കോടതിയിലെ മാധ്യമവിലക്ക്: ചീഫ് ജസ്റ്റീസ് യോഗം വിളിച്ചു
Monday, September 26, 2016 12:56 PM IST
തിരുവനന്തപുരം: ഹൈക്കോടതിയിൽ അടക്കം കോടതികളിൽ മാധ്യമപ്രവർത്തകരുടെ വിലക്കു നീക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി 29നു ചീഫ് ജസ്റ്റീസ് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ബാർ അസോസിയേഷന്റെയും കേരള പത്രപ്രവർത്തക യൂണിയന്റെയും പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കും. അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിൽ ഭാവിയിൽ തർക്കം ഉണ്ടാകാതിരിക്കാനുള്ള നടപടികളും ചർച്ചയിൽ സ്വീകരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും വി.ഡി. സതീശന്റെ സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ചർച്ചയ്ക്കുശേഷവും നടപടിയുണ്ടായില്ലെങ്കിൽ സർക്കാർ ഇടപെട്ടു കോടതിയിൽ മാധ്യമപ്രവർത്തകർക്കു പ്രവേശിക്കാനുള്ള തുടർനടപടി സ്വീകരിക്കും. ഇരുവിഭാഗവും തമ്മിൽ തർക്കമുണ്ടായശേഷം സംസ്‌ഥാന പോലീസ് മേധാവി, അഡ്വക്കറ്റ് ജനറൽ എന്നിവരുടെ നേതൃത്വത്തിൽ ചർച്ച നടത്തിയിരുന്നു. പിന്നീടു മുഖ്യമന്ത്രി നേരിട്ടും യോഗം വിളിച്ചിരുന്നു.

എന്നിട്ടും കോടതി നടപടിക്രമങ്ങളും വിധിന്യായങ്ങളും റിപ്പോർട്ട് ചെയ്യുന്നതിനു തടസം നേരിടുന്നുണ്ടെന്നാണു ലഭിക്കുന്ന വിവരം.


കോടതികളിൽ ഇരുവിഭാഗവും തമ്മിലുണ്ടായിരുന്ന തർക്കം പരിഹരിച്ചുവെന്നാണു ഹൈക്കോടതി രജിസ്ട്രാറിൽ നിന്നുള്ള സന്ദേശത്തിൽ വ്യക്‌തമാക്കിയിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുള്ള തർക്കത്തെ ത്തുടർന്നു കോടതികളിൽ മാധ്യമപ്രവർത്തകർക്കു കയറാൻ കഴിയാത്ത സാഹചര്യം ഒഴിവാക്കാൻ മുഖ്യമന്ത്രി ഇടപെട്ടു പരിഹാരം ഒരുക്കണമെന്നു വി.ഡി. സതീശൻ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. വിവിധ കേസുകൾ കോടതി പരിഗണിക്കുമ്പോൾ വിധിക്കു പുറത്തു ജഡ്ജിമാർ ചില കമന്റുകൾ പറയാറുണ്ട്.

ഇതു പുറത്തുവരുന്നതു സർക്കാരിനു ക്ഷീണമുണ്ടാക്കാറുണ്ട്. ന്യായാധിപരുടെ ഇത്തരം കമന്റുകൾ പുറത്തുവരുന്നതു സർക്കാരിനു ക്ഷീണമുണ്ടാക്കുമെന്നതിനാലാണു തർക്കം പരിഹരിക്കാൻ സർക്കാർ തയാറാകാത്തതെന്ന ആരോപണം പുറത്തു വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും സതീശൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.