ഐടി ജീവനക്കാരി വീടിന്റെ ടെറസിൽ മരിച്ച നിലയിൽ
ഐടി ജീവനക്കാരി വീടിന്റെ ടെറസിൽ മരിച്ച നിലയിൽ
Sunday, September 25, 2016 1:03 PM IST
കഴക്കൂട്ടം(തിരുവനന്തപുരം): ഐടി ജീവനക്കാരിയെ മരിച്ചനിലയിൽ കണ്ടെത്തി. പത്തനംതിട്ട ഇഞ്ചപ്പാറ കൂടൽ പുത്തൻപറമ്പിൽ പ്രഭാകരന്റെയും വിമലയുടെയും മകൾ വി.പി. ആശ(36)യെയാണ് ടെക്നോ പാർക്ക് പള്ളിക്കു സമീപം വാടക വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടത്. ടെക്നോ പാർക്കിനു സമീപം റെസോണൻസ് എൻജിനിയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ആണ് ആശ.

കഴിഞ്ഞ അഞ്ചു മാസമായി ആശയും ടെക്നോ പാർക്കിലെ വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന മറ്റു പത്തോളം പേരും ശശിഭവൻ എന്ന വീട്ടിലാണ് താമസിച്ചിരുന്നത്. ടെക്നോപാർക്കിലെ പല കമ്പനികൾക്കും ശനിയും ഞായറും പ്രവർത്തിദിനം അല്ലാത്തതിനാൽ ആശയുടെ കൂടെ താമസിക്കുന്ന ഭൂരിഭാഗം പേരും സ്വന്തം വീടുകളിൽ വെള്ളിയാഴ്ച വൈകുന്നേരംതന്നെ പോയിരുന്നു. ആശയും പത്തനംതിട്ടയിലെ വീട്ടിൽ പോകുന്നു എന്നു പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ആശയെ ആരും അന്വേഷിച്ചുമില്ല.


ഞായറാഴ്ച രാവിലെ തൊട്ടടുത്ത താമസസ്‌ഥലത്തെ വീട്ടുകാരാണ് ടെറസിൽ കിടക്കുന്നതു കണ്ടെത്തിയത്. സ്‌ഥിരമായി യോഗ ചെയ്യാറുള്ളതിനാൽ യോഗ ചെയ്യുന്നതിനായി കിടക്കുന്നതാണെന്നു കരുതി. സമീപത്തുണ്ടായിരുന്ന ബാഗിൽ നിന്ന് ആത്മഹത്യാക്കുറിപ്പും ഇൻസുലിനും കണ്ടെടുത്തു. ആദ്യ വിവാഹബന്ധം വേർപെടുത്തിയതിനുശേഷം രണ്ടാമതു വിവാഹം കഴിച്ചു ഭർത്താവുമായി പിണങ്ങിപ്പിരിഞ്ഞു താമസിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു.

ടെക്നോ പാർക് അസി. കമ്മീഷണർ എ. പ്രമോദ്കുമാർ, സിഐ സി. അജയ്കുമാർ, എസ്ഐ വി. ദിവിൻ, എഎസ്ഐ സീതാറാം, പിങ്ക് പെട്രോളിംഗ് അസിസ്റ്റന്റ് എസ്ഐ ഷാമീ ബീഗം, ഫോറൻസിക് വിദഗ്ധർ എന്നിവരുടെ സാന്നിധ്യത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.