുവെന്നാണു പരാതി. എന്നാൽ, മർദനമേറ്റ ഭർത്താവിനെതിരേയാണു പോലീസ് കേസെടുത്തത്. ഇത് ഏറെ വിവാദമായിരുന്നു. കണ്ടാലറിയാവുന്ന എതാനും ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരേ പോലീസ് പിന്നീടു കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തില്ല. ഇതേത്തുടർന്നു മൂവാറ്റുപുഴ നഗരസഭ പ്രതിപക്ഷ കൗൺസിലർമാർ പോലീസ് കംപ്ലയിന്റ് അഥോറിട്ടിക്ക് പരാതി നൽകുകയായിരുന്നു.


പരാതി പരിഗണിച്ച പോലീസ് കംപ്ലയിന്റ് അഥോറിട്ടി എസ്ഐയെ വിളിച്ചുവരുത്തിയാണ് ശാസിച്ചത്.അടുത്തമാസം 15നകം സംഭവത്തിന്റെ വിശദമായ റിപ്പോർട്ട് നൽകാനും ഉത്തരവിട്ടിട്ടുണ്ട്. 20നു തൊടുപുഴയിൽ നടക്കുന്ന സിറ്റിംഗിൽ പരാതി വീണ്ടും പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.