സോളാർ കുറ്റപത്രം ഹാജരാക്കിയതു താനെന്നു ഡിവൈഎസ്പി റെജി ജേക്കബ്
Friday, October 21, 2016 1:52 PM IST
കൊച്ചി: സോളാർ ഇടപാടുകളുമായി ബന്ധപ്പെട്ടു പ്രത്യേക അന്വേഷണ സംഘാംഗം (എസ്ഐടി) എന്ന നിലയിൽ അന്വേഷിച്ച കേസുകളിൽ കുറ്റപത്രം ഹാജരാക്കിയതു താനാണെന്നു ഡിവൈഎസ്പി റെജി ജേക്കബ് സോളാർ കേസ് അന്വേഷിക്കുന്ന കമ്മീഷൻ മുമ്പാകെ മൊഴി നൽകി. ക്രോസ് വിസ്താരത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.

എസ്ഐടി അന്വേഷിച്ച കേസുകളുടെ കുറ്റപത്രം തയാറാക്കി ഹാജരാക്കാനുള്ള അധികാരം ഒരു അന്വേഷണ ഉദ്യോഗസ്‌ഥനിൽ മാത്രമാക്കി നിജപ്പെടുത്തിയതായി ഉത്തരവിൽ ഇല്ലല്ലോയെന്നു കമ്മീഷൻ ചൂണ്ടിക്കാട്ടിയപ്പോൾ കുറ്റപത്രം ഹാജരാക്കാൻ തനിക്ക് അധികാരമുണ്ടെന്നായിരുന്നു റെജി ജേക്കബിന്റെ മറുപടി.

2013 ജൂൺ 14ന് എസ്ഐടി രൂപീകരിച്ചു ഡിജിപി ഇറക്കിയ ഉത്തരവിലും അന്നുതന്നെ എഡിജിപി എ. ഹേമചന്ദ്രൻ ഇറക്കിയ ആദ്യ ഉത്തരവിലും അന്വേഷണച്ചുമതല ഹേമചന്ദ്രനാണെന്നാണു പറഞ്ഞിരുന്നതെന്നു രേഖകൾ നോക്കി റെജി ജേക്കബ് സമ്മതിച്ചു.


എന്നാൽ, അന്നുതന്നെ ഹേമചന്ദ്രൻ ഇറക്കിയ രണ്ടാമത്തെ ഉത്തരവിൽ മേൽനോട്ട ചുമതലയെന്നാണു പറഞ്ഞിട്ടുള്ളത്. ശാലുമേനോൻ പ്രതിയായ കേസ് സ്വതന്ത്രമായി അന്വേഷിച്ചുവെന്ന റെജി ജേക്കബിന്റെ മുൻമൊഴിയിലെ പൊരുത്തക്കേടുകളും ക്രോസ് വിസ്താരത്തിനിടെ ചൂണ്ടിക്കാട്ടി.

ശാലുമേനോന്റെ ജാമ്യാപേക്ഷയെ എതിർത്തു ഹൈക്കോടതിയിൽ നൽകിയ വസ്തുതാ വിവരണ റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളതു സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിച്ചത് എഡിജിപി എ. ഹേമചന്ദ്രൻ തലവനായ സംഘമെന്നാണെന്നു ചൂണ്ടിക്കാട്ടിയപ്പോൾ രേഖകളിൽ കാണുന്നതു ശരിയായിരിക്കാമെന്നായിരുന്നു മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.